മലപ്പുറം ജില്ലാ രൂപീകരണം തൊട്ടിന്നുവരെയും സിപിഎം ചിഹ്നത്തിൽ എംഎൽഎ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. സാക്ഷാൽ ആര്യാടൻ മുഹമ്മദ് മുതൽ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ സ്വതന്ത്രരോ ആയിരുന്നു. കോൺഗ്രസ് ജില്ലാ അധ്യക്ഷൻ്റെ കസേരയിലിരുന്ന ടി കെ ഹംസയെ സ്വതന്ത്രനാക്കി അവതരിപ്പിച്ച് ജയിപ്പിച്ച സിപിഎം ഇത്തവണയും അത്തരം ചില സർപ്രൈസിനുള്ള സാധ്യത പരീക്ഷിക്കുന്നുണ്ട്. അല്ലാത്തപക്ഷം ജില്ലാ കമ്മറ്റിയംഗം വി എം ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് പി ഷബീർ എന്നിവരാണ് പരിഗണനയിൽ.
സ്ഥാനാർത്ഥികാര്യത്തിൽ യുഡിഎഫിൽ ഏറെക്കുറെ വ്യക്തതയുണ്ട്. ആര്യാടൻ മുഹമ്മദിൻ്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തോ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയോ സ്ഥാനാർത്ഥിയാകും എന്നത് ഉറപ്പാണ്. ഇവരിൽ ഭരണരംഗത്തെ പരിചയസമ്പത്തിൻ്റെ ആനുകൂല്യമുള്ള ഷൗക്കത്തിന് മുൻതൂക്കമുണ്ട്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭാ ചെയർമാനും ആയിരിക്കെ നടപ്പാക്കിയ പദ്ധതികൾ കണ്ണഞ്ചിക്കുന്നതാണ്. നഗരസഭാധ്യക്ഷനായിരിക്കെ എല്ലാവർക്കും നാലാം ക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കിയ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം ലഭിച്ചത് നേട്ടങ്ങളിൽ ഒന്നുമാത്രമാണ്.