ചാക്കോ കുര്യൻ: ജീവിതാനുഭവ പാഠങ്ങളും ; ലാളിത്യത്തിന്റെ കരുത്തും (വഴിത്താരകൾ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


11 April 2022

ചാക്കോ കുര്യൻ: ജീവിതാനുഭവ പാഠങ്ങളും ; ലാളിത്യത്തിന്റെ കരുത്തും (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

“ജീവിതത്തിലെ വെല്ലുവിളികൾ നിങ്ങളെ തളർത്താൻ പാടില്ല; നിങ്ങൾ ആരാണെന്ന് കണ്ടെത്താൻ അവ നിങ്ങളെ സഹായിക്കും”

എന്നും സൗമ്യനായിരിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. എല്ലാവർക്കും ലഭിക്കാത്ത ഒരു അനുഗ്രഹം കൂടിയാണത്. എപ്പോഴും സൗമ്യനായിരിക്കുകയും ആ ഒരു ഗുണം കൊണ്ട് എല്ലാവരുടേയും സ്നേഹിതനാവുകയും, ഏറ്റെടുക്കുന്ന പദവികളിലും , സംഘടനകളിലും പ്രധാനിയാവുകയും ചെയ്ത ഒരു സാമൂഹ്യ സാംസ്കാരിക വ്യക്തിത്വമുണ്ട് അമേരിക്കയിൽ –
ചാക്കോ കുര്യൻ.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2022 ഒർലാണ്ടോ ഡിസ്നി കൺവൻഷന്റെ ചെയർമാനും , ഫൊക്കാന 2022 – 24 ലെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും കൂടിയാണ് അദ്ദേഹം. കൗതുകകരവും, വ്യത്യസ്തതയുള്ളതുമായ അദ്ദേഹത്തിന്റെ ജീവിത വഴിത്താരയിലൂടെ ..

നാട്ടു നന്മയിൽ നിന്ന് സെമിനാരിയിലേക്ക്
ഇടുക്കി പെരുവന്താനം മാപ്പലകയിൽ സേവ്യർ കുര്യന്റെയും ഏലി കുര്യന്റെയും പത്തു മക്കളിൽ അഞ്ചാമനായി ജനനം.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പെരുവന്താനം തെക്കേമല സെന്റ് മേരീസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വരെ , ഇതിനിടയിൽ എട്ട്, ഒൻപത് ക്ലാസുകളിൽ പാലായിൽ മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പഠനം.
പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോൾ ബാംഗ്ളൂർ ധർമ്മാരാം കോളേജിൽ സെമിനാരി പഠനം. ജീവിതത്തിന്റെ വഴിത്തിരിവായ രണ്ട് വർഷങ്ങൾ. ജീവിതത്തിൽ ഇന്നു വരെ നേടിയ വിജയങ്ങളുടെ ആദ്യ ചവിട്ടുപടിയായി സെമിനാരി പഠനത്തെ അദ്ദേഹം വിലയിരുത്തുന്നു . ചിട്ടയായ പഠനവും , മനസ്സിന് പ്രാർത്ഥനയും തത്വചിന്തയും നൽകുന്ന ഏകാഗ്രതയും ഒരു വ്യക്തിയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് കാലം തെളിയിച്ച നിമിഷങ്ങൾ. പക്ഷെ ജീവിതവും ആത്മീയതയും ഒരു തുലാസിലെ രണ്ട് ഘടകങ്ങളായി വിലയിരുത്തിയപ്പോൾ എന്തു കൊണ്ടോ സെമിനാരി പഠനത്തിനോട് വിട പറഞ്ഞു.

