കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ അന്തരിച്ച പി ടി തോമസ് എംഎൽഎയുടെ ഭാര്യ ഉമ തോമസ്. സ്ഥാനാർത്ഥിത്വം കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. തനിക്ക് അതിൽ ഒന്നും പറയാനാകില്ല. തനിക്ക് ഒരുപാട് ആലോചിക്കാനുണ്ട്. ആലോചിച്ചശേഷം തീരുമാനം എന്തായാലും മാധ്യമങ്ങളെ അറിയിക്കുമെന്നും ഉമ തോമസ് പറഞ്ഞു.
പിടി തോമസിന്റെ മരണശേഷം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി ഉമ തോമസിന്റെ പേര് കോൺഗ്രസ് ക്യാമ്പുകളിൽ സജീവമായി ഉയർന്നുകേട്ടിരുന്നു. ഇതിനിടെ ഇതാദ്യമായി ഉമ തോമസ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് നടൻ രവീന്ദ്രൻ നടത്തുന്ന സത്യാഗ്രഹസമരത്തിലാണ് ഉമ തോമസ് പങ്കെടുത്തത്.
എറണാകുളം ഗാന്ധി സ്ക്വയറിൽ ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രവീന്ദ്രൻ സത്യഗ്രഹ സമരം ഇരിക്കുന്നത്. ‘പി ടി തോമസ് ഉണ്ടായിരുന്നു എങ്കിൽ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മർദ്ദം നേരിട്ട് കണ്ടിട്ടുണ്ട്’. കേസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു.