
പുത്തൻ കാഴ്ചപ്പാടുമായി വേൾഡ് മലയാളി കൗൺസിലിന്റെ അമരക്കാരൻ ജോണി കുരുവിള (വഴിത്താരകൾ)
അനിൽ പെണ്ണുക്കര
" ചിരിക്കുന്ന ഒരു മുഖവും പൊറുക്കുവാനും മറക്കുവാനുമുള്ള ഒരു മനസ്സും സ്നേഹിക്കുന്ന ഒരു ഹൃദയവും ഉണ്ടെങ്കിൽ ജീവിതം വിജയകരമാകും"-ജോണി കുരുവിള
സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിക്കുന്നവരുടേതാണ് ഭാവി. എന്നും ലോകം അവർക്കൊപ്പമാണ് സഞ്ചരിക്കുക. ലോകത്ത് നിങ്ങളുടെ ഒരു മുദ്ര പതിപ്പിക്കുക എന്നത് അല്പം പ്രയാസമാണ്. അത് എളുപ്പമായിരുന്നു എങ്കിൽ എല്ലാവരും അത് ചെയ്യുമായിരുന്നു. എന്നാൽ ആ മുദ്ര പതിപ്പിച്ച ചില വ്യക്തികൾ ഉണ്ട്. ക്ഷമയോടെ കാത്തിരുന്നവർ, പ്രതിബദ്ധതയോടെ പ്രവർത്തിച്ചവർ ,വഴിയിൽ ഉണ്ടായ പരാജയങ്ങളെ നേരിട്ടവർ. അങ്ങനെ ജീവിതത്തെ ഒരു നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ട ഒരു വ്യക്തിത്വമാണ് ജോണി കുരുവിള. വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ചെയർമാനായ അദ്ദേഹത്തിന്റെ ജീവിത വിജയകഥ പുതിയ തലമുറയ്ക്ക് ഒരു വലിയ പാഠമായി മാറുന്നു. അദ്ദേഹത്തെ അടുത്തറിയുന്നവർ "ചേട്ടായി" എന്നാണ് വിളിക്കുക. ചേട്ടായി എന്ന വാക്കിന്റെ മഹത്വം മറന്നു പോകുന്ന ഒരു ലോകത്ത് ആ വാക്കിന്റെ മഹത്വം ഓരോ നോട്ടത്തിൽ പോലും മനസ്സിലാക്കിത്തരുന്ന ഒരു സമ്പൂർണ്ണ മനുഷ്യൻ കൂടിയാണ് ജോണി കുരുവിള. ഈ ചേട്ടായിയുടെ ജീവിത നാൾ വഴികളിലൂടെ ഒരു യാത്ര...
കുടുംബ നന്മകൾ
1952 ജൂൺ 7 ന് കോട്ടയം കിടങ്ങൂർ , മാറിടം പടിക്കമ്യാലിൽ പി.പി. കുരുവിളയുടേയും മറിയാമ്മ കുരുവിളയുടേയും മൂത്ത മകനായി ജനനം.കുമ്മണ്ണൂരിലുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒന്നു മുതൽ നാല് വരെ പഠനം.അഞ്ച് മുതൽ കിടങ്ങൂർ സെന്റ് മേരീസിൽ യു.പി. പഠനം. ഒൻപത്,പത്ത് ക്ലാസുകളിൽ കടപ്ലാമറ്റം സെന്റ് ആന്റെണീസ് സ്കൂളിൽ .പത്താം ക്ലാസ് പഠനം തന്നെ ഒരു ജോലി നേടുക എന്ന ആഗ്രഹമായിരുന്നു മനസിൽ.നേരെ കോഴിക്കോട് മഹാറാണി ഹോട്ടലിൽ ജോലിക്ക് കയറി .പത്തുമാസത്തെ ഹോട്ടൽ ട്രെയിനിംഗ്.പാല കെ.എം മാത്യു ആയിരുന്നു ജോലി .അദ്ദേഹമായിരുന്നു മാനേജിംഗ് ഡയറക്ടർ .തുടർന്ന് വിദേശത്തേക്ക് പോകണമെന്ന ആഗ്രഹത്തിൽ ബോംബെയിലേക്ക് .
