BREAKING NEWS

Chicago
CHICAGO, US
4°C

ശരണം (കഥ -ജോണ്‍ വേറ്റം )

sponsored advertisements

sponsored advertisements

sponsored advertisements


23 June 2022

ശരണം (കഥ -ജോണ്‍ വേറ്റം )

സുനന്ദയുടെ സ്വപ്നതുല്യമായ ആഗ്രഹം എങ്ങനെ സാധിക്കുമെന്ന ചിന്തയോടെ മുറ്റത്തേ ബഞ്ചില്‍ കിടന്നു. നറുനിലാവും കുളിര്‍കാറ്റുമുണ്ട്. ആകാശത്ത്, അറിയാത്തകാര്യങ്ങളുടെ ആ ലോകത്ത്, പ്രപ ഞ്ചത്തിന്‍റെ സൃഷ്ടിരഹസ്യം മറഞ്ഞുനില്‍ക്കുന്നു. ദൈവം സര്‍വ്വവ്യാപിയാണെന്ന വിശ്വാസം വീണ്ടും ഉണര്‍വ്വായി. ചിന്ത ചൂടാക്കിയ കുറെ ചോദ്യങ്ങള്‍ മനസ്സില്‍ മുഴങ്ങി: മതാചാരങ്ങളില്‍, മനുഷ്യനിര്‍മ്മി തസിദ്ധാന്തങ്ങള്‍ മരിക്കാതെ കിടക്കുന്നതെന്തിന്? ഹൃദയവികാരങ്ങളെ കാണുന്ന പരാശക്തിക്ക് ജാ തിയും മതവുമുണ്ടോ?. ഈശ്വരവിശ്വാസം ഒരു ഭൌതികനിയമമല്ല. എന്നിട്ടും, പാലിക്കേണ്ട ചട്ടമാക്കി അത്‌ മാറ്റപ്പെടുന്നു. ധാര്‍മ്മികപരിപാലനത്തിനും സാമൂഹ്യമായ പരിഷ്കാരത്തിനും വേണ്ടി, പൂര്‍വ്വികര്‍ രേഖപ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ തിരുത്തപ്പെടുന്നു. എന്തിന്? ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചാല്‍ സ്വര്‍ഗ്ഗ സ്ഥനാകുമോ? മറുജാതിയെ താഴ്ത്തിപ്പറയുന്നതും തീണ്ടലല്ലേ?
പെട്ടെന്നൊരു ചാറ്റമഴ. സോമന്‍ എഴുനേറ്റു. ശയനമുറിയില്‍ കടന്നു. കട്ടിലില്‍, ഭാര്യയോടു പറ്റിച്ചേര്‍ ന്നു കിടന്നു
സോമന്‍ അദ്ധ്യാപകനാണ്. ശില്പവേലയും ചെയ്യുന്നുണ്ട്. അറിവും ആത്മീയതയും ഉള്ളതിനാല്‍, ഈശ്വരരൂപങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ഏറെ താല്പര്യം. ഒരു ഈട്ടിമരത്തിന്‍റെ കാതല്‍ ഉപയോഗിച്ച്, ഗണപതിയുടെയും പരമശിവന്‍റെയും ശ്രീകൃഷ്ണന്‍റെയും പ്രതിമകള്‍ കൊത്തിയുണ്ടാക്കി. അതിന്‍റെ പ്രദര്‍ശനത്തില്‍ സമ്മാനിതന്‍ ആയതോടെ, അയാള്‍ പ്രസിദ്ധനായി! രംഗസംവിധാനത്തിന് നാടകസം സംഘടനകളും ക്ഷണിച്ചു. അനുഭവങ്ങള്‍ അയാളുടെ ആന്തരീകചോദനകളെ നവീകരിച്ചു. സഹപ്ര വര്‍ത്തകരുടെ ജാതിചിന്തയും, സ്വാര്‍ത്ഥനിഷ്ഠയും പലപ്പോഴും വേദനിപ്പിച്ചു! അതുകൊണ്ടുതന്നെ നാടകവേദികള്‍ ഉപേക്ഷിച്ചു.
