NEWS DETAILS

20 November 2023

കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ (പി.പി. കുര്യന്‍)

പി.പി. കുര്യന്‍

യേശുക്രിസ്തുവിന്‍റെ പരസ്യ  ശുശ്രൂഷാവേളയില്‍ അനേകം ഉപമകളില്‍കൂടെ ശിഷ്യന്മാരെ മനസ്സിലാക്കി കൊടുക്കുന്ന സ്വഭാവം യേശുവിനുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം കടല്‍ക്കരയില്‍ വെച്ച് യേശു ഉപദേശിച്ച കൂട്ടത്തില്‍ അവസാനം പറഞ്ഞു നിര്‍ത്തിയ വാചകമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഒരു വിതക്കരന്‍റെ വിഷയമാണ് യേശു ഉപമയായി പറഞ്ഞത്. ഒരു വേദചിന്തകന്‍ ഇപ്രകാരം പറയുകയുണ്ടായി "ഞാനൊരു പരാജിതന്‍ എന്നു ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടമാകും. എന്നാല്‍ എനിക്ക് ലഭിക്കും എന്നു ചിന്തിച്ചാല്‍ അത്ഭുതകരമായ ദിവസം ആയിരിക്കും". നിങ്ങള്‍ ആഗ്രഹിക്കുന്ന സാധ്യതകള്‍ നല്ലതാണ്. എന്നിരുന്നാലും ഇത് പോസിറ്റീവ് ചിന്തയേക്കാള്‍ അല്പം കൂടുതലാണ്. 'നിങ്ങള്‍ കേള്‍കുന്നത് ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്'. കാരണം നമ്മള്‍ കേള്‍കുന്നതും, കാണുന്നതും മനസിലാക്കുന്നതുമായ പലതും അവ്യക്തമായിരിക്കും. അന്തന്മാരുടെ കണ്ണ് തുറന്നതും മരിച്ചവരില്‍നിന്നും ഉയര്‍പ്പിച്ചത്, പരീശന്മാര്‍ക്കും പ്രഥാന പുരോഹിതന്മാര്‍ക്കും കേള്‍ക്കാമായിരുന്നു. അവര്‍ കേട്ടതില്‍ നിന്ന് എടുക്കുന്നു. ഇപ്രകാരം കേള്‍ക്കുന്ന വിഷയങ്ങള്‍ എങ്ങനെ നാം ഏറ്റെടുക്കുന്നു എന്നതാണ് മുഖ്യവിഷയം. 

കര്‍ത്താവായ യേശുക്രിസ്തു വിതയ്ക്കുന്നവന്‍റെ ഉപമ പറയുമ്പോള്‍ കൂടെയിരിക്കുന്നവര്‍ എല്ലാവരും കേള്‍ക്കുന്നുണ്ട്. എന്നാല്‍ അവര്‍ അതു ഗ്രഹിക്കുകയോ അതിന്‍റെ ആഴം എത്രമാത്രമുണ്ട് എന്ന് തിരിച്ചറിയുന്നില്ല. അതിന്‍റെ പശ്ചാത്തതലതിലാണ് യേശു തനിച്ചിരിക്കുമ്പോള്‍ കൂടെയുള്ളവര്‍ യേശുവിനെ സമീപിച്ചിട്ട് ഉപമകളെക്കുറിച്ച് ചോദിക്കുന്നത്. യേശു അവര്‍ക്ക് ഉപമയുടെ പൊരുള്‍ പറഞ്ഞുകൊടുക്കുന്നു. ഇവിടെ യേശു പറഞ്ഞ ഉപമകളുടെ അര്‍ഥം വ്യാഖ്യാനിക്കുവനോ അതെപ്പറ്റി തര്‍കിക്കുവാനോ വാദിക്കുവനോ അല്ല ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്. നാം ലോകത്തില്‍ അനേകം സംഭവങ്ങളെകുറിച്ച് കേള്‍ക്കാറുണ്ട് ദൈനംദിനജീവിതത്തില്‍. എന്നാല്‍ കേള്‍ക്കുന്ന വാര്‍ത്തകളെ നാം എങ്ങനെയാണ് സ്വീകരിക്കുന്നത്. അതല്ലായെങ്കില്‍ എങ്ങനെയാണു പ്രതികരിക്കുന്നത്. രാഷ്ട്രിയത്തില്‍ ആണെങ്കില്‍ അവരുടെ വാദഗതികള്‍ ഉയര്‍ത്തി ജനങ്ങളെ വശീകരിക്കുവാന്‍ നോക്കും. സോഷ്യല്‍ മീഡിയയിലൂടെയും അച്ചടി ദൃശ്യമാധ്യമങ്ങളിലൂടെയും ഭരണകക്ഷികളും, പ്രതിപക്ഷങ്ങളും തൊടുത്തുവിടുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും നമ്മുടെ കാതുകളില്‍ മുഴങ്ങുകയാണ്. ഇതിന്‍റെ നിജസ്ഥിതി എന്താണ് എന്ന് വാര്‍ത്ത പുറത്തുവിടുന്നവര്‍ക്ക് പോലും നിശ്ചയമില്ല. സാമ്പത്തികനേട്ടങ്ങള്‍ക്കുവേണ്ടി ആര്‍ക്കുവേണ്ടിയും അവരുടെ തൂലികകള്‍ ചലിക്കും. മാത്രമല്ല സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടും വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ ഉണ്ട്. ഒരേ വ്യക്തിതന്നെ പ്രതിപക്ഷത്തുനിന്നും വാര്‍ത്തകള്‍ സാമ്പത്തിക നേട്ടം ഉണ്ടെങ്കില്‍ അത് മറ്റൊരു പേരില്‍ അവതരിപ്പിക്കും. ലക്ഷ്യം ഒന്നേയുള്ളു അത് ദിവ്യസ്നേഹം. രാഷ്ട്രം അല്ലെങ്കില്‍ സ്റ്റേറ്റ് എത്ര കൂപ്പുകുത്തി വീണാലും ഞങ്ങള്‍ എല്ലാം ശരിയാക്കാം എന്നുള്ള വാഗ്ദാനപെരുമകള്‍ മീഡിയകള്‍ വഴിയില്‍ തള്ളിയിട്ടു ജനങ്ങളെ വഞ്ചിക്കുകയാണ്. സ്ഥാനമാനങ്ങള്‍ നഷ്ടപെടാതെയിരിക്കാന്‍ എന്തു തന്ത്രവും മേനഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കി മുന്നേറുകയാണ്. ജനത്തിന്‍റെ ക്ഷേമത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ സ്വന്ത സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന താല്പര്യമേയുള്ളു. അതിനുവേണ്ട എല്ലാ അടവുകളും പ്രയോഗിക്കും.

