ഇടുക്കിയിൽ പ്രസവത്തെത്തുടർന്ന് യുവഡോക്ടറും നവജാത ശിശുവും മരിച്ചു. ഉടുമ്പൻചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫീസറും പാറത്തോട് ഗുണമണി വീട്ടിൽ ഡോ. വീരകിഷോറിന്റെ ഭാര്യയുമായ ഡോ.വിജയലക്ഷ്മി(29) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് വിജയലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെ പ്രസവത്തിൽ സങ്കീർണതയുണ്ടായതോടെ വൈകിട്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അൽപസമയത്തിനു ശേഷം കുഞ്ഞു മരിച്ചു.പിന്നീട് രാത്രി ഒൻപതോടെ വിജയലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്തിച്ച് തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ യാത്രാമധ്യേ 12 മണിയോടെ തമിഴ്നാട്ടിൽ വച്ച് മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അച്ഛൻ: ഗണേശൻ, അമ്മ: നാഗലക്ഷ്മി. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.