NEWS DETAILS

24 October 2023

പോള്‍ വടക്കുഞ്ചേരിയുടെ വഴിത്താരകള്‍ (വഴിത്താരകൾ -അനിൽ പെണ്ണുക്കര )

അനിൽ പെണ്ണുക്കര

"ആരും സമ്പന്നരായി ജനിക്കുന്നില്ല ;ജീവിതാനുഭവങ്ങളും പ്രവർത്തികളുമാണ് ഒരു മനുഷ്യനെ സമ്പന്നനാക്കി  മാറ്റുന്നത്"

ചില ജീവിതങ്ങള്‍ അടയാളപ്പെടുത്തേണ്ടത് തലമുറകള്‍ക്ക് മാതൃകയാക്കാന്‍ വേണ്ടിയാണ്. ഗാന്ധിയുടെ ചരിത്രം പോലെ, അംബാനിയുടെയും അംബേദ്കറിന്‍റെയും, അബ്ദുള്‍  കലാമിന്‍റെയും, എം. എ. യൂസഫ്  അലിയുടെയും, പെലെയുടെയുമെല്ലാം ജീവിതം അത്തരത്തില്‍ അടയാളപ്പെട്ടവയാണ്. ഇവരെല്ലാം ശൂന്യതയില്‍ നിന്നാണ് ഇന്ന് കാണുന്ന എല്ലാ ചരിത്ര ശേഷിപ്പുകളും സൃഷ്ടിച്ചിട്ടുള്ളത്. കടുത്ത പ്രയാസങ്ങളും, ജീവിതത്തോടുള്ള അടങ്ങാത്ത സത്യസന്ധതയുമാണ് ഇവരില്‍ പല മനുഷ്യരെയും നയിച്ചിട്ടുള്ളതും. അത്തരത്തില്‍ നമുക്കിടയില്‍ അടയാളപ്പെടേണ്ട ഒരാള്‍ ചിക്കാഗോയിലുണ്ട്. പോള്‍ വടക്കുഞ്ചേരി എന്ന തൃശ്ശൂരുകാരന്‍. അറുപത്തിയൊന്നാം വയസില്‍  ബോസ്റ്റന്‍ ഇംപീരിയല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സംരംഭക മാനേജ്മെന്‍റില്‍   ഡോക്ടറേറ്റ് നേടിയ ഒരു വലിയ മനുഷ്യന്‍. ജീവിതത്തിന്‍റെ തീക്കനല്‍ നിറഞ്ഞ പകലുകളോട് പൊരുതി ജയിച്ച ആധുനിക മലയാളികളില്‍ ഒരാളെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ മാളയിലുള്ള മനുഷ്യരൊക്കെ  പോളിനെ ചൂണ്ടിക്കാണിക്കും. ശൂന്യതയില്‍ നിന്ന് അദ്ദേഹം സൃഷ്ടിച്ച ലോകത്തിന് അത്രത്തോളം പ്രത്യേകതകളുണ്ട്.

പോളിന്‍റെ ലോകം

തൃശൂര്‍ ജില്ലയിലെ മാള എന്ന പ്രദേശത്ത് കര്‍ഷകരായ വടക്കുഞ്ചേരി വറുതുട്ടിയുടെയും പ്രസ്തീന ദമ്പതികളുടെയും മകനായിട്ടാണ് പോള്‍ ജനിച്ചത്. ചെറുപ്പത്തിലെ  അപ്പന്‍റെയും  അമ്മയുടെയും കുടുംബത്തോടുള്ള സ്നേഹവും മണ്ണിനോടും മനുഷ്യരോടുമുള്ള കരുണയും കണ്ടിട്ടാണ് പോളടക്കമുള്ള ആറു മക്കളും വളര്‍ന്നത്. മാള അന്ന് തീര്‍ത്തും ഒരു കര്‍ഷക ഗ്രാമമായിരുന്നു. അതിന്‍റെ ചേറും  ചെളിയും നിറഞ്ഞ മണ്ണിലാണ് വിയര്‍പ്പിന്‍റെ വിലയറിഞ്ഞു കൊണ്ട് പോള്‍ വളര്‍ന്നത്. അത്ര ശുഭകരമല്ലാത്ത ഒരു കുട്ടിക്കാലം അദ്ദേഹത്തിനുണ്ടെങ്കിലും അവിടെയെല്ലാം തനിക്ക് ഉണ്ടായ കഷ്ടപ്പാടില്‍ നിന്ന് ഉയരങ്ങളില്‍ എത്തണമെന്ന തീവ്രമായ ആഗ്രഹം  പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാള കോട്ടക്കല്‍ സെന്‍റ് തെരേസാസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി, ഡിഗ്രി എന്നിവ നേടിയപ്പോള്‍ അടിവരയിട്ടു 'വിദ്യാധനം സര്‍വ്വ ധനാല്‍ പ്രധാനം'

