ആലപ്പുഴ :ഗായകൻ ഇടവ ബഷീർ ആലപ്പുഴയിൽ അന്തരിച്ചു. 78 വയസ്സായിരുന്നു. ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചു. അൽപസമയത്തിനുശേഷം മരിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമത്തിലാണ് ജനനം. കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിൽ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി. വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അക്കോർഡിയൻ തുടങ്ങിയ ഉപകരണങ്ങൾ ഗാനമേളകളിൽ അവതരിപ്പിച്ചു. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി ആർ 78 കമ്പോസർ, ജുപ്പിറ്റർ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളിൽ എത്തിച്ചത് ബഷീർ ആയിരുന്നു.എസ്. ജാനകിക്കൊപ്പം പാടിയ ‘വീണവായിക്കുമെൻ വിരൽത്തുമ്പിലെ..’ എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. കെ.ജെ.ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..’ എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു. രഘുവംശം എന്ന ചിത്രത്തിൽ എ.ടി ഉമ്മറിൻ്റെ സംഗീത സംവിധാനത്തിൽ ആദ്യ ചലച്ചിത്ര ഗാനം പാടി
നിലവിൽ ഓൾ കേരള മ്യുസിഷ്യൻസ് ആൻ്റ് ടെക്നിഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായിരുന്നു..
ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാര്‍. മക്കള്‍: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉന്മേഷ്.