BREAKING NEWS

Chicago
CHICAGO, US
4°C

പീറ്റർ മാത്യു കുളങ്ങര ;ആത്മാക്കൾക്ക് തുണ (വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements


5 March 2022

പീറ്റർ മാത്യു കുളങ്ങര ;ആത്മാക്കൾക്ക് തുണ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര

“മരണപ്പെട്ടവർക്ക് ഭൂമിയിൽ വച്ച് നൽകാവുന്ന ഏറ്റവും വലിയ ആദരമാണ്
അവരുടെ ഭൗതിക ശരീരത്തെ കൃത്യമായി സംസ്കാരം ചെയ്യുക എന്നുള്ളത്”

വഴിത്താര ഒരു മനുഷ്യനെക്കുറിച്ചല്ല, ഒരുപാട് മനുഷ്യരെക്കുറിച്ചാണ്. അവരൊന്നും ഇന്ന് ജീവിച്ചിരിക്കുന്നവരല്ല, പക്ഷേ അവർക്ക് പറയാനുള്ള കഥകൾ ജീവനുള്ളവയാണ്. ആ കഥയിലെ നായകന് നാട്ടുകാർ നൽകിയ ഒരു വിളിപ്പേരുണ്ട്, ചിലരൊക്കെ “കാലൻ പത്രോസ് “എന്നും മറ്റുചിലർ “കുഴിവെട്ടു പത്രോസ്” എന്നും പറയും. മരിച്ചവർക്ക് കുഴി വെട്ടുക എന്നുള്ളത് ഒരു മോശം കാര്യം അല്ലാത്തതുകൊണ്ട് തന്നെ പത്രോസ് ആ വിളി അങ്ങ് ഏറ്റെടുത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നുയരുന്ന നിലവിളികളെക്കാൾ വലുതല്ലല്ലോ നാട്ടുകാരുടെ ഇരട്ടപ്പേര് വിളികൾ എന്ന് അയാൾ മനസ്സിൽ ഉരുവിട്ടു. അതെ ഈ കഥ അയാളെക്കുറിച്ചുള്ളതാണ്, മരിച്ചവരുടെ സംസ്കാരം കഴിയുന്നതുവരെ ആത്മാവിനും ശരീരത്തിനും കൂട്ടിരുന്ന ഒരു കോട്ടയംകാരൻ പീറ്റർ കുളങ്ങരയുടെ കഥ.

എത്രയെത്ര ജീവനില്ലാത്ത മനുഷ്യരെയാണ് അയാൾ കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ ഭൂമിയിൽ നിന്ന് തിരികെ യാത്രയയച്ചിരിക്കുന്നത്. എത്ര രാത്രികളിലാണ് അയാൾ മഞ്ഞും തണുപ്പും വകവയ്ക്കാതെ ചില മനുഷ്യർക്ക് വേണ്ടി ഇറങ്ങി നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ പീറ്റർ കുളങ്ങരയുടെ കഥ ഒരുപറ്റം ആത്മാക്കളുടേത് കൂടിയാണ്. മരണശേഷം അനാഥരാക്കപ്പെട്ടവരുടേത് കൂടിയാണ്.

ഒരു പൊതുനിരത്തിൽ ആരും ഏറ്റെടുക്കാൻ ഇല്ലാതെ നമ്മുടെ മൃതദേഹം കിടക്കുന്നത് സ്വപ്നത്തിൽപോലും ആലോചിക്കാൻ പേടി ഉള്ളവരാണ് നമ്മൾ മലയാളികൾ.പീറ്റർ കുളങ്ങരയുടെ ജീവിതം കേൾക്കുമ്പോൾ, അദ്ദേഹത്തിന്റെ മാനുഷികപരിഗണനയെ പറ്റി ചർച്ച ചെയ്യുമ്പോൾ അത്തരത്തിലൊരു മനുഷ്യനുള്ള ഭൂമിയിൽ നമ്മൾ ആരും അനാഥരായി മടങ്ങേണ്ടി വരില്ല എന്ന ഒരു ഉറപ്പുണ്ട്. അതുതന്നെയാണ് ഈ ഭൂമിയിൽ തന്റേതെന്ന് കരുതി മാറ്റിവയ്ക്കാൻ അദ്ദേഹത്തിന് ബാക്കിയുള്ളത്. മരണത്തിലും കൂട്ടിരിക്കുന്നതിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട് ഭൂമിയിൽ.