ബാല്യത്തിന്‍റെ ദാരിദ്ര്യവും അപ്പന്‍റെയും  അമ്മയുടെയും കഷ്ടപ്പാടുകളുമാണ് പഠിച്ചു മുന്നേറാനുള്ള ഊര്‍ജ്ജമായി  പോളിന്‍റെ മുന്നില്‍ ഉണ്ടായിരുന്നത്. അപ്പന്‍റെയും അമ്മയുടെയും വിയര്‍പ്പിന്‍റെ ഗന്ധത്തിലാണ് തങ്ങള്‍ സുഗന്ധം കണ്ടെത്തിയിരുന്നതെന്ന് പോള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം തന്നെ ഏറ്റവും വലിയ ആയുധമായിട്ടാണ് പോള്‍ കണ്ടത്.  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റില്‍ പോസ്റ്റ് ഗ്രാജുവേഷനും പിന്നീട് ഐ. സി. ഡബ്ലിയു. എ. ഐ. ഇന്‍ററും കഴിഞ്ഞ് താന്‍ പഠിച്ച മാള കോട്ടക്കല്‍ കോളേജില്‍ തന്നെ പോള്‍ അന്ന് ലക്ചററായി ഔദ്യോഗിക സേവനം ആരംഭിച്ചു. അത് ജീവിതത്തിലെ മറക്കാനാവാത്ത ഏറ്റവും വലിയ നേട്ടമായിരുന്നു പോളിന് സമ്മാനിച്ചത്. വിദ്യാര്‍ത്ഥിയായിരുന്ന കോളേജില്‍ തന്നെ പഠിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഈശ്വരനോടും, ഭൂമിയില്‍  ജന്മം നല്‍കിയ കുടുംബത്തോടും പോള്‍ എന്നും നന്ദി പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ മേലഡൂര്‍ മില്‍ കണ്‍ട്രോള്‍സില്‍ (അന്നത്തെ കെല്‍ട്രോണ്‍) കോസ്റ്റ് അക്കൗണ്ടന്‍റായിട്ടാണ് പിന്നീട് പോള്‍ സേവനം അനുഷ്ഠിച്ചത്. എവിടെയും തങ്ങി നില്‍ക്കാതെ മികച്ചതിലേക്ക്  യാത്ര ചെയ്യാന്‍ ജീവിതം അപ്പോള്‍ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. ബാല്യത്തിലെ ഒരു ലക്ഷ്യം, അത് നിറവേറ്റാന്‍ അന്നേ മനസ്സില്‍ കൊളുത്തി വച്ച തീ പോളിനെ അങ്ങനെ ജീവിതത്തില്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു. ഇളയമ്മ റോസിയുടെ രൂപത്തില്‍ ആ സഹായഹസ്തം പിറക്കുകയായിരുന്നു.