ഒരു വിധവയുടെ സംരക്ഷണത്തില്‍ വളര്‍ന്ന, ഗ്രാമീണസുന്ദരി, സുനന്ദയെ വിവാഹം ചെയ്തു. കന്യ കയായി കടന്നുവന്ന ആ പെണ്ണിന്‍റെ ഒരാഗ്രഹം: “നമ്മക്കൊരു കുഞ്ഞുണ്ടാകുന്നേന് മുമ്പ്, കൊച്ചേട്ടനെ ന്നെ അമ്പലത്തില്‍ കൊണ്ടുപോണം. ഭഗവാന്‍റെ മുന്നില്‍ നിന്നോണ്ട്‌ എനിക്കൊരു കാര്യം പറേണം. ഇതെന്‍റെ നേര്‍ച്ചയാ.” അത്‌ കേട്ടുനടുങ്ങിയെങ്കിലും മിണ്ടിയില്ല. നീട്ടിമൂളിയതേയുള്ളൂ. തീവ്രമായ വൈകാരികസംഗമത്തിന്‍റെ സീല്‍ക്കാരത്തില്‍ അവള്‍ അത്‌ കേട്ടില്ല. പിറ്റേന്നും അവളുടെ നിര്‍മ്മല മോഹം നിഷിദ്ധമാണെന്നു പറഞ്ഞില്ല. ധനവും പ്രതാപവും ഉണ്ടായാലും, താണജാതിയെന്ന വിശേഷ ണത്തിനു മുമ്പില്‍ വാതിലടയ്ക്കുന്ന അനാചാരങ്ങളെക്കുറിച്ചുണ്ടായ അവശചിന്തകളില്‍ മുഴുകി. രാപ്പകലുകള്‍ കൊഴിഞ്ഞിട്ടും, ഭാര്യയുടെ ഉല്‍കൃഷ്ടഭക്തിയില്‍ ഉരുവായ മോഹം ഉപേക്ഷിക്കണമെ മെന്നു പറയാന്‍ ആര്‍ദ്രഹൃദയം അനുവദിച്ചില്ല.
ആത്മനിവേദനത്തിന്‍റെ ഫലവും മോക്ഷവും പ്രതിപാദിക്കുന്ന മതഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചു. എവിടെനിന്നുവിളിച്ചാലും മനുഷ്യന്‍റെ മൗനഭാഷ ഭഗവാന്‍ മനസ്സിലാക്കും. ഒരുപ്രത്യേക പ്രതിഷ്ഠയുടെ മുമ്പില്‍ ചെന്നുനിന്ന് ധ്യാനിച്ചാലേ അനുഗ്രഹിക്കപ്പെടുകയുള്ളുവെന്ന നിഷ്ഠ, ഈശ്വരസൃഷ്ടിയോ? ആ ചോദ്യം വീണ്ടും വികാരധാരയായി, വിവേചനശക്തിയില്‍ ഒഴുകി. കഷ്ട നഷ്ടങ്ങള്‍ സഹിച്ചും ദീര്‍ഘ യാത്ര ചെയ്തും, ഒരു പ്രത്യേക അമ്പലമുറ്റത്ത് ചെന്നുനിന്ന് പ്രാര്‍ത്ഥിക്കണോ? സ്വയം ചോദിച്ചു.
ഒറ്റപ്പെട്ടു നില്‍ക്കുന്ന “തെന്മല “യുടെ തെക്കേചെരുവില്‍, തെക്ക്വടക്കായി വെട്ടിനിരത്തിയ മുക്കാ ല്‍ ഏക്കര്‍ സ്ഥലത്ത്, തെക്കടുത്ത് പണിയിപ്പിച്ച പുരയുടെ പിന്നിലായിരുന്നു ശില്‍പ്പിശാല. അതിന്‍റെ പടിഞ്ഞാറേ അതിര് പഞ്ചായത്ത്റോഡ്‌. വീട്ടിനുള്ളില്‍ പ്രാര്‍ത്ഥനാമുറി ഇല്ല. വടക്കുവശത്ത്‌, വീടി നോടു ചേര്‍ത്ത് ആരാധനാമുറി ഉണ്ടാക്കണമെന്നു തീരുമാനിച്ചെങ്കിലും, സമയം തടസ്സമായി. സകല മനുഷ്യരുടെയും പ്രാര്‍ത്ഥനകേള്‍ക്കുന്ന കരുണാനിധിയായ ഭഗവാന്‍, സുനന്ദയുടെ ആഗ്രഹം സാധി ക്കുന്നതിന്, ഒരു മാര്‍ഗ്ഗദര്‍ശനം നല്‍കുമെന്ന പ്രതീക്ഷ, സോമനുണ്ടായിരുന്നു.
കരകൌശലസാധനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആധുനിക പണിയായുധങ്ങള്‍ വില്പനക്കുണ്ടെന്ന് വ്യാപാരി വിളിച്ചറിയിച്ചു. പട്ടണത്തിലാണ് കമ്പോളം. പിറ്റേന്ന് രാവിലെ, സോമന്‍ കടയിലേക്ക് പോ യി. ബസ്സിലായിരുന്നു യാത്ര. കമ്പോളത്തില്‍ എത്തിയെങ്കിലും, കടയില്‍ കയറുന്നതിനുമുമ്പ്, എതിരേ കണ്ട മൂന്ന്നില കെട്ടിടത്തിന്‍റെ മുന്നിലെ വേദിയിലുര്‍ന്ന വിപ്ലവഗാനം കേട്ടു. ആ മന്ദിരത്തിന്‍റെ പാര്‍ ശ്വഭാഗത്ത് ഉയര്‍ന്നുനില്‍ക്കുന്ന മനോഹരസ്മാരകം കണ്ടു. അതിശയത്തോടെ, അതിന്‍റെ മുമ്പില്‍ ചെ ന്നുനിന്നു. മുപ്പതടി ഉയരമുള്ള സ്മാരകസ്ഥാപനത്തിന്, സ്പടികപ്പലകകളാല്‍ ആവരണംചെയ്യപ്പെട്ട മൂന്ന് തട്ടുകള്‍. ഓരോന്നിലും ഓരോ രുപങ്ങള്‍. മനുഷ്യവര്‍ഗ്ഗത്തിന്, നീതിനിഷ്ഠമായ തത്ത്വശാസ്ത്രം നല്‍ കിയ, കാരുണ്യത്തിന്‍റെ ദൈവമെന്നറിയപ്പെടുന്ന, ശ്രീകൃഷ്ണന്‍റെ വിഗ്രഹം ഏറ്റവും മുകളിലത്തെ തട്ടി ല്‍. സകലരും സഹോദരങ്ങളാണെന്നും ശത്രുവിനെപ്പോലും സ്നേഹിക്കണമെന്നും ഉപദേശിച്ച, സത്യ ത്തിനുവേണ്ടി യാഗമരണംപ്രാപിച്ച, യേശുവിന്‍റെക്രൂശിതരൂപം രണ്ടാമത്തെതില്‍. ദുരാചാരങ്ങളില്‍നി ന്നു വിരമിച്ച് സാമൂഹ്യപരിഷ്കരണം നല്‍കണമെന്നും, ജാതിഭേദവും മതവിദ്വേഷവും പാടില്ലെന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായൊരു സിദ്ധാന്തം ലോകജനതക്കു നല്‍കി യ, ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ താഴത്തെതട്ടില്‍. ഏറ്റവും വലിയവിഗ്രഹവും അതുതന്നെ. അത്‌ എന്ത് ഉദ്ദേശത്തോടെ സ്ഥാപിച്ചുവെന്നു പലരോടുംചോദിച്ചു. ശ്രീനാരായണഗുരു പരിപാലന സംഘം സ്ഥാപിച്ച ആ സ്മാരകം, സര്‍വ്വമതസൗഹാര്‍ദ്ദതയുടെ സന്തുഷ്ടമാതൃകയും, സാഹോദര്യത്തിന്‍റെ ഹൃദ യസ്പര്‍ശനം നല്‍കുന്ന ചിഹ്നവുമാണെന്ന് സോമന്‍ മസ്സിലാ ക്കി.
ഹൈന്ദവനീതിശാസ്ത്രങ്ങളുടെ മൂലഗ്രന്ഥമായ മനുസ്മൃതിയും, ഇതരമതഗ്രന്ഥങ്ങളും പഠിച്ചിട്ടുള്ള സോമന്‍ സ്വയം ചോദിച്ചു: സകലജാതികളും ഏകോപിച്ച് ഒരു ജാതിയും, സര്‍വ്വമതങ്ങളും കൂടിച്ചേര്‍ ന്ന് ഒരു മതവും, എല്ലാ ദൈവങ്ങളും ലയിച്ച ഒരു ദൈവവും മനുഷ്യനുമതി എന്നാണോ ഗുരു ഉദ്ദേശി ച്ചത്‌? മുഴുജനതയും സമഭാവനയിലൂടെ, സത്യവിശ്വാസത്തിലൂടെ, പുതിയ ജീവിതസരണിയില്‍ എ ത്തണമെന്ന സിദ്ധാന്തം ശ്രേഷ്ഠമെങ്കിലും; അത്‌ സഫലമാകണമെങ്കില്‍, ശ്രീകൃഷ്ണന്‍റെ ധര്‍മ്മബോധ വും, ശ്രീബുദ്ധന്‍റെ അഹിംസാതത്വവും, ശ്രീയേശുവിന്‍റെ നിസ്വാര്‍ത്ഥ സ്നേഹവും മനുഷ്യസ്വഭാവ ത്തില്‍ നിറയണ്ടേ? ഗുരുദേവന്‍ തീച്ചയായും ദീര്‍ഘദര്‍ശിയാണ്. എല്ലാമതക്കാരും ഒത്തുചേര്‍ന്നു പ്രാ ര്‍ത്ഥിക്കുന്ന ഒരുദിനം വരുമോ?
പ്രാര്‍ത്ഥനാമുറി വേണമെന്ന മനോഗതം പുകച്ചിലായി. തീരുമാനത്തിനു വിളംബം. അതിനും പുറ മേ അലസത. അരണ്ട ചിന്തകള്‍. എന്നാലും, അന്തിനക്ഷത്രങ്ങള്‍ വിളങ്ങിയ നേരത്ത്, മനസ്സില്‍ പുല ര്‍കാലപ്രഭപോലൊരു സൂത്രരേഖ തെളിഞ്ഞു! അതനുസരിച്ച്, പ്രാര്‍ത്ഥനാമുറി കെട്ടിയുണ്ടാക്കുവാന്‍ തീരുമാനിച്ചു
പുരയിടത്തിന്‍റെ വടക്കേ അറ്റത്ത്‌, അയല്‍വസ്തുവിന്‍റെ അതിരില്‍ നിന്നും ഇരുപതടി തെക്കും, റോ ഡിനും കിഴക്ക് ഇരുപത് അടി അകലെ, കിഴക്കുപടിഞ്ഞാറായി മുറി പണിയണം. അതിന്‍റെ കാരണ ണമെന്തെന്ന് സുനന്ദയോടും പറഞ്ഞില്ല.
