കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ പോലീസിന്റെ മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയത് കിലോ കണക്കിന് കഞ്ചാവ്. എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹി കൂടിയാണ്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്.
രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. രണ്ട് കിലോയോളം കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് കണ്ടെത്തി. മൂന്ന് മുറികളില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. ഹോളി ആഘോഷത്തിനായി എത്തിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് തൂക്കി ചെറിയ കവറിലാക്കി വില്‍പ്പന നടത്താനായിരുന്നു പദ്ധതി. ത്രാസടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ആദിത്യന്‍, അഭിരാജ് എന്നിവരുടെ മുറികളില്‍നിന്ന് ഒമ്പത് ഗ്രാം കഞ്ചാവും ആകാശിന്റെ മുറിയില്‍ നിന്നും 1.9 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ചെറിയ അളവില്‍ കഞ്ചാവ് ലഭിച്ചതിനാല്‍ ആദിത്യന്‍, അഭിരാജ് എന്നിവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. പോലീസ് പരിശോധനക്കിടെ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.