തിരുവനന്തപുരം: നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ജനതാദൾ-എസ് ഒഴികെയുള്ള കക്ഷികളുമായി ആദ്യഘട്ട ചർച്ച സിപിഎം പൂർത്തിയാക്കി. പുതുതായി ഇടതുമുന്നണിയിലെത്തിയ കേരള കോണ്ഗ്രസ്- എം 15 സീറ്റ് ആവശ്യപ്പെട്ടു. സിപിഎം ഇക്കാര്യത്തിൽ അഭിപ്രായം പിന്നീടറിയിക്കും. എകെജി സെന്ററിൽ നടന്ന ചർച്ചയിൽ ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
എൻസിപിയുമായുള്ള ചർച്ചയിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ നാലു സീറ്റ് ആവശ്യപ്പെട്ടു. ലോക് താന്ത്രിക് ജനതാദൾ നേരത്തേതന്നെ ഏഴു സീറ്റുകളാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ജനതാദൾ-എസ് പ്രസിഡന്റ് മാത്യു ടി. തോമസ്, തിരുവല്ലയിൽ ഇടതു മേഖലാ ജാഥയുടെ തിരക്കിലായതിനാൽ ചർച്ചയ്ക്കെത്തിയില്ല. ജെഡിഎസുമായി ചർച്ച ചെയ്ത ശേഷം ഇരു പാർട്ടികളുടെയും കാര്യത്തിൽ ധാരണയാകാമെന്ന് എൽജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാറിനെ അറിയിച്ചു.
സിപിഐയുമായി നേരത്തേ തന്നെ ആദ്യവട്ട ചർച്ച പൂർത്തിയാക്കിയിരുന്നു. ഇടതുമുന്നണിയിൽ പുതുതായി കക്ഷികളെത്തിയ സാഹചര്യത്തിൽ പരിമിതികൾ മനസിലാക്കി എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിർദേശിച്ചു.