ഹൈദരാബാദ്: തെലുങ്കാന ഗോദാവരി നദിയിൽ കാണാതായ കപ്പൂച്ചിൻ സന്യാസി സഭയിലെ ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി. സംസ്കാരം ഒക്ടോബർ 30 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം കപ്പുച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടത്തും. ഇക്കഴിഞ്ഞ ഞായറാഴ്ച അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
വെള്ളത്തിൽ മുങ്ങിത്താണ് ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ. ടോണിയും അപകടത്തിൽപെട്ടത്. ബ്രദർ ബിജോയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയെങ്കിലും ഫാ. ടോണിയുടെ മൃതശരീരം കണ്ടെത്താന്‍ കഴിഞ്ഞിരിന്നില്ല. തെലുങ്കാന സർക്കാരിന്റെയും അദിലാബാദ് മെത്രാൻ ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്റെയും നേതൃത്വത്തിൽ പോലീസ് സേന ദിവസങ്ങളായി ശക്തമായ അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിദഗ്ധ മത്സ്യത്തൊഴിലാളികളുടെ സംഘം തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇന്നലെ മുതൽ നാല് മോട്ടോർ ബോട്ടുകൾ കൂടി തിരച്ചിലിന് എത്തിയിരുന്നു. കൂടാതെ തിരച്ചിൽ സാധ്യമല്ലാത്ത സ്ഥലങ്ങളിൽ ഡ്രോൺ കാമറകൾ ഉപയോഗിച്ചുള്ള തിരച്ചിലിനും തീരുമാനിച്ചിരുന്നു. ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും ഏകദേശം മൂന്നു കിലോമീറ്റർ അകലെ കൊല്ലൂരിൽ നിന്നുമാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് പുറമെ അദിലാബാദ് രൂപതയിൽ പ്രവർത്തിക്കുന്ന ധാരാളം വൈദികർ ചെന്നൂരിലും മറ്റും ക്യാമ്പ് ചെയ്ത് നേരിട്ട് തിരച്ചിലിൽ പങ്കെടുത്തിരുന്നു.
മരണപ്പെട്ട ഫാ. ടോണിയും ബ്രദർ ബിജോയും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. കപ്പുച്ചിൻ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ്. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സമൂഹത്തില്‍ ചേർന്നത്. ബ്രദർ ബിജോയുടെ മൃതദേഹം ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുവന്നിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടയം തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടന്നു