മലപ്പുറം കാട്ടുങ്ങലിൽ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് അജ്ഞാതസംഘം 117 പവൻ സ്വർണം തട്ടിയെന്ന വാർത്ത ഇന്നലെ രാത്രിയോടെയാണ് പുറത്തുവന്നത്. 24 മണിക്കൂർ തികയും മുമ്പേ കേസ് തെളിഞ്ഞപ്പോൾ കുടുങ്ങിയത് പരാതിക്കാരനായി രംഗത്തെത്തിയ ജ്വല്ലറിക്കാരൻ തന്നെ. തിരൂർക്കാട് കടവത്തുപറമ്പ് ശിവേഷ് (34) ആണ് പ്രധാനപ്രതി.
മഞ്ചേരി ഭാഗത്തുനിന്ന് സ്കൂട്ടറിൽ മലപ്പുറത്തേക്ക് പോവുകയായിരുന്ന ശിവേഷിനെയും, മഞ്ചേരി കിടങ്ങഴി ചപ്പങ്ങത്തൊടി സുകുമാരനെയും (25) ഇന്നലെ വൈകിട്ടോടെ മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ച് സ്വർണം തട്ടിയെന്നായിരുന്നു പരാതി. എന്നാൽ ശിവേഷിൻ്റെ ക്രിമിനൽ പശ്ചാത്തലം ആദ്യംതന്നെ പോലീസ് തിരിച്ചറിഞ്ഞതാണ് നിർണായകമായത്.
പോക്സോ അടക്കം 4 ക്രമിനൽ കേസുകളിൽ പ്രതിയാണ് ശിവേഷ്. ഇയാളുടെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തി. സഹോദരൻ ബെൻസിൽ, സുഹൃത്ത് ഷിജു എന്നിവരുടെയും അറിവോടെ ആയിരുന്നു സ്വർണ്ണ കവർച്ച നടപ്പാക്കിയതെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതിചേർക്കാൻ തീരുമാനിച്ചത്.