ജീവിതത്തിന്റെ ജൈത്രയാത്ര
റബ്ബർ മരങ്ങളുടെ ഇലകൾ പുറപ്പെടുവിക്കുന്ന മർമ്മരം കേട്ടുണരുന്ന കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ കുളങ്ങര കെ. ജെ. മാത്യുവിന്‍റേയും ചിന്നമ്മ മാത്യുവിന്‍റേയും എട്ട് മക്കളില്‍ ഏഴാമനായാണ് പീറ്റർ കുളങ്ങര ജനിച്ചത്. അച്ചാച്ചന്റെ നന്മയും സ്നേഹവും കൊണ്ടാണ് പീറ്റർ കുളങ്ങര തന്റെ ബാല്യകാലം പൂർത്തിയാക്കിയത്. പലചരക്ക് കടയും തടിക്കച്ചവടവും തുടങ്ങി ജീവിതം പിടിച്ചു കെട്ടാനുള്ള തത്രപ്പാടിൽ കെ.ജെ മാത്യു ഓടിക്കൊണ്ടിരിക്കുമ്പോഴും തന്റെ മക്കളിലേക്ക് നന്മ പകരാനും, തന്റെ കുടുംബത്തെ ചേർത്തു നിർത്താനും അദ്ദേഹം മറന്നില്ല. കുട്ടികൾ എപ്പോഴും പഠിച്ചു വളരണം എന്നായിരുന്നു കെ.ജെ മാത്യുവിന്റെ പക്ഷം. അതുകൊണ്ടുതന്നെ പീറ്റർ കുളങ്ങരയ്ക്കടക്കം സഹോദരങ്ങൾക്കും അദ്ദേഹം നല്ല വിദ്യാഭ്യാസം തന്നെ നൽകി.

നല്ല മനുഷ്യരെ ഭൂമിയിൽ സൃഷ്ടിക്കുന്നത് നല്ല മാതാപിതാക്കളാണ്. അതുകൊണ്ടുതന്നെ കെ ജെ മാത്യുവിന്റെ കൃത്യമായ ശിക്ഷണത്തിൽ പീറ്റർ കുളങ്ങര തന്റെ സഹോദരങ്ങളെ പോലെ തന്നെ മനുഷ്യ നന്മയുള്ളവനും സ്നേഹമുള്ളവനുമായി വളർന്നു. പുത്തനങ്ങാടി സെന്‍റ് മേരീസ് സ്കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ച പീറ്റർ പിന്നീട് കോട്ടയം സി. എം. എസ് സ്കൂളിലേക്ക് മാറുകയും എസ്. എസ്. എല്‍. സി പൂര്‍ത്തിയാക്കുകയും ചെയ്തു. സി എം എസ് കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. കാലങ്ങൾ കടന്നു പോയിട്ടും, അനേകം മനുഷ്യർ വന്നുപോയിട്ടും കെ ജെ മാത്യു രൂപപ്പെടുത്തിയ നന്മയുള്ള ഒരു വ്യക്തിത്വം പീറ്ററിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ നഷ്ടപ്പെട്ടു പോയിരുന്നില്ല. അവർ പലപ്പോഴും സഹജീവി സ്നേഹത്തിന്റെ ഉദാഹരണങ്ങളായി മാറി. മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന ഒരവസരവും പീറ്റർ കുളങ്ങര പാഴാക്കിയില്ല.

കുട്ടിക്കാലം മുതൽക്കേ കണ്ടും കേട്ടും വളർന്ന ശീലം ആയതുകൊണ്ട് തന്നെ പരസ്പരസഹായം കുളങ്ങര കുടുംബത്തിലെ കുട്ടികളുടെ മുഖമുദ്രയായി മാറി.അങ്ങനെ പീറ്റർ കുളങ്ങരയും ഏറ്റവുമധികം സമൂഹത്തോടും മനുഷ്യരോടും സംവദിച്ചു തുടങ്ങി. പലർക്കും പല സഹായങ്ങളും ചെയ്‌തു പോന്നു. സാമൂഹിക പ്രവർത്തനങ്ങളിലും, സാമൂഹ്യ സേവനത്തിലും പീറ്റർ എപ്പോഴും മുന്നിട്ടിറങ്ങി. ഒരു കുട്ടി എന്നതിനുമപ്പുറം പീറ്റർ മനുഷ്യന്റെ മാനസികാവസ്ഥകളെയും സങ്കടങ്ങളെയും കൂടുതൽ ഉൾക്കൊണ്ടിരുന്നു.

മരണമില്ലാത്ത മനുഷ്യത്വം
1982 ൽ അമേരിക്കയിലേക്ക് ചേക്കേറുമ്പോഴും മാതാപിതാക്കൾ പഠിപ്പിച്ചുതന്ന നന്മയും നേരിന്റെ വഴികളും പീറ്റർ കുളങ്ങരയുടെ ഹൃദയത്തിൽ ഉണ്ടായിരുന്നു. ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നൽ അയാളെ ജന്മനാട് മുതൽ പിന്തുടർന്നിരുന്നു. അമേരിക്കയിൽ എത്തിയ ശേഷം ഡിവറായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ അസോസിയേറ്റ് ഡിഗ്രിയെടുത്ത പീറ്റർ സഹപാഠികളുടെ എല്ലാം പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരോടും അയാൾ ഏറ്റവും ഭംഗിയിൽ തന്നെ പെരുമാറി, തന്റെ മനസ്സിലുള്ള നന്മ അയാൾ മറ്റുള്ളവരിലേക്ക് പകർന്നു കൊണ്ടിരുന്നു. കേബിൾ ടി വി ഏരിയാ മാനേജരായി പീറ്റർ അഞ്ചു വർഷത്തോളം ജോലി ചെയ്തു. ജോലിയിലും തന്റെതായ നന്മകൾ അയാൾ അനുവർത്തിച്ചു പോന്നു. 1991 ൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി .

അമേരിക്ക ഒരു വലിയ ദൗത്യമായിരുന്നു പീറ്റർ കുളങ്ങരയെ ഏൽപ്പിച്ചത്. ജോലിക്കൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനത്തിലേക്ക് ഇറങ്ങേണ്ടതിന്റെ ഒരു ആവശ്യകത കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടലെടുത്തത് അമേരിക്കയിൽ വച്ചായിരുന്നു. തന്റെ കസിൻ മരിച്ച സമയത്ത് ഫ്യൂണറൽ ഹോമിൽ പോയി സംസ്കാര ചടങ്ങുകൾക്ക് വേണ്ട കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അതൊരു ഉത്തരവാദിത്വം ആണെന്ന് പീറ്റർ കുളങ്ങരയ്ക്ക് മനസിലായത് . മരിച്ചവരെ സമാധാനമായി യാത്രയാക്കാൻ ഉള്ള ഒരു സാമൂഹിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ നല്ല മനസ്സുണ്ടാവണം.മരിച്ചവരെ സമാധാനത്തോടെ മടക്കി അയയ്ക്കുക എന്നുള്ളത് കുടുംബാംഗങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് . അന്നുമുതൽക്കാണ് പീറ്റർ കുളങ്ങര മരിച്ചവർക്ക് ഇടയിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയത്. ജീവിച്ചിരിക്കുന്നവരെക്കാൾ നമ്മളെ ആവശ്യമുള്ളത് മരിച്ചവർക്കാണെന്ന് പീറ്റർ കുളങ്ങര തിരിച്ചറിഞ്ഞു .