ജീവിതത്തിലെ വഴിത്തിരിവുകൾ, വളവു തിരിവുകൾ
സെമിനാരി പഠനം കൊണ്ട് ഉണ്ടായ വലിയ നേട്ടം ഫിലോസഫിയിലുള്ള അറിവും, ഇംഗ്ലീഷ് നന്നായി സംസാരിക്കുവാനും എഴുതുവാനും സാധിച്ചു എന്നതായിരുന്നു. സെമിനാരിയിൽ നിന്ന് നേരെ പെരുവന്താനത്തിലേക്ക് പോകാതെ തിരുവനന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു ചാക്കോ കുര്യൻ. ശ്രീകാര്യത്ത് ലെയോളാ സ്കൂളിൽ അദ്ധ്യാപകനായി ജോലി കിട്ടിയത് വഴിത്തിരിവായി. സ്കൂൾ ബന്ധം വഴി അന്നത്തെ മന്ത്രിമാരായ ബേബി ജോൺ , സി.എച്ച് മുഹമ്മദ് കോയ എന്നിവരുടെ മക്കൾക്ക് ട്യൂഷൻ പഠിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. അന്ന് ചാക്കോ കുര്യൻ പഠിപ്പിച്ച കുട്ടികൾ ആയിരുന്നു ഷിബു ബേബി ജോണും , എം.കെ മുനീറും.ആ സമയത്താണ് സർക്കാർ ടെസ്റ്റ് (1973)എഴുതി കെ. എ സ് ആർ. ടി.സി കണ്ടക്ടറായി ജോലിക്ക് കയറുന്നത്. മറ്റൊരു ജീവിതത്തിന്റെ വളവും തിരിവുമായി നാല് വർഷം കടന്നു പോയപ്പോഴേക്കും 1975 ൽ ജീവിതത്തിന്റെ ടേണിംഗ് പോയിന്റിലേക്ക് എളംകുളം തലച്ചിറയിൽ മിലിട്ടറി നേഴ്സു കൂടിയായ ഏലിക്കുട്ടിയുമായുള്ള വിവാഹം നടന്നു. അത് ഒരു പുതിയ ജീവിതയാത്രയുടെ തുടക്കമായിരുന്നു. 1978 ൽ കെ. എസ്. ആർ.ടി.സി ജോലി രാജിവച്ച് അമേരിക്കയിലേക്ക്.

മഹാ നഗരത്തിലേക്ക്
ഒരു ഈക്വലൻസി
പാതിയാക്കിയ സെമിനാരി വിദ്യാഭ്യാസവും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുമായി ഒരാൾ അമേരിക്കയിൽ വന്നാൽ എന്ത് ജോലി കിട്ടും എന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ ചാക്കോ കുര്യന്റെ ജീവിതത്തിൽ അതൊരു പ്രശ്നമേ അല്ലായിരുന്നു.ഒരു ദിവസം മൻഹാട്ടൻ സിറ്റിയിലൂടെ നടന്നുപോകുമ്പോൾ ഒരു സ്കൂളിന്റെ മുൻപിൽ ആൾക്കൂട്ടത്തെ കണ്ടു. അന്വേഷിച്ചപ്പോൾ അമേരിക്കൻ ഹൈസ്കൂൾ ഈക്വലൻസി പരീക്ഷയ്ക്ക് വേണ്ടിയുളള ജനക്കൂട്ടമായിരുന്നു അത്. നോട്ടിഫിക്കേഷൻ സമയത്ത് അപേക്ഷിക്കാതിരുന്നതിനാൽ അദ്ദേഹത്തിന്
ഈക്വലൻസി പരീക്ഷ എഴുതാൻ പറ്റില്ല. പഠിക്കാനുള്ള ആഗ്രഹവും ജീവിതത്തിൽ നേട്ടങ്ങൾ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയും പരീക്ഷ നടത്തിപ്പുകാരുടെ മുൻപിൽ കൊണ്ടെത്തിച്ചു.
റിസപ്ഷനിൽ ഇരുന്ന സായ്പിനോട് ഒരു ചോദ്യമെ ചോദിച്ചുള്ളു” എനിക്ക് ഈ പരീക്ഷ എഴുതാൻ സാധിക്കുമോ ”
പരീക്ഷയ്ക്ക് കയറണമെങ്കിൽ ഐ.ഡി. കാർഡ് വേണം. “നിങ്ങൾ പരീക്ഷയ്ക്ക് അപ്ലെ ചെയ്യാത്തതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എങ്കിലും ഞാനൊന്ന് നോക്കട്ടെ .അകത്ത് സീറ്റുണ്ടെങ്കിൽ നിങ്ങളുടെ ഭാഗ്യം. ”
അകത്തേക്ക് പോയ സായിപ്പ് തിരികെ വന്ന്ചാക്കോ കുര്യനെ അകത്തേക്ക് കൊണ്ടുപോയി പരീക്ഷ എഴുതിപ്പിച്ചു. നടക്കാനിറങ്ങിയ അദ്ദേഹം തിരികെ വീട്ടിലെത്തുമ്പോൾ അമേരിക്കയിൽ വിവിധ ജോലികൾക്ക് അപേക്ഷിക്കാവുന്ന സട്ടിഫിക്കറ്റ് റെഡി. ജയിക്കുവാൻ 225 മാർക്ക് , ചാക്കോ കുര്യന് 226 മാർക്ക് .