നീളം വീതി മുപ്പത് അടിവീതവും, ഇരുപത്തിയഞ്ച് അടി ഉയരവുമുള്ള ഒരു മുറി. കണ്ണാടികൊണ്ടു നിര്‍മ്മിച്ച പ്രവേശനകവാടം കിഴക്കുവശത്ത്‌. വാതിലിനുമുന്നില്‍ എട്ടടി വീതിയുള്ള തിണ്ണ. മേല്ക്കൂ രയും, കിഴക്കോട്ടുള്ള ചാര്‍ത്തും ചെമ്പുകൊണ്ടു പൊതിഞ്ഞു. വീടിന്‍റെ വടക്കേ മുറ്റത്ത് ആരംഭിക്കു ന്ന നടപ്പാത പുതിയ മുറിയുടെ തിണ്ണയിലെത്തുന്നു.
ഇത്ര വലിയ പ്രാര്‍ത്ഥനാമുറി എന്തിനെന്ന് സുനന്ദ ചോദിച്ചു. മന്ദഹസിച്ചുകൊണ്ട് സോമന്‍ പറഞ്ഞു: “ഞാന്‍ വിശദീകരിക്കുന്നില്ല. നീ തന്നെ അതിന്‍റെ ആവശ്യം മനസ്സിലാക്കണം.” ഭര്‍ത്താവിന്‍റെ ഉദ്ദേശ്യ മെന്തെന്നറിയാതെ, സ്വല്പപരിഭവത്തോടെ സുനന്ദ വീണ്ടും മൊഴിഞ്ഞു: ‘ ഇപ്പറഞ്ഞതെനിക്ക് മനസ്സി ലാവണില്ല. എന്ത്വാന്നുവച്ചാ അതങ്ങ് തെളിച്ച് പറഞ്ഞൂടെ.” ഇണയുടെ ഇനിയമിഴികളിലെ നിഷ്കളങ്കത യില്‍ നോക്കി സന്ത്വനസ്വരത്തില്‍ സോമന്‍ തുടര്‍ന്നു:
“പറയാം. ശ്രദ്ധിച്ച്കേള്‍ക്കണം. ഇത്രനാളും നമ്മള്‍ക്കുവേണ്ടിമാത്രം നമ്മള്‍ പ്രാര്‍ത്ഥിച്ചു. ഇനി മറ്റുള്ള വര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ഇതര മതസ്ഥരേയും സ്നേഹിക്കണം. അതിന് മനസ്സൊരുക്കമു ണ്ടാകണം. ജാതി നോക്കി സഹായിച്ചവരാണ് നമ്മള്‍. അത്‌ മാറ്റണം. ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്. അ ദ്ദേഹത്തിന്‌ മുഖപക്ഷമില്ല. ഭഗവാന് ധനം കൊടുത്ത്‌ അനുഗ്രഹം വാങ്ങാമെന്നത്‌ ആന്ധവിശ്വാസമാ ണ്. നമ്മള്‍ ഭര്‍ത്താവും ഭാര്യയുമാണെങ്കിലും, നമ്മളെ ഒന്നിച്ചുനിന്ന് ആരാധിക്കാന്‍ അനുവദി ക്കാത്ത അമ്പലങ്ങളുണ്ട്. ആചാരനിഷ്ഠകളാണ് അതിന്‍റെ കാരണം. അതുപാരമ്പര്യമാണ്. വിശ്വാസപരമാണ്‌. പുരുഷന്മാരോടോപ്പമിരുന്ന് പ്രാര്‍ത്ഥിക്കാന്‍ സ്ത്രീകളെ അനുവദിക്കാത്ത ഒട്ടേറെ പള്ളികളുണ്ട്. പലവിധത്തിലും സ്ത്രീകളെ തരംതാഴ്ത്തുന്ന മതങ്ങളുമുണ്ട്. അത്തരത്തിലുള്ള വേര്‍തിരിക്കല്‍ ഭഗവാന്‍ ഉണ്ടാക്കിയതല്ല. മതങ്ങളുണ്ടാക്കുന്നതും മനുഷ്യരെ ദൈവങ്ങളാക്കുന്നതും ഇപ്പോള്‍ സാധാ രണമായി. എന്നാല്‍, ഈ പ്രപഞ്ചത്തിന്‍റെ ഉടയവനായ യഥാര്‍ത്ഥദൈവത്തെ സൃഷ്ടിക്കാന്‍ ഒരുത്തനും സാധ്യമല്ല. സകല മനുഷ്യര്‍ക്കും ഒരുജാതിയേയുള്ളൂ. മനുഷ്യജാതി. കാലങ്ങള്‍ അതിനെ കഷണങ്ങ ളാക്കി. അവയെല്ലാം വീണ്ടും ഒന്നാകണമെന്ന് നാരയാണഗുരു ആഗ്രഹിച്ചു. ജാതിഭേദം പാടില്ലെന്ന കാര്യം നീയും മനസ്സിലാക്കണം. അടുത്ത ആഴ്ചയില്‍ പ്രാര്‍ത്ഥനാമുറി തുറക്കും. ബാക്കികാര്യങ്ങള്‍ നീ തന്നെ കണ്ടുപഠിക്കണം”