സ്വപ്നങ്ങള്‍ക്ക് പിറകെ അമേരിക്കന്‍ മണ്ണില്‍

ആറു മക്കളെ വളര്‍ത്തി ജീവിതത്തിന്‍റെ നല്ല ദിശകളിലേക്ക്  നടത്തിയ മാതാപിതാക്കളെ അതേ ഭംഗിയില്‍ തന്നെ സംരക്ഷിക്കണമെന്നും. അവര്‍  സ്വപ്നം കാണാത്തത്ര മനോഹരമായ ഒരു ജീവിതം വാര്‍ദ്ധക്യ കാലങ്ങളില്‍ ഉണ്ടാകണമെന്നും പോള്‍ അടക്കമുള്ള ആറു മക്കളും തീരുമാനിച്ചിരുന്നു. എന്നാല്‍ പോളിന് മാത്രമായി മനസ്സില്‍ വ്യത്യസ്തമായ ഒരുപാട് ചിന്തകള്‍ ഉണ്ടായിരുന്നു. തനിക്കൊപ്പം തന്‍റെ നാടും നാട്ടുകാരും ബന്ധുമിത്രാദികളും വളരണമെന്ന്  അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണ് സ്വപ്നങ്ങള്‍ക്ക് പിറകെ പോള്‍ അമേരിക്കയുടെ മണ്ണിലേക്ക് ജീവിതം പറിച്ചു നടുന്നത്. അമേരിക്കയില്‍ ചിക്കാഗോ ഡി പോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ്സ് മാനേജ്മെന്‍റില്‍ ഉപരിപഠനം നടത്തിയ പോള്‍ അക്കൗണ്ടന്‍റായി ജോലിയില്‍ പ്രവേശിച്ചു. 

199ല്‍ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അമേരിക്കന്‍ ഇന്‍ഷുറന്‍സ് ഡിവിഷനില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറായി സേവനമാരംഭിച്ചതോടെയാണ് സ്വപ്നംകണ്ട ജീവിതം പതിയെ പോളിന്‍റെ ജീവിതത്തില്‍ പൂര്‍ത്തിയാകാന്‍ തുടങ്ങിയത്. ജീവിതം പതിയെ പച്ചപിടിച്ചു തളിര്‍ത്തുകൊണ്ടിരുന്ന സമയം. അമേരിക്കയാണ് ജീവിതത്തില്‍ തനിക്ക് എല്ലാം നല്‍കിയതെന്ന് പോള്‍ അടിയുറച്ചു വിശ്വസിക്കുന്നു. അത്രത്തോളം അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഓരോ മനുഷ്യരെയും ഈ  മണ്ണും ഇവിടുത്തെ സംസ്കാരവും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഫ്ളോറിഡ, ടെക്സാസ്, ജോര്‍ജിയ, ഇല്ലിനോയിസ്, ന്യൂജേഴ്സി, ഇന്ത്യാന, മിഷിഗണ്‍, വിസ്കോണ്‍സിന്‍, തുടങ്ങി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന നാലായിരത്തോളം കുടുംബങ്ങള്‍ക്ക് പോളിന്‍റെ സേവനം ലഭിക്കുന്നുണ്ട്. ചിക്കാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയില്‍  നിന്നും കമ്പ്യൂട്ടര്‍ സോഫ്ട്വെയറില്‍ ബിരുദം നേടി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ദീപ ജീവിതത്തിലേക്ക് കടന്നു വന്നതോടെ സ്വപ്നങ്ങളിലേക്ക് പറക്കാനുള്ള പോളിന്‍റെ ചിറകുകള്‍ക്ക് കൂടുതല്‍ കരുത്തുണ്ടായി.

അമേരിക്കയില്‍ ഫൊക്കാന, ഫോമ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ മലയാളി  അസോസിയേഷന്‍, ഇല്ലിനോയി  മലയാളി അസോസിയേഷന്‍, കെയര്‍ ആന്‍റ് ഷെയര്‍, ഡെക്കാന്‍ ഫൗണ്ടേഷന്‍, സീറോ മലബാര്‍ ചര്‍ച്ച് എന്നിവയിലെ സജീവ പ്രവര്‍ത്തകനാണ് പോള്‍. സംഘടനകള്‍ക്കൊപ്പം എല്ലാ പരിപാടികള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുകയും എല്ലാ സാംസ്കാരിക പരിപാടികളിലും  തന്‍റെ സാന്നിധ്യം അറിയിക്കുകയും പോള്‍ ചെയ്തിരുന്നു. അതോടൊപ്പം തന്നെ ചിക്കാഗോയിലെ  അടക്കം നിരവധി ഇടങ്ങളിലെ സാമൂഹ്യ - സേവന രംഗങ്ങളില്‍ നിറസാന്നിദ്ധ്യമാണ് പോള്‍ എല്ലാക്കാലവും.

ജന്മ നാടിന്‍റെ വേരില്‍ തീര്‍ത്ത ബിസിനസ് സാമ്രാജ്യം

താന്‍ വളര്‍ന്നതും തന്നെ വളര്‍ത്തിയതുമായ നാട്ടിലാണ് ഏറ്റവുമധികം സംരംഭങ്ങള്‍ തുടങ്ങാന്‍ പോള്‍ തീരുമാനിച്ചത്. സ്വദേശത്ത് 200 ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വിവിധ സ്ഥാപനങ്ങള്‍ അമേരിക്കയില്‍ നിന്ന് കൊണ്ട് തന്നെ പോള്‍ ആരംഭിച്ചു. കൊരട്ടിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയംഔട്ട് ലെറ്റ്, അന്നമനടയിലും കുഴൂരും ഇന്ത്യന്‍ ഓയില്‍ ഔട്ട് ലെറ്റ്, മാളയില്‍ നയാരാ ഔട്ട് ലെറ്റ് എന്നിവ പെട്രോളിയം രംഗത്തെ പോളിന്‍റെ സംരംഭങ്ങളാണ്. പത്തിലധികം പെട്രോള്‍ പമ്പുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും ഇപ്പോള്‍ മറ്റു പല ബിസിനസിലേക്കും കണ്‍വെര്‍ട്ട് ചെയ്യാനാണ് പോള്‍ തീരുമാനിച്ചത്. സിന്ധു, ഗംഗ മൂവിസ് എന്ന പേരില്‍ മാളയില്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഒരു സിനിമ തിയേറ്ററും പോളിന്‍റേതായി ഉണ്ട്.


ബിസിനസ് എന്നതിനേക്കാള്‍ ഇതെല്ലാം ഒരുപാട് മനുഷ്യര്‍ക്ക് തൊഴിലവസരം ലഭിക്കാനുള്ള വഴികളായിട്ടാണ് അദ്ദേഹം കാണുന്നത്. വൈസ് ഹോട്ടല്‍സ് & റിസോര്‍ട്സ്, പ്രെസ്റ്റ ഡിലക്സ ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനും സി.ഇ.ഒ.യുമാണ് പോള്‍ വടക്കുഞ്ചേരി. മാളയിലെ തന്നെ ഡെക്കാന്‍ കുറീസ് എന്ന സ്ഥാപനം പോളിന്‍റെ മനസ്സിലുദിച്ച ആശയമായിരുന്നു. തന്‍റെ പതിനഞ്ചാം വയസ്സില്‍ മാളയിലെ നൂറോളം തൊഴിലാളികള്‍ ഓരോ രൂപ വീതം പോളിനെ ഏല്‍പ്പിക്കുകയും ആഴ്ചതോറും നറുക്കിട്ട് ഒരാള്‍ക്ക് കൊടുക്കുന്ന നാട്ടുചിട്ടിക്ക് തുടക്കമിട്ടിരുന്നു. അമേരിക്കയിലേക്ക് വരുന്ന സമയം വരെ അത് നടത്തുകയും ചെയ്തിരുന്നു. തന്‍റെ ആദ്യ ബിസിനസ് സംരംഭത്തിന്‍റെ ഒരു വലിയ പതിപ്പാണ് ഇന്നത്തെ ഡെക്കാന്‍ കുറീസ് പ്രൈവറ്റ് ലിമിറ്റഡ്, മാള.

