രാജു മൈലപ്ര
അങ്ങനെ ഒരു വര്‍ഷംകൂടി കടന്നുപോകുന്നു. ലാഭനഷ്ടങ്ങളുടെ കണക്കു പരിശോധിച്ചാല്‍, ലാഭത്തിനാണ് മുന്‍തൂക്കമെങ്കിലും സുഖദുഃഖങ്ങളുടെ അളവില്‍ ദുഃഖത്തിന്‍റെ നനവാണ് മുന്നില്‍.
അമേരിക്കന്‍ മലയാളികളുടെ ആദ്യകാല തലമുറ മെല്ലെ മെല്ലെ യവനികയ്ക്കു പിന്നിലേക്കു മറയുകയാണ്. വല്ലപ്പോഴുമൊരിക്കല്‍ കേട്ടിരുന്ന മരണവാര്‍ത്ത ഇന്ന് ദിവസേന മൂന്നും നാലും എന്ന തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു.
ജീവിതപങ്കാളികള്‍ നഷ്ടപ്പെട്ട പലരും ഇന്ന് മക്കളോടൊത്ത്, കൊച്ചുമക്കളുടെ കളിയും ചിരിയും ആസ്വദിച്ച് കഴിയുന്നു. കൊച്ചുമക്കള്‍ വളര്‍ന്നു കഴിയുമ്പോള്‍, നമ്മുടെ ആരോഗ്യസ്ഥിതി കുറച്ചുകൂടി മോശമാകുമ്പോള്‍ അവിടെ നമ്മള്‍ ഒരു അധികപ്പറ്റാണെന്ന് അവര്‍ക്കും നമ്മള്‍ക്കും തോന്നിയാല്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. ഇവിടുത്തെ ജീവിതസാഹചര്യം അങ്ങനെയാണ്.
സെന്‍റിമെന്‍സ് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. കോവിഡാനന്തരമുള്ള ഫൊക്കാന, ഫോമാ കണ്‍വന്‍ഷനുകള്‍ ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു. കലാപരിപാടികളുടെ നിലവാരം പങ്കെടുത്തവര്‍ തീരുമാനിക്കട്ടെ.
ഏതായാലും ഈ സംഘടനകള്‍ക്ക് രണ്ടും ഒരു പുതിയ ഊര്‍ജം പകര്‍ന്നതില്‍ ജോര്‍ജി വര്‍ഗീസിനും അനിയന്‍ ജോര്‍ജിനും അഭിമാനിക്കാം.
ഫൊമാ, ഫൊക്കാന പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന മത്സരം പതിനെട്ടടവും പയറ്റിക്കൊണ്ടായിരുന്നു. (“ആന കൊടുത്താലും ആശ കൊടുക്കരുത്” എന്നൊരു അഭ്യര്‍ത്ഥന ഫൊക്കാനാ തലതൊട്ടപ്പډാരോട് എനിക്കുണ്ട്. സംഗതി പിടികിട്ടിക്കാണുമെന്നു കരുതുന്നു.)
ജയിച്ച ഭാരവാഹികള്‍, ഒരു നിമിഷംപോലും പാഴാക്കാതെ, അടുത്ത വിമാനത്തില്‍ക്കയറി കേരളത്തിലേക്കു പറന്നു. വാര്‍ഡ് മെംബര്‍ മുതല്‍ ഗവര്‍ണര്‍ വരെയുള്ള ഭരണകര്‍ത്താക്കളെ കണ്ട് അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. സ്വത്തുസംരക്ഷണം മുതല്‍ യാത്രാക്ലേശം വരെയുള്ള പ്രശ്നങ്ങള്‍~
‘അനുഭാവപൂര്‍വം പരിഗണിക്കാം’ എന്നപതിവു മറുപടി കിട്ടി. മന്ത്രിമാരുമൊത്തുള്ള ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു സായൂജ്യമടഞ്ഞു.
ദോഷം പറയരുതല്ലോ! അതിനൊക്കെത്തന്നെയല്ലേ ഇവര്‍ ഇത്രയും പണം ചെലവാക്കി പ്രസിഡണ്ടും സെക്രട്ടറിയുമൊക്കെ ആകുന്നത്.