മതവ്യത്യാസം നോക്കാതെ, ഏതാനം സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെ യും, ചടങ്ങില്‍ സംബന്ധിക്കാന്‍, സോമന്‍ ക്ഷണിച്ചു. പൂജാരിമാരേയും ഉന്നതരെയും വിളിച്ചില്ല. കൊടിമരവും തോ രണവുമില്ല. ചെണ്ടമേളവും വെടിക്കെട്ടും ക്രമീകരിച്ചില്ല. എല്ലാ നല്ലകര്‍മ്മങ്ങള്‍ക്കും കൊള്ളാവുന്ന പൂര്‍ണ്ണിമയുടെ ശുഭമുഹൂര്‍ത്തത്തില്‍, പ്രാര്‍ത്ഥനാമുറിയുടെ മുകളിലുള്ള താഴികക്കുടത്തിനുമേലെ യും, നാല് വശങ്ങളിലും ഉയര്‍ന്നുനിന്ന, വൈദ്യുതവിളക്കുകള്‍ തെളിഞ്ഞു! വിഭാതവെളിച്ചം പടര്‍ന്ന നേരത്ത്, ക്ഷണിക്കപ്പെട്ടവര്‍ വന്നു. മുറിയുടെ മുഖാവരത്ത് മറച്ചുവച്ചിരുന്ന പേര് “ഉപാസന,” സോമന്‍റെ അച്ഛന്‍ അനാച്ഛാദനം ചെയ്തു. അപ്പോള്‍, സ്ത്രീകള്‍ സ്തുതിഗീതം പാടി.
ആരാധനാമുറിയുടെ സ്പടികവാതില്‍ സോമന്‍ തുറന്നു. വെളിച്ചം പകര്‍ന്നു. മുറിക്കുള്ളില്‍, വര്‍ഷി ക്കുന്ന വര്‍ണ്ണപ്രഭയ്ക്കുതാഴെ, മധ്യഭാഗത്ത്‌, ഒരേ ഉയരത്തില്‍, അലങ്കരിച്ച നാല് തട്ടുകള്‍. ഏറ്റവും മുക ളിലത്തെ തട്ടത്തില്‍; ഗണപതി, ശാസ്താവ്, പരമശിവന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ബിംബങ്ങള്‍. അതി നുതാഴെ, മൂന്നാമത്തെ തട്ടില്‍ സരസ്വതിദേവിയുടെ പ്രതിമ. രണ്ടാമത്തെതില്‍, ശ്രീബുദ്ധന്‍റെയും ക്രൂശിതനായ യേശുവിന്‍റെയും രൂപങ്ങള്‍. താഴത്തെ തട്ടില്‍, ചമ്മണംപടിഞ്ഞിരിക്കുന്ന ശ്രീനാരായണ ഗുരുവിന്‍റെ വിഗ്രഹം. അതിന്‍റെ മുന്‍വശത്ത്‌, ചെറുപീഠത്തിന്മേല്‍, എട്ട് തിരികളുള്ള ഒരു നിലവിളക്ക് വച്ചിട്ടുണ്ട്. സോമന്‍റെ അമ്മയും, ഭാര്യയും അതിലെ തിരികള്‍ കൊളുത്തി. തൊഴുകൈകളോടെ, ഗുരുദേവകീര്‍ത്തനം പാടി!
ഉപാസനക്കുള്ളിലെ ഈശ്വരരൂപങ്ങളില്‍ നോക്കിനിന്നുകൊണ്ട്, ആദരവോടെ പലരും പ്രാര്‍ത്ഥി ച്ചു. “നേര്‍ച്ചകളും സംഭാവനകളും സ്വീകരിക്കുന്നതല്ല” എന്നെഴുതിയ ഒരു ബോര്‍ഡ് തിണ്ണയില്‍ വച്ചി രുന്നു. ഉച്ചയോടെ സന്ദര്‍ശകര്‍ വര്‍ദ്ധിച്ചു. അന്ന്, ഉപാസനയില്‍ സന്ധ്യാമംഗളം മുഴങ്ങുന്നതിനുമുമ്പ്, അവിടെ ആരംഭിച്ച പുതിയ വിശ്വാസവഴി സംബന്ധിച്ച സദ്വാര്‍ത്ത വിദൂരങ്ങലിലേക്ക് ഒഴുകി!