സംസ്കാര ചടങ്ങുകൾക്ക് പള്ളി ഇല്ലാതിരുന്ന സമയത്തും മരിച്ച ആളുകൾക്ക് വേണ്ടി പീറ്റർ കുളങ്ങര പ്രവർത്തിച്ചു. അവരുടെ സംസ്കാരത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ അവരെ പ്രാപ്തരാക്കി. ദൈവത്തിന്റെ നിശ്ചയം അതായിരുന്നിരിക്കാം. മരിച്ചവർക്കും വേണ്ടെ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആരെങ്കിലും.

തന്റെ പ്രവർത്തികളെ കുറിച്ച് ഏറ്റവും നിഷ്കളങ്കമായി പീറ്റർ കുളങ്ങര പറയുന്നത് ഇങ്ങനെയാണ്

‘അമേരിക്കയിൽ സംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നാം അഭിമുഖീകരിക്കുന്നുണ്ട്. നല്ലൊരു ഫ്യൂണറൽ ഹോം കണ്ടെത്തണം. അതിനായി നമുക്ക് അവരുമായി വിലപേശണം . മാന്യമായ രീതിയിൽ അവ നടത്തിക്കൊടുക്കണം. പള്ളി എന്ന് മാത്രമല്ല. ഏത് വിഭാഗത്തിൽ പെട്ടവർക്കും സഹായം എത്തിച്ചു നൽകും’,

ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ് അദ്ദേഹം എത്രത്തോളം നിഷ്കളങ്കനായ മനുഷ്യനാണെന്ന്. തനിക്ക് സ്വന്തമായിട്ടുള്ള ബിസിനസ് രണ്ടു മൂന്നു ദിവസത്തേക്ക് മാറ്റി വെച്ച്, ആരാണ് മരണപ്പെട്ടത് അവർക്ക് വേണ്ടിയും അവരുടെ കുടുംബത്തിന് വേണ്ടിയും ഓടിനടക്കാൻ പീറ്റർ കുളങ്ങര കാണിക്കുന്ന ആത്മാർത്ഥത ഇന്ന് ഒരു മനുഷ്യരിലും നമുക്ക് കണ്ടെത്താൻ കഴിയില്ല.

ആളുകൾ കളിയാക്കട്ടെ,
എനിക്കറിയാം എന്നെ ,
പിന്നെ മരിച്ചവരുടെ ആത്മാക്കൾക്കും
ടൂറിസ്റ്റ് വിസയിൽ വന്ന് അമേരിക്കയിൽ വെച്ച്‌ മരണപ്പെട്ട ഒരു സ്ത്രീയുടെ മുതശരീരം നാട്ടിലേക്കയക്കാൻ പീറ്റർ സഹായിച്ചിരുന്നു. അന്നെല്ലാം അവർക്ക് പ്രിയപ്പെട്ടവരുടെ തേങ്ങൽ പീറ്ററിൻറെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവസാനമായി തനിക്കു പ്രിയപ്പെട്ട ആളെ ഒരിക്കൽ കൂടി കാണാൻ മനുഷ്യന്റെ ആത്മാവിനും അവർക്ക് ചുറ്റും ഉള്ള മനുഷ്യർക്കും വഴിയൊരുക്കി കൊടുത്തതിൽ അന്ന് പീറ്റർ ആദ്യമായി സന്തോഷിച്ചു. പിന്നീട് മറ്റ് അനേകം പേരെ ഇതുപോലെ അവരെ അർഹിക്കുന്ന ഇടങ്ങളിലേക്ക് എത്തിക്കാൻ പീറ്റർ അഹോരാത്രം പരിശ്രമിച്ചു. മരിച്ചയാളെ ഏറ്റവും മനോഹരമായി ഭൂമിയിൽനിന്ന് പറഞ്ഞയക്കാൻ പലപ്പോഴും പീറ്റർ തന്റെ ജോലിയിൽ നിന്ന് മാറിനിന്നു.