1995-ല്‍ കൊച്ചിയിലെ ആദ്യകാല ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (കടജ) ആയ കജമവേ ഇന്ത്യ ലിമിറ്റഡ് പോളിന്‍റെ മറ്റൊരു സംരംഭം ആയിരുന്നു. കാലം മാറുന്നതിനനുസരിച്ചു പുതിയ പുതിയ മേഖലകളിലേക്ക് പോള്‍ തന്‍റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടേയിരുന്നു. തിയേറ്റര്‍ മേഖല അത്തരത്തില്‍ ഉരുത്തിരിഞ്ഞ ഒന്നാണ്. വിദേശത്തു നിന്ന് നേടിയെടുത്ത ബിസിനസ് പാടവം പോളിനെ ഒരു മികച്ച സംരംഭകനാക്കി മാറ്റുന്നത് അങ്ങനെയാണ്. എന്ത് ചെയ്യുമ്പോഴും അത് ചുറ്റുമുള്ളവര്‍ക്ക് കൂടി ഉപകാരമുണ്ടാകുന്ന തരത്തിലായിരിക്കും ചെയ്യുക എന്നത് അപ്പനും അമ്മയും പകര്‍ന്നു തന്ന കരുണയില്‍  നിന്ന് ഉണ്ടായതാണെന്ന് പോള്‍ എപ്പോഴും വിശ്വസിക്കുന്നു.

(റ്റി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി)

സിനിമ സമ്മാനിച്ച സ്വപ്നാടനങ്ങള്‍

തീര്‍ത്തും അവിചാരിതമായിട്ടാണ് സിനിമ പോളിന്‍റെ ജീവിതത്തിലേക്ക് വന്നെത്തിയതെങ്കിലും അത് കാണിച്ച അത്ഭുതങ്ങളുടെ ഒരു ഞെട്ടല്‍ ഇപ്പോഴും അദ്ദേഹത്തിന്‍റെ ജീവിത രേഖയിലുണ്ട്. കലയോട് അതിയായ സ്നേഹം ഉണ്ടായിരുന്നെങ്കിലും സുഹൃത്ത് വഴിയാണ് ഒരു സിനിമ നിര്‍മ്മിക്കാനുള്ള ആഗ്രഹം ഉടലെടുക്കുന്നത്. മോഹന്‍ രാഘവന്‍  എന്ന എഴുത്തുകാരനും സംവിധായകനുമാണ് ദാസന്‍റെ കുഞ്ഞു സ്വപ്നങ്ങളുടെ ചെറിയ വലിയ കഥ പോളിനോട് പറയുന്നത്. സിനിമ എന്ന ആഗ്രഹത്തേക്കാള്‍ ആ കഥ പോളിനെ വല്ലാതെ ആദ്യഘട്ടത്തില്‍ തന്നെ സ്വാധീനിച്ചിരുന്നു. അങ്ങനെയാണ് ടി. ഡി. ദാസന്‍ എന്ന കലാമൂല്യമുള്ള സിനിമ ഉണ്ടാകുന്നത്.

പതിഞ്ഞ താളത്തില്‍ തുടങ്ങിയ ദാസന്‍റെ കഥ ഒടുവില്‍ ലോകം തന്നെ അറിയപ്പെടുന്ന ഒരു സിനിമയായി പിന്നീട് മാറുകയായിരുന്നു. ദേശീയ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ന്യൂയോര്‍ക്ക്  ചലച്ചിത്ര അവാര്‍ഡുകളും അടക്കം നേടിയ ചിത്രം ലോകം തന്നെ അറിയപ്പെടുന്നത്ര വളരുകയും പ്രശസ്തി നേടുകയും ചെയ്തു. ഏറ്റവും വലിയ അത്ഭുതം എന്തെന്നാല്‍ സിനിമയില്‍ ഏറ്റവുമധികം കയ്യടി നേടിയ ദാസന്‍ എന്ന കഥാപാത്രം പോളിന്‍റെ മകന്‍ അലക്സാണ്ടര്‍ ആയിരുന്നു അഭിനയിച്ചത്. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും അലക്സാണ്ടര്‍ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. മോഹന്‍ രാഘവന്‍റെ സ്വപ്നങ്ങള്‍ക്ക് പറക്കാന്‍ പോളും കുടുംബവും ചിറകുകള്‍ നല്‍കിയപ്പോള്‍ മകന്‍റെ കഴിവുകള്‍ ലോകം തിരിച്ചറിയുന്ന നിലയിലേക്കും ആ ചിത്രം വളര്‍ന്നു. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രത്തെ അദ്ദേഹത്തിന്‍റെ മകള്‍ പ്രിസ്റ്റീനയും അവതരിപ്പിച്ചിരുന്നു. മോഹന്‍ രാഘവന്‍റെ മരണശേഷം പിന്നീട് സിനിമാ നിര്‍മ്മാണത്തെ  കുറിച്ച് പോള്‍ ചിന്തിച്ചില്ല. അദ്ദേഹത്തിന്‍റെ വിടവ് പോളിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പക്ഷെ സിനിമാ ലോകത്തോടുള്ള സ്നേഹം പോള്‍ ഉപേക്ഷിച്ചില്ല, അതുകൊണ്ട് തന്നെ എക്സിബിറ്റേഴ്സ് അസ്സോസിയേഷനിലും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അറുപത്തിയൊന്നാം വയസില്‍ ഡോക്ടറേറ്റ്

