അനിൽ പെണ്ണുക്കര
ശബരിമല മണ്ഡലകാലത്തിന് ഭക്തിനിർഭരമായ തുടക്കം . മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ച വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി എത്തിയത് ആയിരക്കണക്കിന് അയ്യപ്പന്മാര്‍. ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കൊപ്പമുണ്ട്. സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുലര്‍ച്ചെ മൂന്നു മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും കടല കറിയും ചെറു ചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പോലീസിന്റെ സുരക്ഷാ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. പോലീസിന്റെ മികച്ച ക്രമീകരണം മൂലം ദര്‍ശനത്തിനായി അധികസമയം തീര്‍ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നില്ല.
ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച് നെയ്യ് അഭിഷേകവും നടത്തിയാണ് അയ്യപ്പന്മാര്‍ മടങ്ങുന്നത്. അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയതും തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. മലകയറി വരുന്ന തീര്‍ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങളിലായി ചെറു ചൂടുള്ള ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നതിനും ദേവസ്വം ബോര്‍ഡ് മികച്ച ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ വിരിവയ്ക്കുന്നതിനും വാഹന പാര്‍ക്കിംഗിനും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമായി മാറിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ആവശ്യത്തിന് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം തുടങ്ങി
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട്അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 11 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 12.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ഏഴു മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം. നിലവില്‍ ഒരു സ്പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുണ്യം പൂങ്കാവനം പദ്ധതിക്കു തുടക്കമായി
ശബരിമലയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായി സംസ്ഥാന പോലീസ് സേനയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തെഉദ്ഘാടനം സന്നിധാനത്ത് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ശബരിമലയെ ശുചിയായി സൂക്ഷിക്കുക, തീര്‍ഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
2011ല്‍ ഐജി പി. വിജയന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് ഫലപ്രദമായി തടയുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ എത്തിക്കാന്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുണ്യം പൂങ്കാവനം പദ്ധതി ശബരിമല ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ആയിരത്തില്‍പരം ക്ഷേത്രങ്ങളില്‍ നടപ്പാക്കി വരുകയാണ്.
പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുന്നതിനാണ് പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്. വലിയ തോതില്‍ നിക്ഷേപിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ.് ഇത് ഫലപ്രദമായി തടയുന്നതിന് പുണ്യംപൂങ്കാവനം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ചവറ്റുകുട്ടയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ ഫലപ്രദമായി എത്തിക്കാന്‍ പുണ്യംപൂങ്കാവനം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുള്ളതിന്റെ ലക്ഷണമാണ്.
എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇ- കാണിക്കയുടെ ഉദ്ഘാടനം ദേവസ്വം മന്ത്രി നിര്‍വഹിച്ചു
ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടകര്‍ക്കായി ഇ-കാണിക്ക സേവനം സജ്ജമാക്കി. ഇ-കാണിക്കയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്നിധാനത്ത് നിര്‍വഹിച്ചു. ഭീം യുപിഐ ഇന്റര്‍ഫേസ് ഉപയോഗിപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക അര്‍പ്പിക്കാന്‍ ധനലക്ഷ്മി ബാങ്ക് മുഖേന അവസരമൊരുക്കിയിട്ടുള്ളത്.
ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ള ഏതെങ്കിലും ഡിജിറ്റല്‍ ഇന്റര്‍ഫേസ് മുഖേന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്തര്‍ക്ക് കാണിക്ക സമര്‍പ്പിക്കാം. സന്നിധാനത്ത് രണ്ട് ഇടങ്ങളിലാണ് ഇ- കാണിക്ക സൗകര്യമുള്ളത്. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഇ-കാണിക്ക സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇ- കാണിക്കയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്ക നേരിട്ട് ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് എത്തും. ധനലക്ഷ്മി ബാങ്ക് സന്നിധാനത്ത് ആരംഭിച്ച സീസണല്‍ ബ്രാഞ്ചും ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ മാനേജര്‍ അരുണ്‍ സോമനാഥന്‍ നായര്‍, ജനറല്‍ മാനേജര്‍ സി. ചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തും; ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തി: മന്ത്രി കെ. രാധാകൃഷ്ണന്‍
മഹാപ്രളയവും മാഹാമാരിയും കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ ഇക്കുറി കൂടുതല്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വിവിധ വകുപ്പ് മേധാവികളുമായി ശബരിമല ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തിയ ആലോചനായോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇത് കുറച്ചുകൂടി ഫലപ്രദമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ യോഗം കൈകൊണ്ടതായും അദ്ദേഹം അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ അടഞ്ഞുകിടന്ന കാനന പാതകള്‍ ഇക്കുറി ഭക്തര്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ട്. പുല്ലുമേടു വഴി വരുന്നവര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പും എരുമേലി വഴി വരുന്നവര്‍ വൈകിട്ട് നാലിന് മുമ്പും കാനനപാതയില്‍ പ്രവേശിക്കേണ്ടതാണ്.