രണ്ട് ദിവസമാണ് അമേരിക്കയിൽ ഫ്യൂണറൽ സർവീസ്.ഒരു ദിവസം വേക്ക് സർവ്വീസും രണ്ടാം ദിവസം ഫ്യൂണറൽ സർവ്വീസും. അതുകൊണ്ടുതന്നെ ആരെങ്കിലും മരിച്ചാൽ രണ്ടു ദിവസത്തേക്ക് ആണ് പീറ്റർ ബിസിനസിൽ നിന്ന് അവധിയെടുക്കാറുള്ളത്. ജീവിച്ചിരിക്കുന്നവരെക്കാൾ ബഹുമാനം നമ്മൾ നൽകേണ്ടത് മരിച്ചവർക്കാണെന്നു പീറ്റർ കുളങ്ങര വിശ്വസിക്കുന്നു. ഒരാളുടെ മരണവാർത്ത അറിഞ്ഞാലുടൻ രണ്ട് ദിവസത്തേക്ക് അദ്ദേഹം ബിസിനസിൽ നിന്നും അവധി എടുക്കും.അന്ന് മഴയാണെങ്കിലും , തണുപ്പാണങ്കിലും, മഞ്ഞുവീഴ്ചയാണെങ്കിലും ആ ശരീരത്തെ ശാന്തിയോടെ ഭൂമിയിൽ നിന്ന് പറഞ്ഞയക്കാൻ പീറ്റർ അവസാനം വരെ കൂട്ടുനിൽക്കും.

ഒരിക്കലും പീറ്റർ ഇതിനൊന്നും യാതൊരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ല. കാരണം ഇതൊന്നും ഒരിക്കലും പ്രതിഫലത്തിനു വേണ്ടിയല്ല അയാൾ ചെയ്തത്. മരിച്ചവരെ ഏറ്റവും ഭംഗിയിൽ ഭൂമിയിൽ നിന്ന് മടക്കി അയക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്ക് ലഭിക്കുന്ന സന്തോഷത്തിലും സമാധാനത്തിലുമാണ് അയാൾ പ്രതിഫലം കണ്ടിരുന്നത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ അഞ്ചോളം ശവസംസ്കാരങ്ങൾ പീറ്ററിൻറെ നേതൃത്വത്തിൽ നടത്തി. അന്ന് വളരെ കഷ്ടപ്പെട്ട് ആർക്കും കോവിഡ് പകരാതിരിക്കാൻ വേണ്ട മുൻകരുതലുകളും പീറ്റർ സ്വീകരിച്ചിരുന്നു.

ശവസംസ്കാര പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനാൽ കുഴിവെട്ട് പത്രോസ്, കാലൻ പത്രോസ് എന്നൊക്കെ ആളുകൾ തമാശയ്ക്കോ കളിയാക്കിയോ പീറ്ററിനെ വിളിക്കാറുണ്ട്, അതിൽ ഒരിക്കലും അയാൾക്ക് ജാള്യതയോ, കുറച്ചിലോ തോന്നിയിട്ടില്ല.
ഒരു മനുഷ്യ ജീവൻ ഭൂമിയിൽ കിടന്ന് ദുർഗന്ധം വമിക്കുന്ന, ചുറ്റുമുള്ള മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായി രൂപാന്തരപ്പെടാതിരിക്കാൻ കുഴിവെട്ടുകാർ ഭൂമിയിൽ ഉണ്ടാവണം . നാളെ നിങ്ങളും ഞാനും മരിച്ചാലും ആരോ വെട്ടുന്ന കുഴിയിലാണ് നമ്മളുടെ ശിഷ്ട ജീവിതമെന്നു ഓർത്താൽ തീരാവുന്ന പ്രശ്ങ്ങളെ ഉള്ളു . അതുകൊണ്ടുതന്നെ ഈ വിളിപ്പേരുകൾ എല്ലാം അദ്ദേഹത്തിനുള്ള അംഗീകാരമായാണ് അദ്ദേഹം കേൾക്കുന്നത്.