അര്‍ദ്ധരാത്രിക്കുമുമ്പ്, നിദ്രക്കുവേണ്ടി സുനന്ദയുടെകു‌ടെ കിടന്നപ്പോള്‍, സോമന്‍ ചോദിച്ചു: നമ്മുടെ കല്യാണരാത്രിയില്‍, നീ എന്നോടൊരു കാര്യം പറഞ്ഞു. നിനക്ക് അമ്പലത്തില്‍ചെന്ന് നേര്‍ ച്ച നടത്തണമെന്ന്. അത്‌ എന്തിനാണെന്ന് ഇപ്പോള്‍ പറയാമോ? പെട്ടെന്നു സുനന്ദ ചോദിച്ചു: “ശ്ശോ, ഭഗ വാനോട് പറേണ്ടത്‌ കൊച്ചേട്ടനോട് പറയാമ്പറ്റുമോ?” പാപമോചനത്തിനുള്ള അപേക്ഷയാണ് ഭഗവാന് കൊടുക്കാന്‍ ഭാര്യക്കുള്ളതെങ്കില്‍ അത്‌ അറിയാതിരിക്കുന്നതാണ് നല്ലതെന്ന് സോമനു തോന്നി. എന്നിട്ടും, ലാഘവത്തോടെ പറഞ്ഞു: “ഞാന്‍ നിന്‍റെ ഭര്‍ത്താവാണ്. നിനക്ക് എന്നോട് പറയാം.” സുനന്ദ പെട്ടെന്ന് മിണ്ടിയില്ല. നിശ്ശ്ബ്ദനിമിഷങ്ങള്‍. അവള്‍ എണീറ്റിരുന്നു. നിറമിഴിയോടെ തുടര്‍ന്നു: “ എന്‍റെ അച്ഛന്‍ മരിച്ചേപ്പിന്നെ, എത്ര കഷ്ടപ്പെട്ടാ അമ്മയെന്നെ വളത്തിയേന്ന് കൊച്ചേട്ടനറിയോ? എനിക്കൊരു ആങ്ങളചെക്കന്‍ ഒണ്ടാര്‍ന്നേല് അമ്മയ്ക്കും ഒരുതൊണയായേനെ. ഉ‌ടപ്പിറന്നോനില്ലെന്ന വിചാരോം നിരാശേം എനിക്കൊണ്ട്. നമ്മക്കൊരു മോളൊണ്ടായാല്, അവള്‍ക്കൊരാങ്ങള വേണമെന്ന് ഞാന്‍ കൊതിച്ചു. അമ്പലത്തിപ്പോയി പ്രാര്‍ത്ഥിച്ചാല്‍ ഏത്കാര്യോം സാധിക്കുമെന്ന് അമ്മപറഞ്ഞിട്ടുമൊണ്ട്. അതുകൊണ്ടാ ഞാനങ്ങനെ തീരുമാനിച്ചേ. പിന്നെ, കൊച്ചേട്ടന്‍ അതേപ്പറ്റി ഒന്നുംഎന്നോട് പറഞ്ഞില്ല. ഇഷ്ടമല്ലെന്നു ഞാന്‍ വിചാരിച്ചു.”
ഭാര്യയെ മാറോട്ചേര്‍ത്തുകൊണ്ട് സോമന്‍ പറഞ്ഞു: നീയൊരു നാടന്‍ പെണ്ണാണ്. നീ ഇനി പലതും മനസ്സിലാക്കണം. മനുഷ്യരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും അവരുടെ വിശ്വാസമാണ്. അധികം ആളുകളും ആചാരങ്ങള്‍ പാലിക്കുന്നവരാണ്. പൂര്‍വ്വികര്‍ എഴുതിവച്ചത് വായിച്ചുനോക്കാത്ത ആചാര പ്രീയരുമുണ്ട്. പുജാരി പറയുന്നതെന്തും അനുസരിക്കുന്നവരാണ്. നമ്മള്‍ താണ ജാതിക്കാരെന്നുകരു തുന്നവരുമുണ്ട്‌. മനുഷ്യസഹോദരങ്ങളെ തരം തിരിച്ചത് മനുഷ്യര്‍ തന്നെയാണ്. നമ്മള്‍ ഇനി ആരേ യും പഴിക്കരുത്. സകലരേയും സ്നേഹിക്കുന്നവനാണ് ഭഗവാന്‍. ഈശ്വരന്‍റെ ശക്തി ഒരിടത്ത്മാത്രമേ യുള്ളുവെന്ന് ഞാന്‍ വിശ്വസിക്കിന്നില്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്. അതുകൊണ്ട് എന്നും നീ അ വിടെ ചെന്നുനിന്നു പ്രാര്‍ത്ഥിക്കണം. നിന്‍റെ പ്രാര്‍ത്ഥന ഭഗവാന്‍ കേള്‍ക്കും. എന്നെപ്പോലെ നീയും വിശ്വസിക്കണം. ഒട്ടും സംശയിക്കരുത്. നിന്‍റെ നേര്‍ച്ച നടത്താന്‍ വേണ്ടിയുമാണ് ഉപാസന പണിഞ്ഞ ത്‌. മറ്റുള്ളവര്‍ക്കും അവിടെവന്ന് പ്രാര്‍ത്ഥിക്കാം. എല്ലാ ദിവസവും അവിടെ ചെന്നുനിന്ന്, വിശ്വാസ ത്തോടെ ധ്യാനിക്കണം. തീര്‍ച്ചയായും ഭഗവാന്‍ നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും. പിന്നെ, നമ്മുടെ പ്രവ ര്‍ത്തിയും ഭഗവാന് ഇഷ്ടപ്പെടണം. പാപം ചെയ്തുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാവില്ല.
