മനോഹരമായ ലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമായി മോഹൻലാൽ ക്യാമറക്കുമുന്നിൽ. ‘നമ്മള് തുടങ്ങുവല്ലേ, സത്യേട്ടാ’ എന്ന് ചോദ്യം. ‘അതേയതേ തുടങ്ങുന്നു,’ എന്ന് സത്യൻ അന്തിക്കാടിൻ്റെ മറുപടി. എടുക്കാൻ പോകുന്ന സീൻ സത്യൻ അന്തിക്കാട് തന്നെ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു. മോഹൻലാലിനോടൊപ്പം യുവനടൻ സംഗീത് പ്രതാപും ഉണ്ട്. ഇവർ രണ്ടു പേരും ഒന്നിച്ചുള്ള രംഗമാണ് ചിത്രീകരിക്കുന്നത്.
ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുക. ഷോട്ടിലേക്ക് കയറുന്നതിനു മുൻപ് സംഗീത് മോഹൻലാലിന്റെ അനുഗ്രഹം വാങ്ങി. ഇപ്പോൾ മികച്ച രീതിയിൽ പ്രദർശിപ്പിച്ചുവരുന്ന ‘ബ്രോമാൻസ്’ എന്ന ചിത്രത്തിൽ സംഗീത് നീണ്ട കയ്യടി വാങ്ങുകയാണ്. അതോടൊപ്പം ഇത്രയും വലിയ ഒരു സംവിധായകൻ്റേയും, നടൻ്റെയും ഒപ്പം അഭിനയിക്കാൻ ലഭിച്ച അവസരം തൻ്റെ ജീവിതത്തിലെ എക്കാലത്തേയും അഭിമാന നിമിഷമാണെന്ന് സംഗീത് പറഞ്ഞു. തൃപ്പൂണിത്തറ പുതിയകാവിലെ ഒരിടത്തരം വീട്ടിലായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്.
ഫെബ്രുവരി 10 തിങ്കളാഴ്ചയാണ് ആശിർവാദ് സിനിമാസിനു വേണ്ടി ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചതെങ്കിലും, ഫെബ്രുവരി 14 ശനിയാഴ്ച മുതലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.
നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ സെറ്റിലെത്തിയത്. പ്രേക്ഷകർക്കിടയിൽ എന്നും കൗതുകമുള്ള ഒരു കോമ്പിനേഷനാണ് സത്യൻ അന്തിക്കാടും മോഹൻലാലും. ലാളിത്യത്തിലൂടെ നെഞ്ചോടു ചേർത്തുവയ്ക്കാൻ പറ്റുന്ന ഒരു പിടി ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്.
‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിലെ സന്ദീപ് ബാലകൃഷ്ണനും അത്തരത്തിൽത്തന്നെയുള്ള ഒരു കഥാപാത്രമായിരിക്കും. സംഗീതിൻ്റെ ജൻമദിനം കൂടിയായിരുന്നു അന്ന്. ഇതു മനസ്സിലാക്കിയ പ്രൊഡക്ഷൻ ടീം തികച്ചും ലളിതമായ രീതിയിൽ കേക്കുമുറിച്ച് സംഗീതിന് ജന്മദിനാശംസയും നേർന്നു.