ബോംബെ , പുതിയ ലോകം
മലയാളിയുടെ കുടിയേറ്റ ചരിത്രത്തിൽ ബോംബെ നഗരം എന്നും പ്രധാനപ്പെട്ട ഒരിടമാണ്.പതിനേഴു വയസ്സുള്ള ഒരു യുവാവിന്റെ ബോംബെ യാത്ര ഇന്നും ജോണി കുരുവിളയുടെ മനസിലുണ്ട് .പിതാവിനെ സഹായിക്കുക,കുടുംബത്തിന് അത്താണിയാവുക എന്നത് മാത്രമായിരുന്നു ലക്ഷ്യം . അന്ന് ഗൾഫിൽ ജോലി സാധ്യതയുള്ള കോഴ്സായിരുന്നു എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജിറേഷൻ .അത് പഠിക്കുവാൻ ദാദറിൽ സെന്റ് ജോൺസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സാധ്യതയുള്ള ഒരു കോഴ്സ് കൂടി ആയിരുന്നു എയർ കണ്ടീഷൻ മെക്കാനിസം. പഠനം കഴിഞ്ഞ് ഒബ്റോയി ഷെറാട്ടൺ ഹോട്ടലിൽ എട്ടു രൂപ ശമ്പളത്തിൽ എയർ കണ്ടീഷൻ മെക്കാനിക്കായി ജോലി ലഭിച്ചു. അവിടെ വിദ്യാസമ്പന്നരായ പലരും ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുന്നത് ജോണി കുരുവിളയ്ക്ക് അത്ഭുതമായി തോന്നി. " നല്ല ടിപ്പ് " കിട്ടുന്ന പണിയാണ് വെയിറ്റർ ജോലി എന്ന് മനസിലാക്കി വെയിറ്ററായി ജോലി മാറിയെടുത്തു. പണം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ആ ജോലി ജീവിതത്തിലെ നേട്ടങ്ങളുടെ തുടക്കമായിരുന്നു.വെയിറ്റർ ജോലിയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരുടെ അഭിരുചികൾ മനസിലാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത് ഹോട്ടൽ ബിസിനസ് ഉൾപ്പെടെയുള്ള നിരവധി ബിസിനസ്സ് സംരംഭങ്ങളെക്കുറിച്ചുള്ള അറിവ് നൽകുന്നതായിരുന്നു.
ബോംബെയിൽ നിന്ന് ദുബായിലേക്ക്
എപ്പോഴും ഉയർച്ച മാത്രം സ്വപ്നം കണ്ടിരുന്ന ജോണി കുരുവിള ഗൾഫിലെ ജോലി സാധ്യതകളെ കുറിച്ചായിരുന്നു ചിന്തിച്ചത് . ദുബായിൽ നിന്നും കാൾട്ടൺ ടവർ എന്ന ഹോട്ടലിലേക്ക് ജോലിക്കുള്ള റിക്രൂട്ട് മെന്റിൽ പാസ്സായി. ജോലി റഡിയായതോടെ പഴയ ജോലി രാജിവെച്ചിറങ്ങി. പക്ഷെ കാൾട്ടൺ ഹോട്ടലിലെ എന്തോ തൊഴിൽ പ്രശ്നങ്ങൾ കാരണം ആ യാത്ര മുടങ്ങി. നിലവിൽ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ജീവിതം ചോദ്യചിഹ്നമായ നിമിഷങ്ങൾ. ജീവിതത്തിലെ പല പ്രതിസന്ധികളിലും ജോണി കുരുവിളയ്ക്ക് ദൈവത്തിന്റെ സഹായം ഓടിയെത്തും. ഉടൻ തന്നെ സെന്റൂർ എന്ന ഹോട്ടലിൽ ജോലി ലഭിച്ചു. അവിടെ നിന്നും ദുബായ് ഹിൽട്ടൺ ഹോട്ടലിലേക്ക് ഇന്റർവ്യൂ നടക്കുന്നതായി അറിഞ്ഞു. സെലക്ഷൻ കിട്ടി. 1978 മാർച്ച് 8 ന് ദുബായിൽ വന്നിറങ്ങി. അന്നുമുതൽ തുടങ്ങുന്നു ജോണി കുരുവിളയുടെ പ്രവാസ ജീവിതം .
