ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിലെ ക്രൂര റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികൾക്കെതിരെ നടപടി. ഇവരുടെ തുടർപഠനം തടയുമെന്ന് നഴ്സിങ് കൗൺസിലിന്റെ അടിയന്തര യോഗത്തിൽ തീരുമാനം. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം. അതേസമയം നഴ്സിങ് കോളജില്‍ ജൂനിയര്‍ വിദ്യാർഥികൾ അതിക്രമത്തിന് ഇരയാകുമ്പോൾ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്നു വിവരം.
സംഭവം വിദ്യാർത്ഥികളിലൊരാൾ സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നാണ് സൂചന. എന്നാൽ ഹോസ്റ്റലിൽ ഇത്തരത്തിലൊരു റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും കുട്ടികളുടെ നിലവിളി കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി നൽകിയ മൊഴി. ഇയാളുടെ മൊഴിയിൽ പൊലീസിനു സംശയം ഉണ്ട്.റാഗിങ് നടന്ന മുറിയിൽ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. അതേസമയം കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികൾ അതിക്രൂര റാഗിങ്ങിനിരയായ സംഭവത്തിൽ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ എ.ടി സുലേഖ, അസിസ്റ്റന്റ് വാർഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രഫസർ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ മൂന്നിലവ് വാളകം കീരീപ്ലാക്കൽ സാമുവേൽ (20), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത് (20) മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22), കോരുത്തോട് മടുക്കാഭാഗത്ത് നെടുങ്ങാട്ട് വിവേക് (21) എന്നിവരെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