തന്‍റെ 61-ാം വയസിലാണ് പോള്‍ വടക്കുംചേരി ഡോക്ടറേറ്റ് നേടുന്നത്. ബോസ്റ്റന്‍ ഇംപീരിയല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സംരംഭക മാനേജ്മെന്‍റില്‍ ആണ് ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഗോവയിലെ റാഡിസണ്‍ കണ്‍ട്രി സ്യൂട്ട് ഇന്‍ -ല്‍ വച്ച് നടന്ന ചടങ്ങിലാണ് തന്‍റെ ജീവിതത്തെയും നേട്ടങ്ങളെയും അപ്പന്‍റെയും അമ്മയുടെയും അനുഗ്രഹത്തെയും സാക്ഷിനിര്‍ത്തി പോള്‍ ഡോക്ടറേറ്റ് സ്വീകരിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 പേര്‍ക്കാണ് അന്ന് ഈ അംഗീകാരം ലഭിച്ചത്. ഐസിഎഫ്എഐ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗനാഥ് പട്നായിക്, റേഡിയന്‍റ് ഗ്രൂപ്പ് പ്രസിഡണ്ട് ഡോ. രത്നാകര്‍ ആഹിര്‍, ആന്ധ്രാപ്രദേശ് ഐ ടി വിഭാഗം മേധാവി ഡോ. ശ്രീധര്‍ റെഡ്ഡി, ഡെല്‍ഹി മുന്‍ മേയര്‍ ഡോ. മുകേഷ് സൂര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പോളിന് ഡോക്ടറേറ്റ് സമ്മാനിച്ചത്.

മണ്‍സൂണ്‍ പാലസിലെ  സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി!

ന്യൂയോര്‍ക്കിലെ  സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി മാളയിലുമുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുമോ?. പോള്‍ വടക്കുംചേരിയുടെ വീട്ട് മുറ്റത്താണ് 20 അടി ഉയരത്തില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി മാതൃക സൃഷ്ടിച്ചിരിക്കുന്നത്. മണ്‍സൂണ്‍ പാലസ് എന്ന് പേരിട്ടിരിക്കുന്ന ഈ കൊട്ടാരസദൃശ്യമായ വീട് അധികമാരും കണ്ടിട്ടുണ്ടാവില്ല.

ഫ്രഞ്ചുകാരും അമേരിക്കക്കാരും തമ്മിലുള്ള അടുപ്പത്തിന്‍റെ അടയാളമാണെങ്കില്‍ മാളയും അമേരിക്കയും തമ്മില്‍ നാല് പതിറ്റാണ്ടോളമായി തുടരുന്ന ആത്മ ബന്ധത്തിന്‍റെ ഓര്‍മ്മക്കായിട്ടാണ് അദ്ദേഹം തന്‍റെ വീടിനു മുന്‍പില്‍ ഈ ശില്‍പ്പം പണിതിരിക്കുന്നത് . തനിക്ക് ജീവിത വിജയം നല്‍കിയതിന്‍റെ നന്ദി സൂചകമായിട്ടാണ് അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ മാതൃക വീടിന് മുമ്പില്‍ സ്ഥാപിച്ചത്. ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളിലെ വേറെയും പ്രതിമകള്‍ ഇവിടെയുണ്ട്.