ഇവിടെ മിക്കവാറും എല്ലാ ദേശീയ മലയാളി സംഘടനകള്‍ക്കും അപരډാരും പാരകളുമുണ്ട്. പലരും കോടതിവരാന്ത നിരങ്ങുന്നുമുണ്ട്-എന്തിനുവേണ്ടി? ആര്‍ക്കറിയാം?
കേരളത്തിലാണെങ്കില്‍ എന്നും ദുരന്തവാര്‍ത്തകളുടെ പ്രളയമാണ്. നിരാശപൂണ്ട കാമുകീകാമുകന്മാർ പെട്രോളൊഴിച്ചും കത്തിക്കുത്തിയും കഴുത്തറുത്തും പക തീര്‍ക്കുകയാണ്.
ഗ്രീഷ്മ എന്നൊരു പെങ്കൊച്ച് കഷായത്തില്‍ ജ്യൂസ് കലര്‍ത്തി കൊടുത്ത് കാമുകനെ പരലോകത്തേക്ക് പറഞ്ഞയച്ചു. പോലീസുകാരോടൊപ്പം തെളിവെടുപ്പിനു വേണ്ടി കളിച്ചുചിരിച്ചു നടക്കുന്ന അവളെ കണ്ടാല്‍ ഏതോ വലിയ സെലിബ്രിറ്റി ആണെന്നേ തോന്നൂ.
(ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കുറച്ചു ദശമൂലാരിഷ്ടം വാങ്ങിച്ചുകൊണ്ടു പോകാം വയസുകാലത്ത് ഇങ്ങേര്‍ക്കു കുടിക്കുവാന്‍ പറ്റിയതാ എന്നുപള്ള എന്‍റെ ഭാര്യയുടെ നിര്‍ദേശം ഞാന്‍ ബുദ്ധിപൂര്‍വം നിരസിച്ചു.)
അനേക പീഡനക്കേസുകളുടെ കൂട്ടത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടപ്പെട്ടവനായ ഒരു എംഎല്‍എയും മറ്റൊരു സിനിമാക്കാരനും ഉള്‍പ്പെട്ടു.
‘ആടിപ്പാടി, അവളൊന്നു ചിരിച്ചു
കൈവള കിലുങ്ങി….’
എന്ന പാട്ടുംപാടി പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും അര്‍മാദിച്ചു നടന്ന ഇവര്‍, വര്‍ഷങ്ങള്‍ക്കുശേഷം ഇവര്‍ക്കെതിരെ പീഡനമാരോപിച്ച്. നല്ല രണ്ട് പെട പെടച്ചാല്‍ തീരുന്നതേയുള്ളൂ ഇത്തരക്കാരുടെ അരിഷ്-
മലയാള സാഹിത്യത്തില്‍ ഈ വര്‍ഷം ശ്രദ്ധേയമായ രണ്ട് കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വര്‍ണക്കടത്തു കേസില്‍ വെറുതേ ആരോപിതനായ സത്യസന്ധനായ ശിവശങ്കരന്‍സാര്‍ എഴുതിയ ‘അശ്വത്ഥാത്മാവ് വെറും ഒരു ആന’ എന്ന പുസ്തകവും അദ്ദേഹത്തെ അന്നും ഇന്നും പൊന്നുുപോലെ ആരാധിക്കുന്ന സ്വപ്ന സുരേഷ് എന്ന സ്വര്‍ണ്ണസുന്ദരി എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ഗ്രന്ഥവും, ‘കേരള സാഹിത്യ അക്കാദമി അവാര്‍ഡിന്’ അര്‍ഹതയുള്ള ഉത്തമ കൃതികളാണ് ഇവ രണ്ടും.
മലയാള ചലച്ചിത്രലോകത്ത് കാര്യമായ ചലനങ്ങളൊന്നുമുണ്ടായിട്ടില്ല. ‘കടുവ’ മാത്രമാണ് ഇച്ചിരെ ഒച്ചപ്പാടുണ്ടാക്കിയത്.
‘പാലപ്പള്ളി, തിരുപ്പള്ളി’ എന്ന ഗാനം സൂപ്പര്‍ഹിറ്റായി.
