പ്രൊഫ.ബാബു പൂഴിക്കുന്നേൽ
ഓട്ടോ ഡ്രൈവർ വഴിയറിയാതെ ഒരു യാത്രക്കാരനേയും പിറകിലിരുത്തി ഓടിക്കൊണ്ടിരിക്കുന്നു. നഗരത്തിലെ വഴിയോരത്തുള്ള ബാർ ഹോട്ടലിലെ സെക്യൂരിറ്റി കയറ്റിവിട്ടതാണ് . പതിവ് ഓട്ടം കഴിഞ്ഞ് ഓട്ടോക്കാരൻ വീട്ടിലേക്കുള്ള പച്ചക്കറിയും വാങ്ങി ധൃതിയിൽ വീടുപറ്റാനുള്ള ഉത്സാഹത്തിൽ ഓടുമ്പോഴാണ് ഇങ്ങനെയൊരു അബദ്ധം പറ്റിയത്. ഹോട്ടലിന്റെ ഗെയിറ്റിൽ ചാരി നിന്നിരുന്ന ആളിനെ ചൂണ്ടി സെക്യൂരിറ്റി ഉറക്കെ വിളിച്ചു പറഞ്ഞു:
പോകുന്നവഴി ഈ സാറിനെ ഒന്നിറക്കുമോ?
വല്ല്യ മുടക്കില്ലാതെ 50 രൂപ കിട്ടുമല്ലോ എന്നോർത്ത് ഓട്ടോ ചവിട്ടി നിർത്തി.
ഗെയിറ്റിൽ ചാരി നിന്നിരുന്ന യാത്രക്കാരനെ സെക്യൂരിറ്റി പിടിച്ചാണ് ഓട്ടോയിൽ കയറ്റിയിരുത്തിയത്.
എങ്ങോ
ട്ടാണ്? ഓട്ടോക്കാരൻ ചോദിച്ചു.
“സ്ട്രെയ്റ്റ് ‘ യാത്രക്കാരൻ ആജ്ഞാപിച്ചു.
ഏകദേശം അര കിലോമീറ്റർ
കഴിഞ്ഞപ്പോൾ എങ്ങോട്ടാണ്. ചോദ്യം ആവർത്തിച്ചു.
” നെക്സ്റ്റ് ലെഫ്റ്റ് ” വീണ്ടും കല്പന.
മെയിൻ റോഡിന്റെ
ഇരുവശങ്ങളിലേക്കും ഇടവഴികളുള്ളതിനാൽ ശ്രദ്ധിച്ച് ഓട്ടോക്കാരൻ അടുത്ത വളവിൽ ഇടത്തേക്കു തിരിച്ചു.
വീണ്ടും അര കിലോമീറ്റർ കഴിഞ്ഞപ്പോൾ ഓട്ടോക്കാരൻ ചോദിച്ചു.
എങ്ങോട്ടാണ്?
“ലെഫ്റ്റ് ”
വീണ്ടും ആജ്ഞ.
ഇങ്ങനെ കുറെ ലെഫ്റ്റുകൾ കഴിഞ്ഞപ്പോൾ ഓട്ടോക്കാരൻ പരവശനായി അയാൾ ഓട്ടോ ചവിട്ടി നിർത്തി.
സാറിന്റെ ഉദ്ദേശ്യമെന്താ. ???
കുറെ”ലെഫ്റ്റ് “ആയല്ലോ. ഇങ്ങനെ
ലെഫ്റ്റ് ഓടിയാൽ നമ്മൾ എവിടെ എത്താനാണ്?
“എനിക്കെന്റെ കൂട്ടുകാരന്റെ
വീട്ടിൽ എത്തണം. താൻ വഴിയിൽയിൽ വണ്ടി നിർത്തണ്ട.”
കൂട്ടുകാരന്റെ പേരെന്താണ്?
“ജോർജ് സാർ”.
വീട്ടുപേർ എന്താണ്?
“കോട്ടപ്പുറത്ത്”
ഓട്ടോക്കാരൻ വണ്ടി മുന്നോട്ടെടുത്ത് സമീപത്തുകണ്ട ഒരു
മാടക്കടയുടെ മുൻപിൽ വണ്ടി നിർത്തി. അയാൾ സാധനങ്ങളൊക്കെ പെറുക്കി വച്ച് കട അടയ്ക്കുക
യാണ്.
“ചേട്ടാ കോട്ടപ്പുറത്ത് ജോർജ് സാറിന്റെ വീട്ടിലേക്ക് പോകുന്ന വഴി അറിയുമോ?”
ആ കോളജിൽ പഠിപ്പിക്കുന്ന സാറല്ലേ. പുറകോട്ടു പോയി right തിരിഞ്ഞാൽ ആദ്യത്തെ വീട്.
