തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട വിവി രാജേഷിന് ലഭിച്ച കന്നി പരാതി മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ. നഗരസഭയിലെ ഭരണപരമായ വീഴ്ചകളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്. ആര്യ രാജേന്ദ്രന്റെ ഭരണകാലത്ത് നഗരസഭയിൽ നടന്ന വിവിധ താൽക്കാലിക നിയമനങ്ങളിൽ സ്വജനപക്ഷപാതം നടന്നുവെന്നാണ് പ്രധാന ആരോപണം. ഫണ്ട് തട്ടിപ്പ്,കെട്ടിടനികുതി തട്ടിപ്പ്, വെഹിക്കിൾ ഇൻഷുറൻസ് മെയിൻറനൻസ് തട്ടിപ്പ് തുടങ്ങിയവയിൽ അന്വേഷണം വേണമെന്നാണ് ശ്രീകുമാറിന്റെ ആവശ്യം.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വാശിയേറിയ പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം നഗരസഭയുടെ മേയറായി ബിജെപിയുടെ വിവി രാജേഷ് 51 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫിന്റെ ശിവജി 29 വോട്ടുകളും യുഡിഎഫിന്റെ ശബരീനാഥ് 17 വോട്ടുകളും നേടി. ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് സിപിഐഎം കൗൺസിലിൽ വലിയ പ്രതിഷേധം ഉയർത്തി. ബിജെപിയുടെയും യുഡിഎഫിന്റെയും ചില അംഗങ്ങൾ നിശ്ചിത മാതൃകയ്ക്ക് വിരുദ്ധമായി ബലിദാനികളുടെയും മറ്റും പേരിൽ പ്രതിജ്ഞയെടുത്തത് അംഗീകരിക്കാനാവില്ലെന്ന് എൽഡിഎഫ് നേതാവ് എസ്.പി. ദീപക് പറഞ്ഞു.

