PRAVASI

ജീൻഹാക്ക്മാനും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

Blog Image

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടനും ഓസ്‌കർ ജേതാവുമായ ജീൻ ഹാക്ക്മാനെയും(95) ഭാര്യയും പിയോനിസ്റ്റുമായ ബെറ്റ്‌സി അരക്കാവയെയും (63) മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫെയിലെ വീട്ടിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ വളർത്തുനായയെയും വീട്ടിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടോടെയാണ് നടന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മറ്റുദുരൂഹതകളൊന്നും നിലവിൽ സംശയിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, ദമ്പതിമാരുടെ മരണകാരണം സംബന്ധിച്ചോ എങ്ങനെ, എപ്പോൾ മരണംസംഭവിച്ചുവെന്നതോ കൂടുതൽവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

രണ്ടുതവണ ഓസ്‌കർ അവാർഡ് നേടിയ നടനാണ് ജീൻ ഹാക്ക്മാൻ. 1930ൽ കാലിഫോർണിയയിൽ ജനിച്ച അദ്ദേഹം പതിനാറാം വയസ്സിൽ സൈന്യത്തിൽ ചേർന്നു. നാലരവർഷത്തെ സൈനികജീവിതത്തിന് ശേഷം ന്യൂയോർക്കിൽ താമസിക്കുന്നതിനിടെയാണ് അഭിനയം പഠിക്കാൻ തീരുമാനിച്ചത്. തുടർന്ന് കാലിഫോർണിയയിലെ 'പസദേന പ്ലേഹൗസിൽ' ചേർന്ന് അഭിനയം പഠിച്ചു.
1961ൽ പുറത്തിറങ്ങിയ 'മാഡ് ഡോഗ് കോൾ' ആണ് ആദ്യചിത്രം. ഒട്ടേറെ ചിത്രങ്ങളിലും ടിവി സീരിസുകളിലും നാടകങ്ങളിലും അഭിനയിച്ചു. 1970-80 കാലഘട്ടത്തിൽ സൂപ്പർമാൻ ചിത്രങ്ങളിൽ 'ലെക്‌സ് ലൂതർ' ആയി വേഷമിട്ടു. 1971ൽ 'ദി ഫ്രഞ്ച് കണക്ഷൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി.
1992ൽ മികച്ച സഹനടനുള്ള ഓസ്‌കർ പുരസ്‌കാരവും ജീൻ ഹാക്ക്മാനെ തേടിയെത്തി. ഇതിനുപുറമേ നാല് ഗോൾഡൻ ഗ്ലോബ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പുരസ്‌കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ജീൻ ഹാക്ക്മാൻ സ്വന്തമാക്കിയിട്ടുണ്ട്. 2004-ൽ പുറത്തിറങ്ങിയ 'വെൽകം ടൂ മൂസ്‌പോർട്ട്' ആണ് അവസാനമായി അഭിനയിച്ച സിനിമ.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.