കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവു പിടികൂടുകയും, എസ്എഫ്ഐ അടക്കം പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ തിരക്കിട്ട നടപടികളുമായി സർക്കാർ. ഈമാസം 24ന് പോലീസ്, എക്സൈസ് വകുപ്പുകളിലെ ഉന്നതരെ വിളിച്ചുകൂട്ടി യോഗംചേരാൻ മുഖ്യമന്ത്രി തീരുമാനിച്ചു.
ലഹരിവ്യാപനം തടയാൻ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനം എടുത്തിട്ടുണ്ട്. ഗവർണ്ണറും ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യും. പുതുതായി തുടങ്ങാനിരിക്കുന്ന പരിപാടികളും അവതരിപ്പിക്കും.
സംസ്ഥാന വ്യാപക റെയ്ഡിന് പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് ഒരുങ്ങുന്നത്. എക്സൈസ് വകുപ്പിന് മതിയായ സൈബര്‍ സഹായം പൊലീസ് നൽകും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല.
മുമ്പ് ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ പ്രതികൾ ചിലർ മറ്റ് സംസ്ഥാനങ്ങളിൽ ഇരുന്ന് കേരളത്തിലേക്കുള്ള ലഹരിയൊഴുക്കിനെ നിയന്ത്രിക്കുന്നതായി വിവരമുണ്ട്. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കും. ഇതിന് തടയിടാൻ അന്തർ സംസ്ഥാന ബസുകളിൽ അടക്കം സംയുക്ത പരിശോധന നടത്താനും തീരുമാനമുണ്ട്.