ഉപാസനയില്‍ വിവിധമാതക്കാര്‍ വന്നു. അവിടെ കണ്ട സംവിധാനത്തെ അഭിനന്ദിച്ചു. അതിന്‍റെ ലക്ഷ്യമെന്തെന്ന് ചിലര്‍ ചിന്തിച്ചു. ദുരുദ്ദേശപരമെന്നു സംശയിച്ചു. പുജാരിയും പ്രസാദവും ഭജനയും നേര്‍ച്ചകാഴ്ച്ചകളും ഇല്ലെങ്കിലും, ഉപാസന ക്ഷേത്രമാണെന്ന് കുറച്ചുപേര്‍ പ്രചരിപ്പിച്ചു. ഏതോ തട്ടിപ്പി നുള്ള മറയാണെന്നു കരുതിയവര്‍, സംഗതികളെ നിശ്ശബ്ദം നിരീക്ഷിച്ചു. പെട്ടെന്നൊരു പ്രതിഷേധധ്വ നിഉയര്‍ന്നു “നമ്മുടെ ഈശ്വരന്മാരുടെ വിഗ്രഹങ്ങളുടെ കു‌ടെ, പുറജാതിക്കാരുടെ രുപങ്ങള്‍ വെക്കാന്‍ അനുവദിക്കരൂത്.” അത്‌ മനുഷ്യരെ മയക്കുന്ന വര്‍ഗ്ഗീയവിഷമായി. വാടകത്തല്ലുകാര്‍ സോമനെ സമീ പിച്ചു. ഉപാസന യില്‍നിന്നും വിജാതീയര്രുപങ്ങളെ മാറ്റണമെന്ന് നിര്‍ബന്ധിച്ചു. ഭീണിപ്പെടുത്തി. എ ന്നിട്ടും സോമന്‍ വഴങ്ങിയില്ല. പ്രതികരിച്ചുമില്ല. അതൊരു വെല്ലുവിളിയെന്നു കരുതിയവര്‍ കോ ടതി യെ സമീപിച്ചു. ഉപാസന ഒരു ക്ഷേത്രമാണെന്നും, തങ്ങളുടെ മൂര്‍ത്തികള്‍ക്കൊപ്പം അന്യജാതിക്കാരു ടെ ദൈവങ്ങള്‍ രുപങ്ങള്‍കൂടിവച്ച് ആരാധിക്കുന്നത് ആചാരവിരുദ്ധവും, അപമാനകരവുമായതിനാ ല്‍, അവ നീക്കം ചെയ്യിക്കണമെന്നുമായിരുന്നു അന്യായവിഷയം.
മതസൗഹാര്‍ദ്ദത അത്യന്താപേക്ഷിതമെന്നു കരുതിയ മനുഷ്യസ്നേഹികള്‍, സോമന്‍റെ സഹായ ത്തിനെത്തി. അനുഷ്ടാനങ്ങളും ആചാരങ്ങളും പൂജാരിയുമുള്ള ക്ഷേത്രമല്ല ഉപാസനയെന്നും, ശില്പങ്ങ ളുടെ പ്രദര്‍ശനശാലയും, സ്വകാര്യസ്ഥാപനവുമാണന്നും, ഭീഷണിയുള്ളതിനാല്‍ പോലീസ് സംരക്ഷ ണം നല്‍കണമെന്നുമായിരുന്നു എതിര്‍വാദം. ശക്തമായവാദപ്രതിവാദങ്ങള്‍ ശ്രദ്ധയോടെ കോടതി കേട്ടു. പ്രതിഷേധപ്രകടനങ്ങള്‍ ഉള്ളതിനാല്‍, വാസ്തവസ്ഥിതിയറിയിയ്ക്കാന്‍ നിയോഗിച്ച അന്വേഷ ണക്കമ്മീഷന്‍റെ റിപ്പോര്‍ട്ടും, കോടതി വായിച്ചു. കേസ് അഞ്ച് മാസത്തോളം നീണ്ടുനിന്നു. ഉപാസന ക്ഷേത്രമല്ലെന്നും, സ്വകാര്യസ്വത്ത് സ്വന്തം വസ്തുവിന്‍റെ അതിരുകള്‍ക്കുള്ളിലുമാകയാല്‍, പൊലീസി ന്‍റെ സഹായം നല്‍കേണ്ടതില്ലെന്നും അതേ കോടതി വിധിച്ചു.