ഇതിലും ഒട്ടും വ്യക്തമല്ല ആത്മീകഗോളത്തില്‍ നടക്കുന്നത്. പുറപ്പാട് പുസ്തകത്തില്‍ ദൈവം കൊടുത്ത കല്‍പ്പനകളില്‍ 'ഒരു വിഗ്രഹവും ഉണ്ടാക്കരുത്, മീതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുത്,  അവയെ സേവിക്കുകയോ നമസ്ക്കരിക്കുകയോ ചെയ്യരുത് (പുറപ്പാട് : 20.4).  വേര്‍പെട്ട സമുഹത്തില്‍ ഇങ്ങനെ ഒരു സംവിധാനം ഇല്ലെന്നു ആശ്വസിക്കാം. പ്രതിമകള്‍ സ്ഥാപിക്കുന്നത് ഒരു ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്. കോടികള്‍ ചിലവഴിച്ചു വഴിനീളെ പ്രതിമകള്‍ സ്ഥാപിക്കുകയാണ്. എന്നാല്‍  ബുദ്ധിയുള്ളവര്‍ ആണെങ്കില്‍ ഈ തുക ചിലവഴിച്ചു നല്ല ആശുപത്രികളോ, കോളേജുകള്‍, സ്കൂള്‍ എന്നിവ നിര്‍മിച്ചു ആര്‍ക്കുവേണ്ടി പ്രതിമ നിര്‍മ്മിച്ചോ അവരുടെ പേരില്‍ ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ജനത്തിനു പ്രയോജനപെടുമായിരുന്നു. നാട് നന്നാകുമായിരുന്നു. മെഴുകിലും, വെങ്കലത്തിലും പ്രതിമകള്‍ നിര്‍മ്മിച്ച് കാക്കകള്‍ക്കും, മറ്റ് പക്ഷികള്‍ക്കും കാഷ്ടിക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കുന്നതല്ലാതെ എന്തു പ്രയോജനം.  ജനത്തിനു ലഭിക്കേണ്ട നന്മകളാണ് ഇങ്ങനെ അനാവശ്യ ചിലവുകള്‍ മൂലം നഷ്ടമാകുന്നത്. ഇന്ത്യ ചന്ദ്രനില്‍വരെ എത്തപ്പെട്ടു എന്ന് അഭിമാനിക്കുമ്പോള്‍ മറുവശത്ത് ബുദ്ധിയില്ലാത്ത പ്രവര്‍ത്തികളാണ് ഇങ്ങനെയുള്ള പ്രതിമസ്ഥാപിക്കല്‍ മൂലം സംജാതമാകുന്നത്. 