സംഘടനാ പ്രവർത്തനവും സാമൂഹ്യ ജീവിതവും
എല്ലാത്തിലുമുപരി അമേരിക്കയിലെ മലയാളി സംഘടനകളിൽ നിറസാന്നിധ്യമാണ് പീറ്റർ കുളങ്ങര. ചിക്കാഗോ കെ.സി. എസിന്റെ ട്രഷറർ , വൈസ് പ്രസിഡന്റ്, കെ.സി. സി. എൻ. എ, ആർ വി പി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ആദ്യകാല ചെയർമാൻ, പിന്നീട് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്ന് ഫോമ ആർ. വി.പി. നാഷണൽ കൗൺസിൽ മെമ്പർ ,ഫോമ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ , ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പർ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരൻ (ട്രസ്റ്റി) 2010 മുതൽ പള്ളിയുടെ ഫ്യൂണറൽ കോ- ഓർഡിനേറ്റർ എന്നീ നിലകളിലും തന്റെ വൈധഗ്ദ്യം അദ്ദേഹം പ്രകടിപ്പിച്ചു. അമേരിക്കൻ ജീവിതത്തിൽ മലയാളികൾക്ക് ഓർത്തുവെക്കാൻ പോകുന്ന ഒന്നാണ് സംഘടനാ ജീവിതം. അതുകൊണ്ടുതന്നെ സംഘടനയിലൂടെ മനുഷ്യരുടെ കണ്ണുനീരിലേക്ക് സ്നേഹത്തിന്റെ വഞ്ചിയിറക്കുകയായിരുന്നു പീറ്റർ കുളങ്ങര.

അമേരിക്കയിലെത്തിയ ആദ്യ കാലം മുതൽ തന്നെ പീറ്റർ കുളങ്ങര ശവസംസ്കാര ചടങ്ങുകളിൽ സഹായി ആയിരുന്നുവെങ്കിലും 2010 മുതലാണ് ഔദ്യോഗികമായി പള്ളിയുടെ ചുമതല ഏറ്റെടുത്തത്. തുടർന്ന് ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സജീവ പ്രവർത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്റുമായി മാറി. തന്റെ എല്ലാ തിരക്കുകൾക്കിടയിലും സംഘടനയ്ക്ക് വേണ്ടിയും, തന്നെ വിശ്വസിച്ച മനുഷ്യർക്കുവേണ്ടിയും പീറ്റർ കുളങ്ങര ജീവിച്ചു. സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ 25 വീടുകൾ കേരളത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുവാൻ അദ്ദേഹം മുന്നിട്ട് പ്രവർത്തിച്ചു . സാമൂഹ്യ പ്രവർത്തകയായ സുനിൽ ടീച്ചറുമായി ചേർന്ന് ഇവയിൽ 11 വീടുകൾ പീറ്റർ കുളങ്ങര മറ്റുള്ളവരുടെ സഹായത്തോടെ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വടം വലി മത്സരം നടത്തുമ്പോൾ അതിന്റെ അമരത്ത് പീറ്റർ കുളങ്ങരയുണ്ടായിരുന്നു. സാമൂഹ്യപ്രവർത്തനത്തിനൊപ്പം അദ്ദേഹം മനുഷ്യരുടെ സന്തോഷങ്ങൾക്കും വിനോദങ്ങൾക്കും ഇടം കൊടുത്തിരുന്നു. അങ്ങനെയാണ്, ആദ്യത്തെ കോവി ഡ് കാലത്ത് വീട്ടിലകപ്പെട്ട സമയത്ത് സുഹൃത്തുക്കളുമായി സൂമിൽ വൈകിട്ട് സംസാരിക്കുന്നതിനിടെ ‘ചിയേഴ്‌സ്‌ ക്ലബ്ബ് ‘ എന്ന ഒരു പ്രസ്ഥാനത്തിന് പീറ്റർ കുളങ്ങരയും കൂട്ടുകാരും തുടക്കമിട്ടത് . തുടർന്ന് ചിയേഴ്‌സ്‌ ക്ലബ്‌ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് മാറുകയായിരുന്നു. ഒരു വിനോദം വലിയൊരു നന്മയായി മാറുന്നത് അങ്ങനെയാണ്. തുടർന്ന് ഈ കൂട്ടായ്മയ്ക്ക് കീഴിൽ കോവിഡ് കാലത്ത് നാട്ടിൽ ഭക്ഷണം വിതരണം ചെയ്യുകയും, 10 ആധുനിക തയ്യൽ മെഷീനുകൾ സ്ത്രീകൾക്കായി വിതരണം ചെയ്യുകയും ചെയ്തു.

