ആലപ്പുഴ: സംസ്ഥാന സർക്കാർ ഇതുവരെ ഇന്ധനനികുതി വർധിപ്പിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നികുതി കുറച്ച് ഇന്ധനവില കുറയ്ക്കാൻ തയാറാകണമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വിലവർധനയുടെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. സംസ്ഥാനത്തിന്റെ ചെലവിൽ കേന്ദ്രം രക്ഷപ്പെടേണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചിന്തയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധനവില ജിഎസ്ടിയുടെ ഭാഗമാക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ സംസ്ഥാനത്തിന് ഇതുമൂലം നഷ്ടമാകുന്ന തുകയ്ക്ക് അഞ്ചുവർഷം കോമ്പൻസേഷൻ കിട്ടണം. തോന്നുംപടി വില കൂട്ടാൻ പെട്രോളിയം കമ്പനികൾക്ക് അധികാരം നല്കിയത് യുപിഎ സർക്കാരാണ്. അത് ബിജെപിയും പിന്തുടരുന്നു. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞപ്പോൾ അഞ്ചുമടങ്ങ് ഡീസലിലും മൂന്നുമടങ്ങ് പെട്രോളിലും നികുതി കൂട്ടിയത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.