കേസും പ്രതിഷേധപ്രകടനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍, ഉപാസനയെ പ്രസിദ്ധമാക്കി. കൂടുത ല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ അതും സഹായിച്ചു. മതസംസ്കാരങ്ങളുടെ കൂട്ടായ്മയും, ആത്മീ കരിക്കുന്ന അനുഭൂതിയും അവിടെയെത്തുന്നവര്‍ക്ക് കിട്ടുന്നുവെന്ന അഭിപ്രായങ്ങളും പടര്‍ന്നു. നിരീശ്വ്രവാദികളും യുക്തിവാദികളും ഉപാസന സന്ദര്‍ശിച്ചു. പ്രതിഫലം കൊടുക്കാതെ ഇഷ്ടദേവനെ നോക്കിപ്രാര്‍ത്ഥിക്കാന്‍ പറ്റിയൊരിടം കിട്ടിയതിനാല്‍ പാവങ്ങളും സന്തോഷിച്ചു!
ഉപാസനയുടെ ഒന്നാം വാര്‍ഷികദിനത്തില്‍ സുനന്ദ ആശുപത്രിയിലായിരുന്നു. രാവിലെമുതല്‍ സന്ദര്‍ശകരുടെ പ്രവാഹം. വിവിധമതക്കാരുടെ വ്യത്യസ്തഭക്തിഗാനങ്ങള്‍ മുഴങ്ങി. കുടുംബവക പലഹാരപ്പൊതികള്‍ വിതരണം ചെയ്തു. നേര്‍ച്ചകളും സംഭാവനകളും സ്വീകരിച്ചില്ല. പൊതുസമ്മേളനവും പ്ര സംഗങ്ങളും ഒഴിവാക്കി. മതസൗഹാര്‍ദ്ദതയുടെ സജീവചൈതന്യം, സന്ദര്‍ശകരുടെ സ്നേഹസംഭാഷ ണങ്ങളില്‍ നിറഞ്ഞു. മതേതരസ്നേഹത്തിന്‍റെ മാധുര്യം ആദ്യമായി അനുഭവിച്ചവര്‍ ധാരാളം! ഘനീ ഭവിച്ച ജാതിചിന്ത ഉരുകുന്നൊരവസ്ഥ!
തലേരാതിയില്‍, ആശുപതിയില്‍പ്രവേശിച്ച സുനന്ദ, പുലര്‍ച്ചക്കുമുമ്പ് പ്രസവിച്ചു. കുഞ്ഞിനെ കണ്ടു കൊതി തീര്‍ന്നില്ല. എന്നിട്ടും, ആഘോഷം ആരംഭിക്കുന്നത്തിനു മുമ്പ്, സോമന്‍ ഉപാസനയില്‍ എത്തി. അതുകൊണ്ട്, സന്ദര്‍ശകരെല്ലാം പിരിഞ്ഞുപോയപ്പോള്‍, ഭാര്യയുടെ അരികിലേക്ക് അയാള്‍ പെട്ടെന്ന് പോയി.
കുഞ്ഞിനെയെടുത്തു സുനന്ദയുടെ അരികിലിരുന്നപ്പോള്‍, അവള്‍ തെല്ല് നാണത്തോടെ, സോമനോ ട് ചോദിച്ചു: “ നമ്മക്കൊരു മോനെക്കിട്ടീത്‌ നമ്മുടെ പ്രാര്‍ത്ഥനാമുറീച്ചെന്ന് പ്രാര്‍ത്ഥിച്ചിട്ടാണെന്ന് മറ്റുള്ളോരോടും പറഞ്ഞോട്ടെ? “ നിഷ്കളങ്കതയുടെ ആ മൃദുമൊഴി കേട്ടു ഉള്ളം കുളിര്‍ത്തെങ്കിലും, മന്ദഹസിച്ചുകൊണ്ട് സോമന്‍ പറഞ്ഞു: വേണ്ട. ആ സത്യം നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി. ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്. ഉറച്ചവിശ്വാസത്തോടെ, എവിടെ നിന്നു പ്രാര്‍ത്ഥിച്ചാലും ഭഗവാന്‍ കേള്‍ക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. അതിന്‍റെ തെളിവാണ് നമ്മുടെ പുത്രന്‍. അവന്, ജാതി തിരിച്ചറിയാത്ത ഒരു പേരിടണം.”
അല്പനേരം ആലോചിച്ചശേഷം സുനന്ദ പറഞ്ഞു: “ അങ്ങനൊള്ള പേരിടാനൊന്നുമെനിയ്ക്കറിയേ ല. കൊച്ചേട്ടനവനൊരു പേരിട്ടാമതി “
നിര്‍വൃതിയുടെ നേരം. ആഴമേറിയ സ്നേഹത്തോടെ മകന് മുത്തം കോടുത്തിട്ട്, വാത്സല്യത്തോ ടെ സോമന്‍ വിളിച്ചു: “ ഉപാസനാ! “