രണ്ട് വര്‍ഷത്തോളം എടുത്താണ് പോളിന്‍റെ മുറ്റത്ത് പ്രതിമ സ്ഥാപിച്ചത്. മേലഡൂര്‍ കൂര്യാക്കാടന്‍ പവിത്രന്‍ ആണ് ഈ മനോഹര ശില്പങ്ങളുടെ ശില്പി.

ചുറ്റുമുള്ളവര്‍ക്കുവേണ്ടിയുള്ള ജീവിതം

സമൂഹത്തിനും ചുറ്റുമുള്ളവര്‍ക്കും വേണ്ടി പോള്‍ വടക്കുഞ്ചേരി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയായി മാറിയ അദ്ദേഹം എന്നും ഇപ്പോഴും നിരാലംബര്‍ക്കൊപ്പം നിലകൊള്ളുന്നു. താന്‍ കടന്നുവന്ന വഴികളിലെ  മുള്ളുകള്‍ മറ്റൊരാള്‍ ചവിട്ടരുത് എന്ന ചിന്തയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ജോലിയായും മറ്റു സഹായങ്ങളായും അദ്ദേഹം കാവലാള്‍ ആകുന്നത്. ഏത് കാര്യത്തെയും സൗമ്യതയോടെ നേരിടുന്ന ഇദ്ദേഹം ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും ശത്രുക്കളെ സൃഷ്ടിച്ചിട്ടില്ല. ആരെയും അറിഞ്ഞോ അറിയാതെയോ പോലും വേദനിപ്പിക്കരുത് എന്ന ചിന്ത എപ്പോഴും പോള്‍ തന്‍റെ ജീവിതത്തില്‍ സൂക്ഷിക്കുന്നുണ്ട്. ഇരുനൂറിലധികം വരുന്ന കുടുംബങ്ങള്‍ ഇന്ന് പോളിന്‍റെ സേവനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. അവരെല്ലാം അദ്ദേഹത്തിന്‍റെ സേവനത്തില്‍ സന്തുഷ്ടരാണ്.  

കുടുംബം-ശക്തി Mala brothers @Chicago

പോള്‍ വടക്കുഞ്ചേരിയുടെ  സ്വപ്നലോകം എന്നും ഏപ്പോഴും കുടുംബമാണ്. കടന്നുവന്ന വഴികളിലെ കുടുംബ സാന്നിധ്യം താന്‍ അമേരിക്കന്‍ മണ്ണിലേക്ക് ചേക്കേറിയപ്പോഴും മനസില്‍ സൂക്ഷിക്കുകയും തന്‍റെ കുടുംബത്തെയും, ബന്ധുമിത്രാദികളെയും, ചില നാട്ടുകാരെയും അമേരിക്കന്‍ മണ്ണിലെത്തിച്ചു ജീവിതത്തിന്‍റെ മറ്റൊരു ലോകം അവര്‍ക്കും കാണിച്ചു കൊടുക്കുവാന്‍ അദ്ദേഹം തയ്യാറായി. ഇരുന്നൂറിലധികം കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഒരു ചരടില്‍ കോര്‍ത്തിണക്കാന്‍ ങമഹമ യൃീവേലൃെ @ഇവശരമഴീ എന്ന പേരില്‍ കൂട്ടായ്മയും ഒരു വാട്സ് ആപ് ഗ്രൂപ്പും  ഉണ്ടാക്കി  അവരുടെ പ്രിയപ്പെട്ട പോളേട്ടന്‍, ഡോ. പോള്‍ വടക്കുഞ്ചേരിയായി നിലകൊള്ളുമ്പോഴും അദ്ദേഹം കടന്നുവന്ന വഴികള്‍ ആരും  ഓര്‍മ്മിച്ചെടുക്കും. സഹോദരങ്ങളായ ജോസ് - തങ്ക, മൂന്ന് മക്കള്‍, ജോണി - സുമി, രണ്ട് മക്കള്‍, തോമസ് - ബിന്‍സി, മകന്‍, ജെസി - ഷാജി, രണ്ട് മക്കള്‍ എന്നിവര്‍ ചിക്കാഗോയിലും, വില്‍സണ്‍ - സുമി, മൂന്ന് മക്കള്‍ ടെക്സാസിലുമായി താമസിക്കുന്നു. പിതാവ് 2018-ല്‍ മരിച്ചശേഷം അമ്മ തറവാട്ടില്‍ തന്നെ താമസം. മക്കള്‍ ആരെങ്കിലും എല്ലാ സമയത്തും അമ്മയ്ക്കൊപ്പം ഉണ്ടാകും. ആരോഗ്യ  പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അമ്മയ്ക്ക് എല്ലാത്തരത്തിലുള്ള തൃപ്തിയും മക്കള്‍ നല്‍കുന്നു. അവിടെയാണ് തന്‍റെ സമാധാനം നിലകൊള്ളുന്നതെന്ന് പോള്‍ വടക്കുഞ്ചേരി പറയുന്നു.

