ഇന്നും
പതിവുപോലെയാണ്
സൂര്യൻ
കിഴക്കുദിച്ചത്.
ആചന്ദ്രതാരകളുടെ
പ്രഭ
മങ്ങുംവിധം
മദിച്ചുയർന്ന ഏമാൻ
വിധി പറയുവാനുള്ള
ഗോളങ്ങളുടെ
സഞ്ചാരപഥം
ചികഞ്ഞുനോക്കി.
വാ കൈ പൊത്തി
റാൻ മൂളികൾ,
പ്രകാശവീചികൾ
ചുറ്റിലും
കാതോർത്തു പടർന്നു.
പ്രതിക്കൂട്ടിൽ കൂസലില്ലാതെ നിൽക്കുന്ന കൊള്ളിമീൻ
പറഞ്ഞു,
നാൻ തപ്പ്
പണ്ണമാട്ടേൻ, പണ്ണതില്ലൈ
പെറുമീനെൻ ഗുറു
പെറുമീനെൻ
ദിശൈ കാട്ടി.
നാനുദിക്കും,
നടക്കും,
പടറുംദിശൈ
എങ്കൾ തനി ദിശൈ…
ഈ ദിശയാറുമേയിനിമേൽ
വറകൂടാത്
പൊള്ളുമേ…”
ക്യാമറകൾ മിന്നി
കൊള്ളിമീൻ കുടുംബം
പോസ് ചെയ്തു
മിന്നിനിന്നു.
കേന്ദ്രസിംഹസനത്തിലിരുന്നു
ചന്തിമാന്തി
സുന്ദരദിവാകരൻ
വിധിന്യായം
ചുരുക്കി മൊഴിഞ്ഞു,
“നിർവചനമില്ലാത്ത
കാലപ്രവാഹത്തിന്റെ
ഓട്ടപ്പാച്ചിലിൽ
പെരുമീൻ
വരും
പോകും…
നിയോഗമാണ്.
അതു കണ്ടുനിന്ന
പൗർണ്ണമിയ്ക്കു
പൊള്ളിയെങ്കിൽ
അവൾ അപരാധി.
ജീവപര്യന്തം
തടവ്
മുൻകാലപ്രാബല്യത്തോടെ…
മേഘക്കൊട്ടുവടി
ദിഗന്തം ഭേദിച്ചു
മുഴങ്ങി,
ഡിം ഡിം ഡിം!
എന്നിട്ട്
പതിവുപോലെ
സൂര്യൻ
കൈകഴുവി
ചോരക്കറ കളയാൻ
പടിഞ്ഞാറ്റിയിലേക്ക്
പോയി…
ന്നിട്ട് വേണം
ഭസ്മം പൂശി
സേവ തുടങ്ങാൻ,
ജലകന്യകമാരുടെ
ഐറ്റം ഡാൻസ്
കണ്ടുരസിക്കാൻ!
ഡോ. അജയ് നാരായണൻ