PRAVASI

രാപകല്‍ യാത്രയ്ക്ക് ആദ്യ സംഭാവനയുമായി അമേരിക്കന്‍ മലയാളി നേഴ്‌സ്

Blog Image

തിരുവനന്തപുരം: കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന രാപകല്‍ യാത്രയ്ക്ക് ആദ്യ സംഭാവനയുമായി അമേരിക്കന്‍ മലയാളി.തുശ്ചമായ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്് മുന്ന് മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ആശവര്‍ക്കര്‍മാരുടെ രാപകല്‍ സമരത്തെ പിന്തുണച്ച് അമേരിക്കയില്‍ ആദ്യ കാലം കുടിയേറിയ നേഴ്‌സും പൊതുപ്രവര്‍ത്തകയുമായ പൊന്നുപിള്ളയാണ് പെന്‍ഷന്‍ തുകയില്‍ നിന്ന് ഒരുലക്ഷം രൂപ നല്‍കിയത്. രാപകല്‍ യാത്ര കാസര്‍കോട് ആരംഭിച്ച ദിവസം തന്നെ തിരുവനന്തപുരത്തെ സമരപ്പന്തലില്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിയ്ക്ക് നഗരസഭയിലെ വനിതാ കൗണ്‍സിലര്‍മാരായ ആശാനാഥ്, സുമിബാലു, ഒ.പത്മലേഖ, പി.എസ് ദേവിമ, വി.മീനദിനേഷ് എന്നിവര്‍ ചേര്‍ന്ന് ചെക്ക് കൈമാറി. കൗണ്‍സിലര്‍മാരായ എം.ആര്‍.ഗോപന്‍,പി.അശോക് കുമാര്‍, കെ.കെ സുരേഷ്, ഡി.ജി കുമാരന്‍,ആശാവർക്കർ നേതാക്കളായ ആര്‍.സി ബീന, ജയാരാജീവ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ആശാവര്‍ക്കേഴ്‌സ് തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ 86ാം ദിവസമാണ് രാപകല്‍ സമരയാത്ര ആരംഭിച്ചത്. ഓണറേറിയം 21000 രൂപയായി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആശാ വര്‍ക്കേഴ്‌സ്. സമര യാത്രയ്‌ക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരവും തുടരും. സമര യാത്രയുടെ പശ്ചാത്തലത്തില്‍ നിരാഹാര സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച സമരയാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് മാഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

അൻപതു വർഷത്തിലധികമായി അമേരിക്കയിൽ താമസിക്കുന്ന ശ്രീമതി

ഹൂസ്റ്റൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ്, ശ്രീ ഗുരുവായുരപ്പൻ ക്ഷേത്രം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഇപ്പോൾ  വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ പ്രോവിൻസ്  ചെയർമാനാണ്. ഈ സഹോദരിയുടെ സംഭാവന മാതൃകാപരമെന്ന് ആശാവർക്കർ പ്രസിഡൻ്റ് മിനി പറഞ്ഞു. 
രാപകല്‍ സമരയാത്രയോടൊപ്പം ആശമാര്‍ പച്ചക്കറി കൃഷിയും ആരംഭിക്കുന്നു. സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തലില്‍ ഇന്നലെ വൈകിട്ട് 4 മണിയോടെ പച്ചക്കറി വിത്തുകള്‍ നട്ടു. അതോടൊപ്പം ആശമാരുടെ വീടുകളിലും വിത്ത് നട്ടു. 47 ദിവസം നീണ്ടïയാത്ര തിരുവനന്തപുരത്ത് എത്തിച്ചേരുമ്പോള്‍ വിളവെടുപ്പ് നടത്തും.

പൊന്നു പിള്ള

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.