ഈ വഴികളിലുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏറെക്കാലമായി അടഞ്ഞുകിടന്നതിനാല്‍ വന്യജീവികളുടെ ഇടപെടലുകള്‍ കുടുതലായി ഉണ്ടാകുന്ന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാമ്പുകളുടെ സാന്നിധ്യം ഇക്കുറി കൂടുതല്‍ ഉണ്ടാവും. സന്നിധാനത്തുപോലും പാമ്പുകള്‍ എത്തുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഇടപെടലുകള്‍ക്കും, അവശ്യസാഹചര്യങ്ങളില്‍ അടിയന്തര ചികിത്സയ്ക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ശക്തമായ ആരോഗ്യ സുരക്ഷ
ശബരിമലയില്‍ ഇക്കുറി ഒന്‍പത് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അലോപ്പതി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ ചികിത്സാ കേന്ദ്രങ്ങളും പാരാമെഡിക്കല്‍ സ്റ്റാഫുകളും മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. സന്നിധാനത്ത് മിനി ഓപ്പറേഷന്‍ പോലും സാധ്യമാണ്. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും നേരത്തേതന്നെ തങ്ങളുടെ ചികിത്സാ വിഭാഗങ്ങളെ സജ്ജരാക്കിക്കഴിഞ്ഞു.
സേവനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പോലീസ്, വനം, ഫയര്‍ഫോഴ്സ്…
പോലീസ്, ഫയര്‍ഫോഴ്സ്, വനം വകുപ്പുകളും സേവനതത്പരരായി രംഗത്തുണ്ട്. ഭക്തര്‍ക്ക് യതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കാമെന്നതിനാല്‍ സേവനത്തില്‍ വീഴ്ചകള്‍ ഉണ്ടാകാതെ നോക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ലഭ്യത ഉണ്ടാവാതെ നോക്കാന്‍ ആവശ്യമായ പരിശോധനകള്‍ കുടുതല്‍ ശക്തമാക്കാന്‍ എക്സൈസ് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളവും വെളിച്ചവും ഉറപ്പാക്കുന്നു
കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത വരും നാളുകളില്‍ കൂടുതല്‍ ഒരുക്കേണ്ടിവരും. ഇതിനുള്ള മുന്നൊരുക്കം നടത്താന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്. സന്നിധാനത്തേക്കുള്ള വഴികളില്‍ കുടുതല്‍ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കേണ്ടതുണ്ട്. സന്നിധാനത്ത് 24 മണിക്കൂര്‍ തടസമില്ലാതെ ജലം ലഭ്യമാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജല അതോറിട്ടിയോട് നിര്‍ദേശിച്ചു. പാതകളില്‍ കൂടുതല്‍ പ്രദേശത്ത് വെളിച്ചവിതാനം ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബിയോടും നിര്‍ദേശിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.
ശുദ്ധിയിലും ശ്രദ്ധ
കൂടുതല്‍ ഭക്തരെത്തുമെന്നതിനാല്‍ പുണ്യം പൂങ്കാവനം പദ്ധതി കൂടുതല്‍ ശ്രദ്ധയോടെ നടപ്പാക്കണം. ഭക്തര്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ സൗകര്യം കുടുതലായി ഒരുക്കണം. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാതയോരങ്ങളില്‍ ഭക്തര്‍ പ്രാഥമിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന സാഹചര്യം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയണം. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശുചിത്വമിഷന്‍ ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും. കുടുതല്‍ പ്രദേശങ്ങളില്‍ ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. കൃത്യമായ സമയങ്ങളില്‍ ഇവ നീക്കം ചെയ്യുകയും ചെയ്യണം.
സഹായത്തിന് മറ്റ് ദേവസ്വം ബോര്‍ഡുകളും
അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സഹായമൊരുക്കാന്‍ മറ്റ് ദേവസ്വം ബോര്‍ഡുകളോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഇതിന് അവര്‍ സന്നദ്ധത അറിയിച്ചും കഴിഞ്ഞു. മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളോട് ചേര്‍ന്ന് അയ്യപ്പഭക്തര്‍ക്കായി ഇടത്താവളം ഒരുക്കും. ഇവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും നിര്‍ദേശങ്ങളും ലഭ്യമാക്കും.
അരവണയും അപ്പവും തയ്യാര്‍
ഭക്തര്‍ക്ക് വിതരണം ചെയ്യാനായി അരവണപായസം 16 ലക്ഷം കണ്ടയ്നറുകളില്‍ നിറച്ച് തയാറാക്കിയിട്ടുണ്ട്. ഒരു ലക്ഷം കണ്ടെയ്നറുകളില്‍ നിറയ്ക്കുന്നതിനുള്ള പായസം തയാറായിട്ടുണ്ട്. പ്രതിദിനം 1.75 ലക്ഷം കണ്ടയ്നര്‍ പായസമാണ് തയാറാക്കുന്നത്. അപ്പം വിതരണത്തിനും കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ട് ലക്ഷം പായ്ക്കറ്റ് അപ്പം വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ട്. 1.5 ലക്ഷം അപ്പം പായ്ക്കറ്റുകളിലേക്ക് നിറയ്ക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്, അഡ്വ. പ്രമോദ് നാരായണ്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എംആര്‍ അജിത് കുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ എന്നിവരും വാര്‍ത്താ സേമ്മളനത്തില്‍ സന്നിഹിതരായിരുന്നു.