ഷിബു ഗോപാലകൃഷ്ണൻ
അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുടെ പുറത്താണ് എല്ലാ കളികളും അരങ്ങേറുന്നത്. ആരെയും അങ്ങനെ എഴുതിത്തള്ളാൻ കഴിയാത്ത അനിശ്ചിതത്വമാണ് ഗാലറികളെ ചങ്കിടിപ്പുള്ളതാക്കുന്നത്.
ലോക രണ്ടാംനമ്പർ ടീമായ ബെൽജിയത്തെ മൊറോക്കോ തോൽപ്പിക്കുമെന്നു ലോകം കരുതിയിട്ടുണ്ടാവില്ല, എന്നാൽ മൊറോക്കോ അങ്ങനെ കരുതിയിരുന്നു. നാളിതുവരെ രണ്ടുമത്സരങ്ങൾ മാത്രം ലോകകപ്പിൽ ജയിച്ചിട്ടുള്ള അവർക്കിത് അട്ടിമറി മാത്രമല്ല 24 വർഷങ്ങൾക്കു ശേഷമുള്ള ഒരു ലോകകപ്പ് വിജയം കൂടിയാണ്. ബ്രസൽസ് കത്തുന്നത് ഈ പരാജയത്തിലെ അപ്രതീക്ഷിതത്വം കൊണ്ടാണ്, അത്രമേൽ വലിയ ആഘാതമാണ് ഏകപക്ഷീയമായ രണ്ടുഗോളിനു മൊറോക്കോ ബെൽജിയത്തിനു നൽകിയത്. ഗ്രൂപ്പിൽ തന്നെ ഒന്നാം സ്ഥാനത്തെത്തി അവർ ആഫ്രിക്കയുടെ അഭിമാനപതാകയായി.
മത്സരശേഷം ക്യാമറകളെ വഴിയിലുപേക്ഷിച്ചു മൊറോക്കോയുടെ രണ്ടാം ഗോളിന്റെ വഴിവെട്ടുകാരൻ, അഷ്റഫ് ഹകിമി ഗാലറിക്കരികിലേക്കു നടന്നുവന്നു. മാഡ്രിഡിൽ ജനിച്ചിട്ടും ലോകകപ്പ് കളിയ്ക്കാൻ അമ്മയുടെ രാജ്യം തിരഞ്ഞെടുത്ത ഹകിമി ഓടിക്കയറി അമ്മയെ കെട്ടിപിടിച്ചു, ജഴ്സി ഊരി തന്റെ ഏറ്റവും വലിയ ആരാധികയായ അമ്മയ്ക്ക് സമ്മാനിച്ചു.
മകൻ ലോകകപ്പ് കളിക്കുന്നതുകാണാൻ മുൻനിരയിൽ വന്നിരുന്ന മാഡ്രിഡിലെ ഒരു പഴയ വീട്ടുവേലക്കാരിയുടെ സാഫല്യമുത്തം.
