ആറ് വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയ വാര്‍ത്തയുടെ നടുക്കത്തിലാണ് കോഴിക്കോട് രാമല്ലൂർ സ്വദേശികൾ. പുന്നശ്ശേരി കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അനു തന്നെയാണ് പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചത്. കെഎസ്എഫ്ഇ ജീവനക്കാരിയാണ് അനു.
ശനിയാഴ്ച രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് ക്രൂരമായ കൊലപാതകം നടന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മകനെ അനു കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് മകനെ താൻ കൊന്നു എന്ന വിവരം പറഞ്ഞത്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ അനുവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്എഫ്ഇ ജീവനക്കാരിയായ ഇവർ കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് മരിച്ച നന്ദഹർഷൻ.

