ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളോടു കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇതോടെ കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗത്തിലേക്കാണോ എന്ന ഭീതിയിലാണ് രാജ്യം . കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകൾ രാജ്യത്ത് കൂടുകയാണ്. ഇന്നലെ 26 പേർ മരിച്ചു. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ കേസുകൾ.
രാജ്യത്ത് 24 മണിക്കൂറിനിടെ 3,962 പേർ കോവിഡ് പോസിറ്റീവായി. 84 ദിവസങ്ങൾക്കുശേഷം ആദ്യമായി രാജ്യത്തെ കോവിഡ് കേസുകൾ വെള്ളിയാഴ്ച 4000 കടന്നിരുന്നു. കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കേസുകൾ വർധിക്കുന്നതെന്നും ഈ ഇടങ്ങളിലാണ് കൂടുതൽ കർശന നടപടിയെടുക്കേണ്ടതെന്നും കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷൺ കത്തയച്ചിരുന്നു.
ജൂലൈ മാസത്തോടെ മുംബൈ നഗരത്തെ നാലാം തരംഗം ബാധിക്കുമെന്നാണ് ഐഐടി കാൻപുരിൽനിന്നുള്ള വിദഗ്ധരുടെ അനുമാനം. അതിനാൽ അതീവ കരുതലെടുത്തുവേണം കാര്യങ്ങൾ ചെയ്യാനെന്ന് ബിഎംസി വ്യക്തമാക്കി. നിലവിൽ ദിവസവും 8000 പരിശോധനകളാണ് നടക്കുന്നത്. ഇത് ദിവസം 30,000 – 40,000 ആക്കി വർധിപ്പിക്കും. സംസ്ഥാന സർക്കാരും പരിശോധന വർധിപ്പിക്കണമെന്ന് വെള്ളിയാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.