പ്രശസ്ത കന്നഡ-തമിഴ് ടെലിവിഷൻ നടി നന്ദിനി സി എമ്മിനെ ബെംഗളൂരുവിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രാദേശിക ടെലിവിഷൻ മേഖലയിലെ സഹപ്രവർത്തകരെയും ആരാധകരെയും ഈ വാർത്ത ഞെട്ടിച്ചിരിക്കുകയാണ്. 'ജീവ ഹൂവഗിദെ', 'സംഘർഷ', 'ഗൗരി' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയയാണ് നന്ദിനി.
സംഭവസ്ഥലത്തുനിന്ന് പോലീസ് നന്ദിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാനായി കുടുംബത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദവും അതുമൂലമുണ്ടായ മാനസിക പ്രയാസങ്ങളുമാണ് കുറിപ്പിൽ പരാമർശിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിഷാദരോഗവും വ്യക്തിപരമായ പ്രശ്നങ്ങളും അലട്ടിയിരുന്നതായും പ്രാഥമിക പോലീസ് വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.നന്ദിനിയുടെ കുറിപ്പ് പ്രധാന തെളിവായി സ്വീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. "അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കും," എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി 'മിന്റ്' റിപ്പോർട്ട് ചെയ്തു. നടിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്.തമിഴ് പരമ്പരയായ 'ഗൗരി'യിലെ ഇരട്ട വേഷങ്ങളിലൂടെ നന്ദിനി വലിയ ആരാധക പ്രീതി നേടിയിരുന്നു. സീരിയലിലെ നടിയുടെ കഥാപാത്രം അടുത്തിടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുന്ന രംഗം സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ ഈ സീരിയൽ രംഗത്തിന് നടിയുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നടിയുടെ വിയോഗത്തിൽ ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. കലാകാരന്മാർക്കിടയിലെ മാനസികാരോഗ്യ വെല്ലുവിളികൾ ചർച്ച ചെയ്യപ്പെടണമെന്നും പലരും അഭിപ്രായപ്പെട്ടു.

