PRAVASI

മണിശാണന്യായം ( മഞ്ജുളചിന്തകൾ )

Blog Image

അവിഹിതമാർഗ്ഗത്തിൽകൂടി അന്യായമായി അളവറ്റ സമ്പത്ത് വാരിക്കൂട്ടിയ അനവധി അഴിമതിവീരന്മാർ അരികിലെത്തി കടന്നുപോകുമ്പോൾ പലരു ടേയും മനസ്സിൽ വരുന്നൊരു ചിന്തയാണ് "എന്റെ വഞ്ചി ഇപ്പോഴും തിരുന്നക്കരയിൽ തന്നെ." എത്രപെട്ടന്നാണ്‌ അവനീമാറ്റം വന്നത്"! ലോട്ടറി വല്ലതും അടിച്ചോ? കാണും അല്ലെങ്കിൽ ഇങ്ങനെയൊക്കെ പെട്ടെന്ന് എങ്ങനെ സാധിക്കും? ചോദിച്ചവർ തന്നെ ഉത്തരവും പറയുന്നു. അല്ല കള്ളനോട്ടാണ് എന്ന് ചിലർ പറയുമ്പോൾ കേൾവിക്കാരുടെ മനസ്സ് കോളിളക്കങ്ങളുടെ കടലായി കഴിഞ്ഞു. അന്യായമായി വാരിക്കൂട്ടുന്നതിൽ അനുഗ്രഹങ്ങൾ ഒട്ടുമേയില്ലന്ന് അനേകർക്കും അറിയാമെങ്കിലും, അഴിമതിയുടെ മാർഗ്ഗത്തിൽകൂടെ അഴിക്കുള്ളിൽ എത്തിച്ചേരുന്നു. കണ്ടില്ലേ ന്യായാധിപന്റെ സൗധത്തിനുള്ളിൽ "നോട്ടുകെട്ടുകൾ എരിഞ്ഞടങ്ങിയത്! മനസ്സിലെ തീയ് ഇതുവരേയും കെട്ടതുമില്ല!

അഴിമതിസമ്പത്ത് അനുഗ്രഹമല്ലെങ്കിലും അനുഭവസമ്പത്ത് ഏറെയും അനുഗ്രഹമാണ്. അനുഭവങ്ങൾ അനേകരെ ജ്ഞാനികളും പക്വമതികളും ആക്കിതീർക്കുന്ന്. ഭാരം എടുക്കുന്ന വ്യക്തി തത്ക്കാലം ക്ഷീണിതൻ ആണെന്ന് തോന്നിയാലും താൻ പോലും അറിയാതെ തന്റെ "മസ്സിലുകൾ" ശക്തിപ്പെടുകയാണ്. തെരുവിൽ കിടക്കുന്ന ഇരുമ്പ് തുരുമ്പിക്കുമ്പോൾ തീയിൽ കിടക്കുന്ന ഇരുമ്പ് ശുദ്ധമാകുന്നുത്കൂടാതെ പുതിയൊരു രൂപത്തി ലേക്ക് തന്നെ മാറുകയാണ്. മയമില്ലാത്തിനേയും വഴങ്ങാത്തതിനേയും പ്രയോജനപ്പെടുത്തുവാൻ പാൽ തന്നെ കൊടുത്താൽ പോരാ ആവശ്യത്തിന് ചൂടും ഏൽപ്പിച്ചേ മതിയാകു. വഴങ്ങാത്ത ക്യാരറ്റ്, ഉരുളകിഴങ്ങ് ആദിയായവകളെ തിളച്ചവെള്ളത്തിൽ അൽപ്പനേരം ഇടുക, എത്ര വേഗത്തിലാണ്  അവർ മര്യാദക്കാർ ആകുന്നത്! അതുപോലെതന്നെ തൊട്ടാൽ പൊട്ടുന്ന "മുട്ടകൾ " അൽപ്പസമയം തിളച്ച വെള്ളത്തിൽ ഇട്ടുനോക്ക്, എത്ര പെട്ടെന്നാണ് ഈ മുട്ടകൾ ശക്തരാകുന്നത്?