ട്രാഫിക് പോലീസ് മുതൽ
എമർജെൻസി നേഴ്സ് വരെയുള്ള ജീവിതം.
ഒരു വ്യക്തിയുടെ ജീവിതത്തോടുള്ള അഭിനിവേശവും, സ്നേഹവുമാണ് അയാളെ ജീവിത വഴിത്താരയുടെ ഉടമസ്ഥനാക്കുന്നത്. താൻ ഉണ്ടാക്കിയെടുക്കുന്ന പാതയുടെ അധിപനാകുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ. ചാക്കോ കുര്യന്റെ ജീവിതം ഇതുവരെ പറഞ്ഞതും അതു തന്നെയാണ്.ഈക്വലൻസി സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ന്യൂയോർക്ക് സിറ്റിയിൽ പല ജോലികൾക്കും അപേക്ഷ നൽകി. ട്രാഫിക് പോലീസ് ജോലിക്കുള്ള ടെസ്റ്റിൽ നൂറിൽ തൊണ്ണൂറ്റിയെട്ട് മാർക്ക് വാങ്ങി വൻ വിജയവും ജോലിയും കരസ്ഥമാക്കി. മൻഹാട്ടൻ സിറ്റിയിൽ ട്രാഫിക് കൺട്രോൾ ചെയ്യാൻ സുവർണ്ണാവസരം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ടിക്കറ്റ് നൽകുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കി ആ ജോലി ഉപേക്ഷിച്ചു. 1981 ൽ ഇ. എം .എസ് അക്കാദമിയിൽ പാരാമെഡിക്കൽ ട്രയിനിംഗ് കഴിഞ്ഞ് ജോലിക്ക് കയറി. ജോലിയിലിരുന്നു കൊണ്ടു തന്നെ നേഴ്സിംഗ് പഠനവും. മൂന്ന് വർഷം കൊണ്ട് നേഴ്സിംഗ് ഗ്രാജുവേറ്റ് ചെയ്തു .എമർജൻസി നേഴ്സായി ന്യൂയോർക്കിൽ സെന്റ് ജോസഫ് ആശുപത്രിയിൽ ജോലി (1990). ആഗ്രഹിച്ച് പഠിച്ച വിഷയത്തിലെ ജയവും ജോലിയും അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വിജയമായി മാറി.കെ.എസ്. ആർ.ടി.സി. കണ്ടക്ടറിൽ നിന്ന് നേഴ്സിലേക്കുള്ള മാറ്റം സ്വയം നേടിയ ലോകത്തെ ആദ്യ മലയാളിയാവും ചാക്കോ കുര്യൻ.

കേരളത്തിന്റെ മണമുള്ള
ഫ്ലോറിഡയിലേക്ക് , ഒപ്പം ചില ബിസിനസ് സംരംഭങ്ങളും

1994 ൽ ന്യൂയോർക്കിൽ നിന്നും ഫ്ലോറിഡയിലേക്ക് മാറാൻ തീരുമാനിക്കുന്നു. ഒരു കാലാവസ്ഥാ മാറ്റം അത്യാവശ്യമെന്ന് തോന്നിയപ്പോൾ ഫ്ലോറിഡയിലേക്ക് മാറി. കൊളംബിയ ഹോസ്പിറ്റൽ ഗ്രൂപ്പിൽ ജോലിക്ക് കയറി. ജോലിയിലിരിക്കുമ്പോൾ തന്നെ ഒരു ബിസിനസ് തുടങ്ങി. ഒരു ഗ്യാസ് സ്റ്റേഷൻ, പെട്ടെന്ന് വളരാൻ തുടങ്ങിയ സംരംഭങ്ങൾ . പാർട്ട് ണർഷിപ്പിൽ എഴുപത്തിയെട്ട് ഗ്യാസ് സ്റ്റേഷനുകൾ വരെ . കോടികളുടെ ബിസിനസിലേക്ക് വളർന്ന സംരംഭങ്ങൾ .തുടർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് . അവിടെയും നേട്ടം തന്നെ. 2008 ൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പരാജയം നേരിട്ടു . അവിടെയും തകർച്ചയുടെ തത്വശാസ്ത്രത്തെ തിരിച്ചറിഞ്ഞു. അവയെ അദ്ദേഹം സ്വയം രൂപപ്പെടുത്തി. സാമ്പത്തിക പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകാതിരിക്കാൻ പല ബിസിനസുകളും ഒഴിവാക്കി. നേഴ്സിംഗ് ജോലി തുടർന്നു. ഒന്നു രണ്ട് ഗ്യാസ് സ്റ്റേഷനുകൾ നിലനിർത്തി. സ്വയം പടുത്തുയർത്തിയ ജീവിതത്തിലെ തകർച്ചകളോട് പലരും പൊരുത്തപ്പെടാൻ വൈകുമെങ്കിലും ചാക്കോ കുര്യൻ അവിടെയും തിളങ്ങുകയായിരുന്നു. ജീവിതത്തെ പണത്തിന്റെ പേരിൽ കൈവിടാതെ സ്വന്തം കുടുംബത്തോടും , സമൂഹത്തോടും ചേർന്നു നിൽക്കുകയായിരുന്നു.

