PRAVASI

വീടിനടുത്ത് വെടിയൊച്ച കേട്ടിട്ടും വന്നില്ല; ഭർത്താവിന്റെ കൊലപാതകത്തിൽ മിനി നമ്പ്യാരിലേക്ക് പൊലീസിന്റെ സംശയം ഇങ്ങനെ

Blog Image

കണ്ണൂർ കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവറും ആർഎസ്എസ് സജീവപ്രവർ‌ത്തകനുമായ കെ കെ രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തില്‍ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത് ഗൂഢാലോചനാ കുറ്റം ചുമത്തി. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാരെ (42) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനും കേസിലെ ഒന്നാം പ്രതിയുമായ സന്തോഷുമായി ചേർന്ന് ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
കേസില്‍ മൂന്നാം പ്രതിയാണ് മിനി നമ്പ്യാർ. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പണിനടക്കുന്ന കൈതപ്രത്തെ വീട്ടില്‍വച്ച്‌ മാർച്ച്‌ 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു.

സഹപാഠികളായിരുന്ന സന്തോഷും മിനിയും പൂർവവിദ്യാർത്ഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാൻ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണൻ എതിർത്തു. ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നല്‍കിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച്‌ സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു.
കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സന്തോഷ് വീട്ടില്‍ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. ദീർഘകാലമായി മിനി നമ്പ്യാർ ഇയാളുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്‌ സന്ദേശങ്ങളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാർച്ച്‌ 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് കൊലപാതക ഗൂഢാലോചനയില്‍ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണൻ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണൻ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു.

മാതമംഗലത്തെ വീട്ടില്‍നിന്ന് കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാർ വന്നില്ല എന്നതും പൊലീസിന്റെ സംശയം ബലപ്പെടുത്തി.
കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. കൊലപാതകത്തിന് പിന്നാലെ തന്നെ മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിൻ്റെ കാരണം കണ്ടെത്തിയത്.
സംഭവത്തിന് മുൻപ് പ്രതി ഫേസ്ബുക്കില്‍ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്. തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്, കൊള്ളും എന്നത് ഉറപ്പ്’ എന്നാണ് പ്രതി സന്തോഷ് മുൻപ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. വേറെയും നിരവധി പോസ്റ്റുകള്‍ santhosh nk santhosh nk എന്ന പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരുന്നു.‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാല്‍ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പരിയാരം എസ്എച്ച്‌ഒ എം പി വിനീഷ്‌കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.