ഹിൽട്ടൻ ഗ്രൂപ്പ് നൽകിയ സ്വാതന്ത്ര്യം
1978 മാർച്ച് 8 മുതൽ 1998 വരെ ഹിൽട്ടൻ ഗ്രൂപ്പിൽ വിവിധ തസ്തികയിൽ ജോലി ചെയ്തു. ഇരുപത് വർഷത്തെ ഹോട്ടൽ ജീവിതം ജോണി കുരുവിളയെ കസ്റ്റമർ കെയർ ഡൊമെയ്നിലെ മാസ്റ്ററാക്കി. കസ്റ്റമർ കെയർ , നേതൃത്വ പാടവം, അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുക്കൽ, പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്ക് ഹിൽട്ടൻ ഗ്രൂപ്പ് ജോണി കുരുവിളയെ ആണ് അയച്ചിരുന്നത്. അമേരിക്ക , യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങി ലോകം ചുറ്റി സഞ്ചരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു.ഒരു കമ്പനി എങ്ങനെ നോക്കി നടത്തണമെന്ന് പഠിച്ച നിമിഷങ്ങൾ ആയിരുന്നു അത്.ലുസാൻ സ്വിട്സർലാൻഡ്,കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റിലും ബിരുദവും ഇതിനിടയിൽ അദ്ദേഹം കരസ്ഥമാക്കിയിരുന്നു
ഓഫീസേഴ്സ് ക്ലബ്ബ്;നേതൃത്വത്തിന്റെ പുതിയ മുഖം
ജീവിതത്തിലെ യാദൃശ്ചികത എന്നും ജോണി കുരുവിളയ്ക്ക് മുതൽക്കൂട്ടായിരുന്നു.1998-ൽ അദ്ദേഹം ഹിൽട്ടൺ ഗ്രൂപ്പ് വിട്ട് പ്രശസ്തമായ യുഎഇ ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബിൽ ഫിനാൻഷ്യൽ കൺട്രോളറായി ചേർന്നു. ഇപ്പോഴത്തെ ഭരണാധികാരിയും അന്നത്തെ കിരീടാവകാശിയുമായിരുന്ന ഷേക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നേതൃത്വത്തിലുള്ള ഓഫീസേഴ്‌സ് ക്ലബിന്റെ ഫിനാൻസ് കൺട്രോളർ ആയത് ജോണി കുരുവിലയ്ക്ക് പുതിയ അനുഭവം കൂടി ആയിരുന്നു . നിർമ്മാണ നിർവഹണത്തിലെ അത്ഭുതം കൂടി ആയിരുന്നു ഓഫീസേഴ്‌സ് ക്ലബ് .
വൈകാതെ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. അദ്ദേഹം ക്ലബ്ബിൽ ചേരുമ്പോൾ, അത് പ്രതിവർഷം കാൽ ദശലക്ഷം ദിർഹത്തിന്റെ നഷ്ടത്തിലായിരുന്നു. നഷ്ടത്തിൽ നിന്നും ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബിനെ ഉയർത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി.
ക്ലബ്ബിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത ശേഷം, ക്ലബ്ബിന് ഓരോ വർഷവും 20 ദശലക്ഷം ദിർഹം ലാഭം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ക്ലബിന്റെ അവസ്ഥയിലുണ്ടായ മാറ്റത്തിൽ മാനേജ്‌മെന്റ് വളരെയധികം അഭിനന്ദിച്ചു.നഷ്ടത്തിലായ ഒരു പ്രസ്ഥാനത്തെ എങ്ങനെ കൈപിടിച്ചു വിജയത്തിലെത്തിക്കാമെന്ന പാഠം സ്വയം പഠിച്ച നിമിഷങ്ങൾ കൂടിയായിരുന്നു അത്.