സാമൂഹ്യ മേഖലയിലേക്ക്
കേരളം വിട്ടു പോകുന്ന മലയാളികളിൽ ഭൂരിഭാഗവും അഭിമാനത്തോടെ നെഞ്ചോട് ചേർക്കുന്നത് അവരുടെ ഭാഷയാണ്. മലയാളത്തോടുള്ള സ്നേഹം അമേരിക്കൻ മലയാളികളെ കൊണ്ടെത്തിക്കുന്നത് മലയാളി സംഘടനകളുടെ രൂപീകരണത്തോടെയാണ് .1996 ൽ ഒർലാണ്ടോ റീജിയണൽ മലയാളി അസോസിയേഷന് (ഓർമ്മ)തുടക്കം.
1999, 2008 കാലയളവിൽ ഓർമ്മയുടെ പ്രസിഡന്റ് . 2002 ൽ ഫൊക്കാനയിലേക്ക്. അന്നു മുതൽ ഇന്നു വരെ ഫൊക്കാനയിൽ സജീവം. ഫൊക്കാനയുടെ വിവിധ പരിപാടികളുടെ സ്പോൺസർ, 2006 ൽ ഒർലാണ്ടോ കൺവൻഷൻ വൈസ് ചെയർമാൻ, 2008 ൽ ഫൊക്കാനാ ഫൗണ്ടേഷൻ വൈസ് ചെയർമാൻ, കമ്മിറ്റി മെമ്പർ , 2022 ഒർലാണ്ടോ ഡിസ്നി കൺവൻഷൻ ചെയർമാൻ എന്ന നിലയിൽ സജീവ പ്രവർത്തനത്തിലാണിപ്പോൾ. വർഷങ്ങൾക്ക് ശേഷം ഫ്ലോറിഡയിലേക്ക് വരുന്ന കൺവൻഷൻ ഏറ്റവും മികച്ചതാക്കുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം .

ഒർലാണ്ടോ സീറോ മലബാർ പള്ളി വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം റിയലേറ്ററായി നിന്നുള്ള സൗജ്യന്യ സേവന പ്രവർത്തനങ്ങളും ഇക്കാലയളവിൽ നടത്തി. ഈ തിരക്കിനിടയിലും താൻ ചെയ്യുന്നത് മറ്റൊരാൾ അറിയാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ഒപ്പം കൊണ്ടു പോകുന്നു.

