കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി യുഡിഎഫ്. പി വി അൻവർ എംഎൽഎയെയും സികെ ജാനുവിനെയും യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാൻ മുന്നണി യോഗത്തിൽ ധാരണ. കൊച്ചിയിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് (ടിഎംസി), സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ (ജെആർഎസ്) എന്നിവ മുന്നണിയുടെ ഭാഗമാക്കുകയാണ് കോൺഗ്രസ്. ഇരുവർക്കും അസോസിയേറ്റ് മെമ്പർഷിപ്പ് നൽകുകയും ചെയ്യും.
Also Read : ആദിവാസി സമൂഹത്തെ അപമാനിച്ച സുരേഷ് ഗോപിക്കെതിരെ വ്യാപക പ്രതിഷേധം; ചാതുർവർണ്യത്തിൻ്റെ കുഴലൂത്തുകാരനാണ് കേന്ദ്രമന്ത്രിയെന്നും കുറ്റപ്പെടുത്തൽ
ഇടതുമുന്നണിയുമായി പിരിഞ്ഞ ശേഷം സ്വന്തം പാർട്ടി രൂപീകരിച്ച് മുന്നോട്ട് പോയ അൻവറും, എൻഡിഎ വിട്ട സികെ ജാനുവും യുഡിഎഫിനൊപ്പം ചേരുന്നത് മലബാർ മേഖലയിലും വയനാട്ടിലും മുന്നണിക്ക് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇവർക്ക് നൽകേണ്ട സീറ്റുകളെക്കുറിച്ചോ മറ്റ് പദവികളെക്കുറിച്ചോ ഉള്ള ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.
പിണറായി സർക്കാരിനും സിപിഎമ്മിനും എതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പി വി അൻവറിന്റെ വരവ് യുഡിഎഫിന് നിയമസഭയ്ക്കുള്ളിലും പുറത്തും വലിയ ഊർജ്ജം നൽകും. ആദിവാസി വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള സികെ ജാനുവിന്റെ സാന്നിധ്യം വയനാട് ഉൾപ്പെടെയുള്ള മേഖലകളിൽ യുഡിഎഫിന്റെ അടിത്തറ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

