ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രശസ്ത ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്. കവിത, ചെറുകഥ, ഉപന്യാസം എന്നിവയിലൂടെ പ്രശസ്തനായ എണ്‍പത്തിയെട്ടുകാരനായ വിനോദ് കുമാര്‍ ശുക്ല ജ്ഞാനപീഠം ലഭിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ സാഹിത്യകാരനാണ്. നേട്ടത്തിലൂടെ ജ്ഞാനപീഠം ലഭിച്ച 12 ഹിന്ദി എഴുത്തുകാരുടെ പട്ടികയിൽ ശുക്ലയും ഇടം നേടി.
1999-ൽ ദീവാർ മേ ഏക് ഖിർകീ രഹതി തി എന്ന നോവലിന് അദ്ദേഹം സാഹിത്യ അക്കാദമി അവാർഡിനർഹനായി . സംവിധായകൻ മണി കൗൾ സിനിമയാക്കി മാറ്റിയ നൗകർ കി കമീസ് എന്ന കൃതിയും (1979), സബ് കുച്ച് ഹോനാ ബച്ച രഹേഗ (1992) എന്ന കവിതാസമാഹാരവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.
കഥാകൃത്തും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ പ്രതിഭ റേ അധ്യക്ഷയും മാധവ് കൗശിക്, ദാമോദർ മൗസോ, പ്രഭാ വർമ്മ, അനാമിക, എ കൃഷ്ണ റാവു, പ്രഫുൽ ഷിലെദാർ, ജാനകി പ്രസാദ് ശർമ്മ, ജ്ഞാനപീഠ ഡയറക്ടർ മധുസൂദനൻ ആനന്ദ് എന്നിവർ അംഗങ്ങളുമായ ജ്ഞാനപീഠ സെലക്ഷൻ കമ്മിറ്റിയാണ് ശുക്ലയെ അവാർഡിനായി തിരഞ്ഞെടുത്തത്.