കുടുംബം, ബന്ധങ്ങൾ
ജീവിതവിജയം
പെരുവന്താനത്തെ ഒരു കർഷക കുടുംബത്തിൽ നിന്ന് അമേരിക്കയിലേക്ക് ജീവിതത്തെ പറിച്ചു നട്ട ചാക്കോ കുര്യന്റെ ജീവിത പാഠം നമ്മെ പഠിപ്പിക്കുന്നത് ജീവിതത്തെ വിവിധ കാലങ്ങളിൽ നോക്കിക്കണ്ട ഒരു സൗമ്യനായ മനുഷ്യനെയാണ്. ഈ ശാന്തത അദ്ദേഹത്തിന് ലഭിച്ചത് തന്റെ കുടുംബത്തിൽ നിന്നു തന്നെയാണ്. സഹോദരങ്ങളായ ലൂസി ജോയി (കാലിഫോർണിയ ), തോമസ് കുര്യൻ (കാലിഫോർണിയ ), പരേതയായ റോസമ്മ കുര്യൻ (ന്യൂയോർക്ക്), ജോസ് കുര്യൻ (ന്യൂയോർക്ക്), മറിയക്കുട്ടി ജോൺ, ചിന്നമ്മ കുര്യൻ, പരേതനായ ജോസഫ് കുര്യൻ, കുര്യൻ കുര്യൻ , ബേബി കുര്യൻ (മറ്റെല്ലാവരും കേരളം)
ഭാര്യ ഏലിക്കുട്ടി (ചാക്കോ കുര്യൻ ബിസിനസിലേക്ക് തിരിഞ്ഞപ്പോൾ 2007 ൽ ജോലി രാജി വെച്ച് ബിസിനസിലും സഹായിയായി ) . മക്കൾ, എലിസബത്ത് ചാക്കോ (എം.ബി.എ , സി.പി. എ – ഹിൽട്ടൺ ഹോട്ടൽസിന്റെ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ഭർത്താവ് ഡെന്നി പാഗിനെല്ലി (സി.പി. എ. – ഐബീരിയ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ.)
രണ്ടാമത്തെ മകൾ ഡയാന ചാക്കോ (എം.ബി.എ , കൈസർ യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡീൻ ആയിരുന്നു. ഭർത്താവ് കെവിൻ ബെൽറാം (റിയൽ എസ്റ്റേറ്റ് ഇൻവസ്റ്റർ, ബിൽഡർ ) രണ്ട് മക്കൾ – ലില്ലി, ഹന്ന .
ഈ സമൃദ്ധമായ കുടുംബത്തിന്റെ നന്മയിൽ നിന്നാണ് ചാക്കോ കുര്യൻ എന്ന ഈ സൗമ്യനായ മനുഷ്യൻ ഒരു ചെറിയ പുഞ്ചിരി കൊണ്ട് നമ്മുടെയൊക്കെ മനസിലേക്ക് പെയ്തിറങ്ങുന്നത്.

ലോകയാത്രയും
നാടിന്റെ നന്മയിലെ ജീവിതവും
ഏതൊരു മനുഷ്യനും തനിക്കൊപ്പം കൊണ്ടു നടക്കുന്ന ആഗ്രഹങ്ങൾ ഉണ്ട്. ചാക്കോ കുര്യനും ഭാര്യയും ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിലാണ്. സാമൂഹ്യ പ്രവർത്തനങ്ങളുടെ ഇടവേളകളിൽ ലോകം മുഴുവൻ യാത്ര ചെയ്യണമെന്നാണ് ആഗ്രഹം. അതോടൊപ്പം ഇന്ത്യ മുഴുവൻ ചുറ്റി നടന്ന് കാണണം. സ്വന്തം രാജ്യത്തെ കൂടുതലായി മനസിലാക്കണം . ഈ വൈവിദ്ധ്യത്തെ ലോകത്തിന്റെ വൈവിദ്ധ്യങ്ങളുമായി താരതമ്യം ചെയ്യണം. നമ്മുടെ സംസ്കാരത്തെ ലോകത്തിന്റെ എല്ലായിടങ്ങളിലും എത്തിക്കണം. വലിയ ആഗ്രഹമാണത്.

ഒരു സാധാരണ പെരുവന്താനത്തുകാരൻ നന്മയുള്ള ഒരു ലോകം സ്വയം പടുത്തുയർത്തി, അവിടെ സ്വയം ഒരു കസേര വലിച്ചിട്ട് ഇരിക്കുന്നു. ഇനിയും പലതും നേടാനുണ്ട് എന്ന് നമ്മോട് പറയുന്നു.
അദ്ദേഹം അത് നേടും.. ഉറപ്പാണ്. കാരണം ഈ വഴിത്താരയിൽ അദ്ദേഹത്തിനൊപ്പം നാട്ടു നന്മയുടെ പച്ചപ്പ് മാത്രമേയുള്ളു.
നിങ്ങൾ യാത്ര തുടരുക . ആ യാത്ര പിറകെ വരുന്ന കാലടികൾക്ക് അനുഭവ പാഠമാവട്ടെ.