നന്മകളിൽ നിന്ന് നന്മകളിലേക്ക് പാലായനം ചെയ്യുന്നവർ
പീറ്റർ കുളങ്ങരയും അയാൾക്ക് ചുറ്റുമുള്ളവരും മറ്റൊരാളെ സഹായിക്കുവാൻ കിട്ടുന്ന സമയം നഷ്ടപ്പെടുത്താറില്ല. ‘സഹായം അത് എന്ത് വന്നിട്ടാണെങ്കിലും അർഹിക്കുന്ന സമയത്ത് എത്തിച്ച് നൽകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കഴിഞ്ഞ 12 വർഷക്കാലം തന്നോടൊപ്പം ഫ്യൂണറൽ കമ്മറ്റിയിൽ പ്രവർത്തിച്ച ജോണിക്കുട്ടി പിള്ളവീട്ടിൽ, റോയി നെടുംചിറ, ജോൺ പാട്ടപ്പതി എന്നിവരുടെ സഹായവും, സേവനവും തനിക്ക് വിലപ്പെട്ടതാണന്ന് പീറ്റർ കുളങ്ങര അനുസ്മരിക്കുന്നു.

ഇരുപത് വർഷമായി ചിക്കാഗോയിൽ എൽ ഡി. എഫ് കൺവീനറായി പ്രവർത്തിക്കുന്ന മനുഷ്യനാണ് പീറ്റർ കുളങ്ങര. അതുകൊണ്ട് തന്നെ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ കാമ്പയിൻ കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് വേണ്ട സഹായങ്ങളെല്ലാം തന്നെ കേരളത്തിൽ എത്തിക്കുവാൻ ആവശ്യമായതെല്ലാം അദ്ദേഹം ചെയ്തിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് ഇന്നത്തെ പീറ്ററിനെ വാർത്തെടുത്തത്. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പുറകിൽ ചിക്കാഗോയിൽ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ഭാര്യ ചിങ്ങവനം മൂഴിപ്പറമ്പിൽ സാലിക്കുട്ടിയുണ്ട്. ചുറ്റിലും സഹോദരൻമാരുടേയും, സഹോദരിയുടെയും പൂർണ്ണ പിന്തുണയുണ്ട്.

രണ്ട് മക്കളായ ഷെറിലും, മിഷേലും അപ്പന്റെ നന്മകൾക്കൊപ്പം തന്നെ ചുവടുവയ്ക്കുന്നുണ്ട്.ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത വളർച്ചയ്ക്കായി സേവനം നടത്തുന്ന ഷെറിൽ ,ഭർത്താവ് പോലീസ് ഉദ്യോഗസ്ഥനായ ടോണി പടിയറ ചങ്ങനാശേരി.
മിഷേൽ സ്പീച്ച് പത്തോളജിസ്റ്റാണ്.ഭർത്താവ് റ്റോബിൻ ഇണ്ടിക്കുഴി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജരായി ജോലി ചെയ്യുന്നു.പീറ്ററിന്റെ വഴികളിൽ താങ്ങായും തണലായും ഒരു കുടുംബം മുഴുവനുമുണ്ട്. അവരുടെ നിലയ്ക്കാത്ത പ്രാർഥനകളുണ്ട്.

മരണപ്പെട്ടവരുടെ മരുപ്പച്ചയാണ് പീറ്റർ കുളങ്ങര, ഭൂമിയിൽ എല്ലായിടത്തു നിന്നും സ്നേഹം വറ്റിയാലും ആ മരുപ്പച്ചയിൽ മാത്രം സ്നേഹവും മനുഷ്യത്വവും നിറയും.