പ്രവാസികളുടെ ശമ്പള ഏകീകരണവും ജോണി കുരുവിളയും
ഗൾഫ് ജീവനക്കാരുടെ അക്കാലത്തെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു ശമ്പള ഏകീകരണ പ്രശ്നങ്ങൾ. ജോണി കുരുവിള ഒരു തൊഴിലാളിയായി ജോലി തുടങ്ങിയ വ്യക്തിയായതുകൊണ്ട് തൊഴിലാളി പ്രശ്നങ്ങൾ നന്നായി പഠിച്ചിരുന്നു. ഏതാണ്ട് 1200 ലധികം ഇന്ത്യക്കാരെ ഗൾഫ് നാടുകളിലേക്ക് അദ്ദേഹം റിക്രൂട്ട് ചെയ്തു. 1000 ദിർഹത്തിൽ കൂടുതൽ ശമ്പളം ലഭിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തി. ജീവനക്കാർക്ക് മടക്കയാത്രാ ടിക്കറ്റ് നൽകൽ, ലോവർ ഗ്രേഡ് ജീവനക്കാർക്ക് പരിശീലന മോഡ്യൂളുകൾ ഉണ്ടാക്കി. തൊഴിലാളി മുതലാളി
ബന്ധം ഊട്ടിയുപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബിൽ ജോലി ചെയ്യുന്ന സമയത്ത് അൽ ഫുതൈസി ഐലൻഡ് ഗോൾഫ് ആൻഡ് കൺട്രി ക്ലബ്ബ് എന്ന പേരിൽ ഒരു റിസോർട്ടും അദ്ദേഹം ഏറ്റെടുത്ത് വികസിപ്പിച്ചു. തന്റെ നേതൃത്വ മികവിന്റെ മറ്റൊരു ഉദാഹരണമായിരുന്നു അത്.
പ്രകൃതിയെ വീണ്ടെടുത്ത ദ്വീപിന്റെ കാവൽക്കാരൻ
അബുദാബിയിലെ വിശിഷ്ട ദ്വീപ് റിസോർട്ടായ അൽ ഫുതൈസി ഗോൾഫ് ആൻഡ് കൺട്രി ക്ലബിന്റെ നേതൃത്വം ജോണി കുരുവിളയ്ക്ക് പ്രകൃതിയിലേക്കുള്ള മടക്കം കൂടിയായിരുന്നു. വാർത്തകളിൽ ഇടം പിടിച്ച ഒരു ദ്വീപ് .ഇരുപത്തിരണ്ടോളം പുരാതന ജലസംഭരണികൾ ഉള്ള ഈ ദ്വീപിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ ഒരു റിസോർട്ട് പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിൽ വികസിപ്പിക്കുവാൻ ജോണി കുരുവിളയ്ക്ക് കഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന വൈവിദ്ധ്യമാർന്ന സസ്യ ജന്തുജാലങ്ങൾക്ക് അഭയം നൽകുന്ന ദ്വീപിനെ അതിന്റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ ഒരു ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു.
ജോണി ഇന്റർ നാഷണൽ & പാർട്ട്നേഴ്സ് എൽ എൽ സി
മസ്ക്കറ്റ് ആസ്ഥാനമായുള്ള ജോണി കുരുവിളയുടെ ഹോട്ടൽ മാനേജ്മെന്റ് കമ്പനി ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബിസിനസിൽ 20 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ഹോട്ടൽ മാനേജ്മെന്റ് അനുഭവങ്ങൾ നൽകുന്ന പ്രസ്ഥാനമാണ്. സമർത്ഥരും, സമർപ്പിതരും, ഉത്തരവാദിത്തമുള്ളവരുമായ ജോലിക്കാരിലൂടെ ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന അദ്ദേഹത്തിന്റെ ആഗ്രഹം ജോണി ഇന്റർനാഷണലിനെ ലോകത്തെ ഏറ്റവും മികച്ച ഹോട്ടൽ മാനേജ്മെന്റ് കമ്പനികളിൽ ഒന്നാക്കുക എന്നതാണ്.