ചിക്കാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ നിന്നും കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ ബിരുദം നേടി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ദീപയാണ് പോളിന്‍റെ ജീവിതത്തിലെ മറ്റൊരു നേട്ടം. തന്‍റെ ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ കാവലാള്‍ ആണ് ദീപ. ദീപയുടെ പിന്തുണ ഈ വളര്‍ച്ചയില്‍ വലിയ നാഴികക്കല്ലാണെന്നു അദ്ദേഹം വിശ്വസിക്കുന്നു. മക്കള്‍ - ന്യൂയോര്‍ക്കില്‍ മെഡിസിനില്‍ രണ്ടാം വര്‍ഷ എം. ഡി. ചെയ്യുന്ന ഡോ. പ്രസ്റ്റീന റോസ്, പാലക്കാട് മെഡിസിനില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോ. അലക്സാണ്ടര്‍, ഫ്ളോറിഡയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അമല ഗ്രേസ്, ചിക്കാഗോയില്‍  12-ാം ക്ലാസില്‍ പഠിക്കുന്ന അമൃത എലിസബത്ത് എന്നിവരും എപ്പോഴും കരുത്തായി കൂടെയുണ്ട്.

ജീവിതം അതിന്‍റെ ഏറ്റവും ഭംഗിയുള്ള മുഖം ചില മനുഷ്യര്‍ക്ക് മുന്‍പില്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ. ദാരിദ്ര്യവും  കഷ്ടപ്പാടും കടന്ന് വിജയിച്ചു നില്‍ക്കുന്നവരായിരിക്കും അവര്‍. പോളിന് ഒരുപക്ഷെ തന്‍റെ ജീവിതം തീര്‍ത്തും സാധാരണമാക്കി മാറ്റാമായിരുന്നു. പക്ഷെ അദ്ദേഹം സ്വപ്നം കണ്ടത്, ഉയരങ്ങള്‍ മാത്രമായിരുന്നു. ഇന്ന് എല്ലാം നേടി സമാധാനത്തോടെ ജീവിക്കുമ്പോള്‍ അപ്പനെ പൊന്നുപോലെ മരണം വരെ നോക്കിയല്ലോ എന്ന ആത്മസംതൃപ്തി അദ്ദേഹത്തിനുണ്ട്. അമ്മച്ചിയെ മാനസികമായി ഏറ്റവും ഭംഗിയുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്ന ഒരാളാക്കി മാറ്റാന്‍ കഴിഞ്ഞതിലെ നിര്‍വൃതിയുണ്ട്.

സത്യത്തിനു പിറകെ സത്യസന്ധനായ ഒരാള്‍ നടത്തിയ യാത്രയുടെ ചിത്രമാണിത്. ഈ ചിത്രങ്ങള്‍ നിങ്ങള്‍ മനസില്‍ സൂക്ഷിക്കുക, ജീവിതത്തില്‍ പകര്‍ത്തുക. വിജയത്തിന്‍റെ വഴികള്‍ നിങ്ങള്‍ക്കായി ഈശ്വരന്‍ തുറന്നിടും. പോള്‍ വടക്കുംചേരിയുടെ ജീവിതം  നല്‍കുന്ന പാഠം അതാണ്.

ഇനിയും അദ്ദേഹത്തിന് നിരവധി മനുഷ്യരുടെ വഴികാട്ടിയാകാന്‍ ഈശ്വരന്‍ അനുഗ്രഹങ്ങള്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.