അരികിൽ ഞാൻ തിരയുന്ന, സാന്ത്വനമിന്നെന്നെ
പുറംതിരിഞ്ഞെങ്ങോ പോയി,
അകതാരിൽ പെയ്തു തീർന്നൊരു കൊച്ചു നോവായി,
കുളിർമഴ പോലും അകന്നുപോയി..
എത്രയോ കാതമകന്നു പോയി.
മൊഴിയുവാനില്ലാതെ-
യധരവും ചേക്കേറി,
മൗനത്തിൻ ചില്ലയിലേറെ നേരം..
പതിവിന്നുമെതിരായി ഒരു കുഞ്ഞു –
തേങ്ങലിന്നുൾക്കാമ്പിൽ വിങ്ങുന്നു പൊരുളില്ലാതെ.
ഇടറുന്നു സ്വരമിന്നു, സ്വപ്നങ്ങൾ ചിതറവേ..
എവിടെ ഞാൻ തിരയണം
അറിയാത്ത നൊമ്പരം??
ആട്ടവും തീർന്നു, അരങ്ങു മൊഴിഞ്ഞു..
കാണികളും പോയി, ഞാനേകയായി…
ചിതറിത്തെറിച്ചൊരാ
സ്വപ്നങ്ങളിന്നെന്നെ,
പരിഹാസമൂറും
മിഴികളാലുഴിയുന്നു..
പരിഭവിച്ചീടരുതേ, വ്യഥിത-
മനസ്സേ നീ,
അഴലുകൾ മാറും, തെളിയുമീ മാനവും.
ലാലി രംഗനാഥ്