ഞാന്‍ ഒരു സഭയെയും വിമര്‍ശിക്കുകയല്ല പ്രത്യുത നമ്മുടെ ശോചനീയ അവസ്ഥ തുറന്നുപറയുകയാണ്.  സമുദായങ്ങളെ നോക്കി നമ്മള്‍ പറയാറുണ്ട് അവര്‍ക്കു ബിംബാരാധന ഉണ്ട്. പള്ളികളിലും കുരിശടികളിലും പുണ്യാളന്‍മാരുടെയും, യേശുവിന്‍റെയും അമ്മയുടെയും ഒക്കെ ബിംബങ്ങള്‍ വച്ചു ആരാധിക്കുന്നു, വണങ്ങുന്നു. എന്നാല്‍ സുവിശേഷസത്യം തിരിച്ചറിഞ്ഞു വേര്‍പ്പെട്ട ദൈവമക്കള്‍ എന്ന് അഭിമാനിക്കുന്ന നമ്മുടെ ഇടയില്‍ കാണിച്ചുകൂട്ടുന്നത് കണ്ടാല്‍ ദൈവം പോലും മൂക്കത്ത് വിരല്‍ വെയ്ക്കും.  ഞാന്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ സോഷ്യല്‍ മീഡിയ വഴി വ്യക്തികളെ ആരാധിക്കുന്നത്തിനും വണങ്ങുന്നതിനും തുല്യമാണ് അവരെക്കുറിച്ച് അതിശയോക്തികള്‍ പറഞ്ഞും പ്രചരിപ്പിച്ചും നടക്കുന്നത്. സിംഹാസനങ്ങള്‍ ഉറപ്പിക്കാന്‍ ഏതു തന്ത്രങ്ങളും മെനയും, ദൈവത്തെ ആരാധിക്കുന്നതിലും സ്തുതിക്കുന്നതിലും അപ്പുറമായി വ്യക്തികള്‍ക്ക് മാന്യത നല്‍കിയാല്‍ അവരെ ഇങ്ങനെയുള്ളവര്‍ ദൈവത്തില്‍നിന്നും അകറ്റി നിര്‍ത്തുകയാണ്. വേര്‍പെട്ട സമൂഹങ്ങള്‍ പ്രതിമകള്‍ ഉണ്ടാക്കുന്നില്ല, എന്നാല്‍ ഓരോ പ്രസ്ഥാനങ്ങളുടെ ജനറല്‍ കണ്‍വെന്‍ഷന്‍ വരുമ്പോള്‍ വഴിയോരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ വിഗ്രഹ തുല്യം അല്ലെ .?പാവപ്പെട്ട ദൈവജനത്തിന്‍റെ സമ്പാദ്യത്തില്‍ നിന്നും ദശാംശം സഭയ്ക്ക് നല്‍കിയും അതിന്‍റെ വിഹിതം കേന്ദ്രത്തിനും നല്‍കിയും കിട്ടുന്ന തുകയും പിന്നെ സംഭാവന വാങ്ങിയും കിട്ടുന്ന തുകകളുടെ ഒരു ഭാഗം അല്ലേ വഴിയോരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ബോര്‍ഡുകള്‍. ഇത് വിഗ്രഹത്തിനു തുല്യം അല്ലേ ? ഇങ്ങനെ ചെയിതിട്ടു മറ്റുള്ളവരെ കുറ്റം പറയുവാന്‍ ഇവര്‍ക്ക് എന്തു യോഗ്യത. വേര്‍പെട്ട സമൂഹങ്ങള്‍ ഒരു കാലത്ത് മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെട്ടും, ആദരിക്കപ്പെട്ടും ഇരുന്നിരുന്നു. മാത്രമല്ല മറ്റുള്ളവര്‍ക്ക് ഭയം കൂടി തോന്നിയിരുന്നു. ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് ഈ സമൂഹത്തെ പുച്ചംമായി മാറിയിരിക്കുന്നു. ഈ പ്രവണതയ്ക്ക് മാറ്റം വന്നു എങ്കിലെ സമൂഹം നന്നാകയുള്ളൂ. മാറ്റം വരുമോ എന്ന് പ്രതീഷ ഇല്ല. കാരണം നെബുക്നേസരിന്‍റെ ആത്മാവാണ് പലരിലും വ്യാപിക്കുന്നത് നിഗളമാണ്. എന്‍റെ കഴിവുമൂലം ആണ് ഇത്രയൊക്കെ ഉണ്ടായതെന്ന്. വ്യതിപൂജകള്‍ അവസാനിപ്പിച്ച്, പക്ഷം ചേരലുകള്‍ നിര്‍ത്തിയും മറ്റുള്ളവര്‍ക്ക് ബഹുമാനം കൊടുത്തും പോയാല്‍ ദൈവത്തിന്‍റെ കടാക്ഷം കിട്ടും. കര്‍ത്താവു പറഞ്ഞതുപോലെ കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. നെബുക്നെസരിന്‍റെ ബിംബതിന്മേല്‍ കല്ല് വന്നു പതിച്ചതുപോലെ ദൈവകരം വന്നു  വീഴാതെ ഇരിക്കാന്‍ സൂഷിക്ക.


പി.പി. കുര്യന്‍