പ്രതികൂലങ്ങളുടെ നടുവിൽ പകച്ച് പോകാതെ അവയെ പ്രതിരോധിച്ച് തീയിൽ നിന്നും പുറത്തുവരുന്ന കീടങ്ങളില്ലാത്ത ശുദ്ധ സ്വർണ്ണത്തെ സൂചിപ്പി ക്കുന്ന ഒരു ആശയവും കൂടി നമ്മുടെ ഈ ലക്കത്തിലെ മഞ്ജുളചിന്തയുടെ മസ്തിഷ്കത്തിലുണ്ട്. ശാണ= ചാണ. ചാണയിൽ ഉരച്ച രത്‌നം എന്ന ശീർഷകം ആനുകാലിക വാർത്തകളുമായി ഒന്ന് തട്ടിച്ച് നോക്കിയാൽ എത്ര അർത്ഥവത്താണ്. നിസ്സാരമെന്നു എണ്ണി  തള്ളിക്കളയേണ്ട വിഷയങ്ങളു ടെ മുന്നിൽ പോലും അടിപതറിയ എത്ര കുട്ടികളും പ്രായമുള്ളവരുമാണ് ജീവനൊടുക്കിയത്? ആത്മഹത്യ ഇന്ന് പലരും "ഹോബി" ആക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന്. കുലപാതകം പലരുടേയും വിനോദമാണോ എന്ന് ചിന്തിച്ചാൽ തെറ്റുണ്ടോ? എന്തെ മനുഷ്യൻ ഇങ്ങനെയാകുന്നു? മനുഷ്യന്റെ ക്രൂരത ഏറിയ ഈ കാലത്തിൽ മൃഗ ലോകം കുറേക്കൂടെ ദയാലുക്കളായോ എന്ന് തോന്നിപ്പിക്കുമാറുള്ള ചിത്രങ്ങളും കാണുന്നുണ്ട്. കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്കുള്ള വരവ് സാധാരണമാക്കിയത് അവരേക്കാൾ ഹിംസ്രജന്തുക്കൾ ഇവിടെയുണ്ടന്ന്  അവകൾക്കു തോന്നിയതു കൊണ്ടാണോ?

  ചാണ പരുപരുത്ത പ്രതലമുള്ള ഒരു ഉപകാരമാണ്. എന്നാൽ ചാണയ്ക്ക് തന്റെ അടുത്ത് എത്തുന്ന ആരെയും മിനുസ്സമുള്ളതാക്കുവാൻ കഴിയും. അതിൽ ഉരയും തോറും വേദനകൾ വർദ്ധിക്കുന്നുയെന്നത് സത്യംതന്നേ. കീടങ്ങൾ പിടിച്ചു സ്തൂലമായിരുന്നത് ഇപ്പോൾ കൃശമായിട്ടുമുണ്ട്. എന്നാൽ ഇപ്പോഴാണ് അതിന്റെ മാറ്റ് വർദ്ധിച്ചത്. ആ കൃശത്വത്തിലുമുണ്ട് ഉൽകൃഷ്ട്ടത. ഉരയും തോറും രത്നത്തിന്റെ മിനുക്കം കൂടുന്നു! മൂല്യവും  വർദ്ധിക്കുകയാണ്. നമുക്കുണ്ടാകുന്ന കഷ്ട്ടങ്ങൾ, നഷ്ട്ടങ്ങൾ, രോഗങ്ങൾ, ദുഃഖങ്ങൾ,  അപമാനങ്ങൾ, അവഗണനകൾ, ഒറ്റപെടുത്തലുകൾ അങ്ങനെയുള്ളതെല്ലാം നമ്മെ മിനുക്കിയെടുത്ത് മൂല്യം വർദ്ധിപ്പിച്ചു രംഗത്ത് എത്തിക്കുവാനുള്ള "ചാണകളാണ്" പതറിപ്പോകരുത്. ആരും അടുത്തില്ലെന്നു തോന്നിപോകാം. എന്നാൽ ഏറ്റവും അടുത്ത തുണയായ ദൈവം നമ്മെ ഒറ്റപ്പെടുത്തുകയില്ല. താത്‌കാലിക ക്ലേശങ്ങൾ ആത്യന്തികമായി നമ്മെ മഹത്വത്തിലേക്കു എത്തിക്കുകയാണ്. ആകയാൽ "ചാണകളെ" പഴിക്കേണ്ട, കാരണം രത്നങ്ങൾ ഉരഞ്ഞാലും മൂല്യം വർദ്ധിക്കേയുള്ളു, ചാണകളോ ഉരഞ്ഞു ഉരഞ്ഞു തീരുകയാണ്. "ബാല്യത്തിൽ നുകം ചുമക്കുന്നത് ഒര് പുരുഷന് നല്ലത് " എന്ന ബൈബിൾ സൂക്തവും ഇവിടെ അനുയോജ്യം തന്നെ.

പാസ്റ്റർ ജോൺസൺ സഖറിയ,ഡാളസ്സ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.