വേൾഡ് മലയാളി കൗൺസിലിലേക്ക്
ആഗോള തലത്തിൽ മലയാളികളുടെ കൂട്ടായ്മയായി വളർന്ന വേൾഡ് മലയാളി കൗൺസിലിലേക്ക് അദ്ദേഹം കടന്നുവരുന്നത് യാദൃശ്ചികമായിട്ടാണ്. യു.എ ഇയിലെ ബിസിനസ് ജീവിതത്തിനിടയിൽ അബുദാബിയിലുള്ള നിരവധി സംഘടനകൾ ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റും സാമ്പത്തിക സഹായം തേടിവരുമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്തുകൊണ്ട് ഏറ്റെടുത്ത് നടത്തിക്കൂടാ എന്ന ചിന്തയിൽ നിന്ന് വേൾഡ് മലയാളി കൗൺസിലിന്റെ ഒരു പ്രൊവിൻസ് 2007 ൽ അബുദാബിയിൽ ആരംഭിച്ചു. 2012 ൽ ജർമ്മനിയിൽ വച്ച് നടന്ന മീറ്റിംഗിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റായി ജോണി കുരുവിളയെ തെരഞ്ഞെടുത്തു. 2018 ൽ ന്യൂജേഴ്സിയിൽ നടന്ന ഗ്ലോബൽ കോൺഫറൻസിൽ വീണ്ടും ഗ്ലോബൽ പ്രസിഡന്റായി തെരഞ്ഞെടുത്തു. കൊറോണ കാലമായതിനാൽ പ്രവർത്തനങ്ങളുടെ കോ - ഓർഡിനേഷൻ ഓൺലൈനിൽ ആയിരുന്നു. 2021 ൽ ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിൽ ചെയർമാനായി .
ഈ കാലയളവിൽ കേരളത്തിൽ പാലായ്ക്കടുത്ത് 25 വീടുകൾ നിർദ്ധനരായ കുടുംബങ്ങൾക്കായി നിർമ്മിച്ചു നൽകുവാൻ പദ്ധതിയിട്ടു. 13 വീടുകളുടെ പണി പൂർത്തിയായി. ഓണത്തോട് അനുബന്ധിച്ച് വീടുകളുടെ താക്കോൽ ദാനം നടത്തും. 7 ലക്ഷം രൂപയാണ് ഒരു വീടിനായി മുടക്കിയത്. ഏതാണ്ട് രണ്ടരക്കോടിയോളം ആസ്തിയുള്ള ഒരു സംഘടനയാക്കി വേൾഡ് മലയാളി കൗൺസിലിനെ മാറ്റുവാൻ ജോണി കുരുവിളയുടെ നേതൃത്വത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ സംഘടനാ മികവിന്റെ ഉദാഹരണമാണ്. മലയാളികൾക്ക് ഒരു ഒളിമ്പിക്സ് മെഡൽ എന്ന ആശയത്തോടെ ഒരു പരിശീലന പദ്ധതിയും പൂഞ്ഞാർ എസ്. എം.സി സ്കൂളിൽ നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ ഫോറം, വിജിലൻസ് ഫോറം , ബിസിനസ് ഫോറം എന്നിവ സജീവമായി പ്രവർത്തിക്കുന്നു. 64 പ്രോവിസുകളുമായി ലോകമെമ്പാടും പ്രവർത്തിക്കുന്ന സംഘടനയായി വേൾഡ് മലയാളി കൗൺസിൽ മാറിക്കഴിഞ്ഞു. ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിക്ക് ഒരാവശ്യം ഏത് സമയത്ത് വേണ്ടി വന്നാലും വേൾഡ് മലയാളി കൗൺസിൽ അതിനായി ഓടിയെത്തും.
സാംസ്കാരിക സംഘടനയായ ഗോപിയോയുടെ എക്സികുട്ടീവ് വൈസ് പ്രസിഡന്റ്, ദീപികയുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്ന ജോണി കുരുവിള മാധ്യമരംഗത്തും ശ്രദ്ധേയനാണ്.സുപ്രസിദ്ധമായ ഇന്ത്യ സോഷ്യൽ സെന്ററിന്റെ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു .
"ചേട്ടായി"ഉത്തരവാദിത്തമുള്ള മൂത്ത മകൻ
ഒരു കുടുംബത്തിന്റെ മൂത്ത മകനാവുക എന്നത് മഹാഭാഗ്യമായി കരുതുന്ന വ്യക്തിയാണ് ജോണി കുരുവിള. പിതാവ് നൽകിയ ഒരു ഉപദേശമായിരുന്നു സഹോദരീ സഹോദരൻമാരുടെ സംരക്ഷണം. ഗൾഫ് ജീവിത കാലത്ത് നാട്ടിൽ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കുടുംബത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പണമയച്ച ചേട്ടായി ആ കുടുംബത്തിന്റെ കണ്ണിലുണ്ണിയാണ് ഇപ്പോഴും. തന്റെ വ്യക്തിപരമായ ഒരു കാര്യങ്ങൾക്കും താല്പര്യം കാണിക്കാതെ പിതാവിനെ പോലെ ഒരു കുടുംബത്തെ സംരക്ഷിച്ച ചേട്ടായി.
" ആ വാക്കിൽ വല്ലാത്ത ഒരു സ്നേഹമുണ്ട് " എന്നാണ് ജോണി കുരുവിള പറയുന്നത്. സങ്കടത്തിന്റേയും സന്തോഷത്തിന്റേയും സമയങ്ങളിൽ നമ്മൾ അന്വേഷിക്കുന്ന വലിയ സഹോദരൻ. കരയാൻ ഒരു തോളും, പറക്കാൻ ഒരു ചിറകും അവൻ കുടുംബത്തിനായി കരുതി വെയ്ക്കുന്നു. തന്റെ കുടുംബാംഗങ്ങളെ തന്നിലേക്ക് കൊണ്ടുവരാൻ , അതുവഴി കുടുംബത്തിന്റെ ചേട്ടായിയാകാനും സഹായിക്കുന്ന സ്നേഹത്തിന്റെ പ്രതിരൂപമായി മാറാനാണ് ജോണി കുരുവിള എന്ന ചേട്ടായിയുടെ ആഗ്രഹം. തന്റെ വെബ് സൈറ്റിന് പോലും ഇട്ടിരിക്കുന്ന പേര് ചേട്ടായി ഡോട് കോം എന്നാണ്.
ചേട്ടായി ഡോട്ട് കോമിലൂടെ, കേരളത്തിലെ ഓരോ ഗ്രാമത്തിൽ നിന്നും ഒരുസഹോദരനെയെങ്കിലും തിരിച്ചറിയാനും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രസ്ഥാനം സൃഷ്ടിക്കാൻ അദ്ദേഹം ഇതിലൂടെ ആഗ്രഹിക്കുന്നു.ഗ്രാമങ്ങളിൽ നഷ്ടപ്പെട്ട ദൈവികത പുനഃസ്ഥാപിക്കാനുള്ള സന്ദേശം,പഴയ തലമുറയോടുള്ള സ്നേഹവും ആദരവും പുനരുജ്ജീവിപ്പിക്കാനും "നല്ല കുടുംബം" എന്ന ആശയം ശക്തിപ്പെടുത്താനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമായി ചേട്ടായി ഡോട്ട് കോമിനെ വളർത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം .
പ്രകൃതി സ്നേഹി
ജോണി കുരുവിള തികഞ്ഞ പരിസ്ഥിതി സ്നേഹി കൂടിയാണ്. പരിസ്ഥിതിക്കൊപ്പം വളരുക എന്നതാണ് അദ്ദേഹത്തിന്റെ സങ്കല്പം. അബുദാബിയിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഒരു സ്വപ്നമാണ് അദ്ദേഹത്തിന്. ജൈവ ഭക്ഷണം പ്രോത്സാഹിപ്പിക്കുക, എന്റെ മരം, നമ്മുടെ വനം എന്ന പേരിൽ ഒരു മരം നട്ടുപിടിപ്പിക്കുക എന്ന പദ്ധതിയിയിലൂടെ നിരവധി മരങ്ങൾ കേരളത്തിന്റെ വിവിധയിടങ്ങളിൽ നട്ടുപിടിപ്പിച്ചു. പുകവലി, മയക്കുമരുന്ന്, മദ്യപാനം തുടങ്ങി യുവതലമുറയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഒരു പുനരധിവാസ കേന്ദ്രവും അദ്ദേഹത്തിന്റെ മനസിലുണ്ട്. നിങ്ങൾ എവിടെ ആയിരുന്നാലും കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കപ്പെടണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
കുടുംബം
ജോണി കുരുവിള കുടുംബത്തിന്റെ ചേട്ടായിയായി തിളങ്ങുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിന് കൂട്ടായി ഒപ്പമുള്ള മൂന്ന് പേരുണ്ട്. ഭാര്യ ത്രേസ്യാമ്മ, മകൻ അഡ്വ.ഫെലിക്സ് ,ഭാര്യ സ്റ്റെഫി , ഫെലിക്സ് ബിസിനസ്സിൽ പിതാവിനെ സഹായിക്കുന്നു.മകൾ ഫെലീന കുടുംബിനിനായി തിരുവനന്തപുരത്ത് സ്ഥിര താമസം ഭർത്താവ് ജോസ്.കൊച്ചുമക്കൾ പ്രിയങ്ക ജോസ് ,ജോണി കുരുവിള ജൂണിയർ,ജെയ്ഡൻ ജോണി ജോസ് ,ഷാർലെറ്റ് ഫെലിക്സ് . തങ്ങളുടെ വേരുകൾ മറക്കാതെ തന്നോട് ചേർന്ന് നിൽക്കുന്ന ഈ കുടുംബത്തിന്റെ ആത്മബലമാണ് തന്റെ വളർച്ചയുടെ ഉറവയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ദൈവ ഭയം ഇല്ലാതായതും ദൈവത്തിൽ ആശ്രയം ഇല്ലാതായതുമാണ് ഇന്നത്തെ ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ജോണി കുരുവിള അഭിപ്രായപ്പെടുന്നു.പഴയകാലത്തിന്റെ നന്മകളിൽ ഒന്നായിരുന്നു ദൈവ സ്നേഹവും ദൈവ വിശ്വാസവുമെന്നു അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. കുടുംബങ്ങളിൽ അവ തിരികെ കൊണ്ടുവരാൻ വ്യക്തിയും കുടുംബവും ശ്രമിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.വരും തലമുറകളിലേക്ക് ദൈവിക സ്നേഹം പകർന്നുകൊടുക്കുവാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് .കുടുംബത്തിന്റെ ഇഴയിണക്കമാണ് ഓരോ കുടുംബത്തിന്റെയും വളർച്ചയുടെ തറക്കല് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു .
ജോണി കുരുവിള ഈ വഴിത്താരയിലെ ഒരു മാതൃകയാവുന്നതിന് കാരണം അദ്ദേഹത്തിന്റെ കുടുംബ സ്നേഹമാണെന്ന് അടിവരയിട്ട് പറയാം . മാതാവിന്റെയും പിതാവിന്റേയും ഓർമ്മകൾ, സഹോദരങ്ങളും ഭാര്യയുടേയും മക്കളുടേയും കൊച്ചുമക്കളുടേയും സാന്നിദ്ധ്യവും, പിന്തുണയും, സ്നേഹവും ഉണ്ടെങ്കിൽ ലോകത്തിന്റെ നെറുകയിലേക്ക് നമുക്ക് വളരെ വേഗത്തിൽ കടന്നുചെല്ലാമെന്ന് പഠിപ്പിക്കുന്നു.
ജോണി കുരുവിള എന്ന ചേട്ടായി തന്റെ യാത്ര തുടരുമ്പോൾ ലോകമലയാളികൾ അദ്ദേഹത്തിന് ഒപ്പമുണ്ട്....
ആ നന്മയുള്ള യാത്രയ്ക്ക് അഭിവാദ്യങ്ങൾ ..
ജോണി കുരുവിള