‘അമിതാബച്ചനെപ്പോലെ ഉയരത്തിലായിരുന്ന കോണ്‍ഗ്രസ്, വെറും ഇന്ദ്രന്‍സിനെപ്പോലെയായിപ്പോയി’ എന്നൊരു മന്ത്രിപുംഗവന്‍ നടത്തിയ പ്രസ്താവന തരംതാണതായിപ്പോയി. ഏതൊരു അളവുകോലു വെച്ചു നോക്കിയാലും ഏതൊരു സൂപ്പര്‍ താരങ്ങളെക്കാളും മികച്ച അഭിനയമികവാണ് അടുത്ത കാലത്തായി നടന്‍ ഇന്ദ്രന്‍സ് കാഴ്ചവെക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതിയില്‍ ശത്രുക്കള്‍ക്കു പോലും സഹതാപമുണ്ട്. എണ്‍പതു കഴിഞ്ഞ ഒരു യുവനേതാവിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത്, പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്കാനാണ് പരിപാടി. ‘ഏതപ്പാ കോതമംഗലം’ എന്ന മട്ടില്‍ സ്ഥലത്തെ പ്രധാന പയ്യന്‍സ് തെക്കുവടക്ക് ഓടിനടന്നു ‘ജോഡോ യാത്ര’ നടത്തുന്നു. ഒരു കാര്യവുമില്ല.
കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ ശശി തരൂര്‍ കേരളത്തില്‍ ഒന്നു രണ്ടു പരിപാടികളില്‍ പങ്കെടുക്കാനെത്തി. അപ്പോഴേയ്ക്കും മുഖ്യമന്ത്രിക്കസേരയിലേക്കു വെറുതേ കണ്ണും നട്ടിരുന്ന നേതാക്കډാരെല്ലാം ഒറ്റക്കെട്ടായി അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തെ എതിര്‍ക്കുകയും പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. രണ്ടു കോളത്തില്‍ ഒതുങ്ങേണ്ട ഒരു വാര്‍ത്ത അങ്ങനെ ഒന്നാം പേജില്‍ത്തന്നെ സ്ഥാനം പിടിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ അവരെല്ലാം കൂടി ‘ഓന്തു പരമുവിനെ പിടിച്ച് ചട്ടമ്പിപ്പരമുവാക്കി’ ഉയര്‍ത്തിവിട്ടു.
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കസമരങ്ങളെ വെല്ലുന്ന തരത്തില്‍ എറണാകുളം ബസിലിക്കയില്‍ ‘തല്ലുമല’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ബിഷപ്പډാരും പുരോഹിതډാരും തങ്ങളുടെ റോളുകള്‍ ഡ്യൂപ്പില്ലാതെ തന്നെ അഭിനയിച്ചു. കുറച്ചുനേരം തെക്കോട്ടും പിന്നെ വടക്കോട്ടും തിരിഞ്ഞു നില്‍ക്കണമെന്നും അതു വേണ്ട കിഴക്കോട്ടു മാത്രം മതി എന്നും മറ്റുമാണ് തിരക്കഥ. ശരിയായ ദിക്കിലേക്കു തിരിഞ്ഞുനിന്നു കുര്‍ബാന ചൊല്ലിയില്ലെങ്കില്‍ ‘ആളെ വിട്ടു തല്ലിക്കുമെന്നു’ കര്‍ത്താവ് പറഞ്ഞത്രെ.
പണ്ടൊക്കെ കമ്യൂണിസ്റ്റുകാര്‍ എന്നു പറഞ്ഞാല്‍ അഴിമതി തൊട്ടുതീണ്ടാത്തവര്‍ എന്നൊരു ധാരണയുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ നമ്മള്‍ക്കറിയാമല്ലോ! വട്ടപൂജ്യത്തില്‍ നിന്നു തുടങ്ങിയവരൊക്കെ അദാനി-അംബാനിമാരുമായിട്ടൊക്കെ ‘എടാ-പോടോ’ ലവലിലാണ്.
‘വിഷം വാങ്ങിക്കാന്‍ പോലും പത്തു പൈസ കൈയിലില്ലെന്നു’ വിലപിച്ചു നടക്കുന്ന ധനകാര്യമന്ത്രി, മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും വിദേശയാത്രകള്‍ നടത്താനും ആഡംബര കാറുകള്‍ വാങ്ങാനും പണം വാരിക്കോരി നല്കുന്നു.
“കൊള്ളാവുന്ന വീട്ടിലെ പിള്ളേരു ചോദിച്ചാല്‍ എങ്ങനാ കൊടുക്കാതിരിക്കുന്നത്?”എന്നൊരു ലൈനാണ് അദ്ദേഹത്തിന്‍റേത്.
ആധുനിക ആരോഗ്യ പരിപാലനത്തെപ്പറ്റിയും വിദ്യാഭ്യാസ രീതികളെപ്പറ്റിയും പഠിക്കുവാന്‍ മുഖ്യനും പരിവാരങ്ങളും ഉഗാണ്ടാ, സോമാലിയ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പരിഷ്കൃത രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. എവിടെപ്പോയാലും മടക്കം ദുബായ് വഴി. അവിടെ ഒരാഴ്ച തങ്ങും. തികച്ചും സ്വകാര്യ സന്ദര്‍ശനം.
“പക്ഷേ അതിനുള്ള പണം ചെലവാക്കുന്നത് സ്വന്തം പോക്കറ്റില്‍ നിന്നാണ്.” എന്നൊരു വനിതാ മന്ത്രി തട്ടിവിട്ടു. അതൊക്കെ ജനം കണ്ണുമടച്ച് വിശ്വസിക്കും. കാരണം പൊതുജനങ്ങളുടെ പോക്കാറ്റാണല്ലോ മന്ത്രിമാരുടെ പോക്കറ്റ്.
ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇതുവരെ അവസാനിച്ചിട്ടില്ല.
മതിയായ യോഗ്യതകളില്ലാത്ത, ഒരു പ്രമുഖ സഖാവിന്‍റെ പത്നിയേ യൂണിവേഴ്സിറ്റി ചാന്‍സലറാക്കുവാനുള്ള നീക്കത്തില്‍ നിന്നുമാണ് ഇതിനു തുടക്കം.
‘എന്നെ ചൊറിഞ്ഞാല്‍, നിങ്ങളെ ഞാന്‍ മാന്തും’ എന്നാണ് ഈ ഝാന്‍സിറാണിയുടെ വീമ്പിളക്കല്‍. ഈ ഒരൊറ്റ വാചകത്തില്‍ നിന്നും വിദ്യാഭ്യാസ മേഖലയെ നയിക്കുവാനുള്ള അവരുടെ യോഗ്യത നമ്മള്‍ക്കു മനസ്സിലാക്കാം.
പുതിയ പാര്‍ട്ടി സെക്രട്ടറി വന്നപ്പോള്‍, ചെറിയൊരു മാറ്റം പ്രതീക്ഷിച്ചിരുന്ന പ്രവര്‍ത്തകര്‍ക്കു പാടേ തെറ്റി. റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ വന്ന ക്രമക്കേടുകള്‍ വീണ്ടും വെളിച്ചത്തു വന്നപ്പോള്‍, അദ്ദേഹത്തിന്‍റെ തനിനിറം പുറത്തുവന്നു. താളത്തിനൊത്തു തുള്ളാന്‍ മാഷ് എത്ര വേഗമാണ് അഭ്യസിച്ചത്.
ജനാധിപത്യ വ്യവസ്ഥയില്‍ അഴിമതിയുടെ പുഴുക്കുത്തുകള്‍ ബാധിച്ചപ്പോള്‍ വീണ്ടും ഒരു രാജഭരണം ആഗ്രഹിച്ചവരില്ലേ? ദൈവകൃപയാല്‍ നമ്മള്‍ക്കതു ലഭിച്ചിരിക്കുന്നു.
സത്യത്തില്‍ ഇന്നു കേരളവും കേന്ദ്രവും ഭരിക്കുന്നത് കിരീടമില്ലാത്ത രാജാക്കന്മാർ തന്നെയല്ലേ?
ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.