ഓട്ടോക്കാരൻ വണ്ടി തിരിക്കുമ്പോൾ കടക്കാരൻ ആകാംക്ഷയോടെ വണ്ടിക്കുള്ളിലേക്കു നോക്കി. പരിചിതരൂപമുള്ള ഒരാൾ മുഖം തിരിച്ചിരിക്കുന്നു.
“നിർത്തിക്കെ നിർത്തിക്കെ” കടക്കാരൻ വിളിച്ചു പറഞ്ഞു.
അയാൾ അടുത്തുവന്ന് ഓട്ടോയ്ക്ക് ഉള്ളിലേക്കു സൂക്ഷിച്ചുനോക്കി.
“ആ സാറല്ലേ ഈ സാറ്. ഹാ,സാറെന്നാ പേര് പറയാത്തത്”
അടുത്ത വളവിലെ വലതു വശത്തെ ആദ്യത്തെ വീടിന് മുൻപിൽ അയാൾ ഓട്ടോ നിർത്തി.
ജോർജ് സാർ ഓട്ടോയിൽനിന്ന് വേച്ച് വേച്ച് ഇറങ്ങി. ഓട്ടോക്കാരൻ കൈനീട്ടി ,കോളിംഗ് ബെൽ അടിക്കുവാൻ ജോർജ് സാർ ആംഗ്യം കാണിച്ചു.
ജോർജ് സാറിനെ ഭിത്തിയിൽ ചാരി നിർത്തി. കോളിംഗ് ബെൽ അടിച്ചു.
ഹൗസ്കോട്ട് ധരിച്ച വീട്ടമ്മ കതകുതുറന്നു. “ഒരമ്പതുരൂപ കൊടുക്കടീ” ലഹരിയിൽ ജോർജ് സാർ അവ്യക്തമായി പറഞ്ഞു.
“എടോ, തന്നെപ്പോലുള്ളവരാ മാന്യന്മാരെ ചീത്തയാക്കുന്ന
ത്. സാറിന്റെ കൂടെകൂടി കള്ളു മുഴുവൻ കുടിച്ചിട്ട് കൈ നീട്ടുന്നോ” അവർ പൊട്ടിത്തെറിച്ചു.
50 രൂപയുമായി തിരിച്ചുവന്ന വീട്ടമ്മ ഓട്ടോക്കാരനെ ഉപദേശിച്ചു.
“ഇന്നാ കൊണ്ടുപോ, ഇനി മേലാൽ ഇങ്ങേരേംകൊണ്ട് കള്ളു കുടിക്കാൻ പോയാൽ തന്നെ ഞാൻ പോലീസിൽ പിടിപ്പിക്കും.
പണം വാങ്ങി ഇന്ന് ഏതവനേ കണികണ്ടു എന്ന് പിറുപിറുത്തുകൊണ്ട് ഓട്ടോക്കാരൻ ദേഷ്യപ്പെട്ട് യാത്രയായി.
നഗരത്തിലെ പ്രശസ്തമായ കോളജിലെ ഒരു സീനിയർ അധ്യാപകനാണ് ജോർജ് സാർ. 80കളിൽ പ്രീഡിഗ്രിയ്ക്ക് ഷിഫ്റ്റ് ഏർപ്പെടുത്തിയ സമയം സീനിയർ അധ്യാപകർ രാവിലത്തെ രണ്ടു മണിക്കൂർ ക്ലാസെടുത്തു കഴിഞ്ഞാൽ പിന്നെ ഫ്രീ ആണ്. വീട്ടിലാണെങ്കിൽ ഭാര്യ ജോലിക്കു പോകും.മക്കൾ സ്കൂളിലും. നേരം കളയാൻ അധ്യാപകൻ ചീട്ടുകളിയായി, മദ്യപാനമായി…
അങ്ങനെ ഷിഫ്റ്റിന്റെ ഒരു ബലിയാടായി ജോർജ് സാർ.
ദേഷ്യം സഹിക്കാനാവാതെയാണ് വീട്ടമ്മ കൊണ്ടുവരുന്നവരേ
ചീത്തവിളിച്ചുകൊണ്ടിരുന്നത്.
പിന്നെ പിന്നെ കൊണ്ടുവരുന്നവർ സാറിനെ കോളിംഗ് ബെല്ലടിക്കാതെ
ഗെയിറ്റിൽ ചാരിവച്ചിട്ട് പോകാൻ തുടങ്ങി.
വീട്ടമ്മയുടെ സഹോദരി കന്യാസ്ത്രി ഇടപെട്ട് പോട്ടയിൽ ധ്യാനത്തിനു കൊണ്ടുപോയ ജോർജ് സാർ നായ്ക്കാംപറമ്പിലച്ചന്റെ കൈവെയ്പ്പ് പ്രാർത്ഥന വഴിയാണ് പിന്നീട് സമനില വീണ്ടെടുക്കുന്നത്.
