കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും ഇവാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.

മന്ത്രി വി എൻ വാസവൻ ഇന്ന് ഏറ്റുമാനൂർ 101 കവലയിലുള്ള ഷൈനിയുടെ വീട് സന്ദർശിച്ചു.ഏറ്റുമാനൂർ പാറോലിക്കലിൽ അമ്മയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം അത്യന്തം വേദനാജനകമാണെന്നും,ഭർതൃഗൃഹത്തിൽ നിന്നും ഉണ്ടായ പീഡനമാണ് ഷൈനിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബാംഗങ്ങളെ സന്ദർശിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു . അതിന്മേൽ ഉടൻ തന്നെ മേൽ നടപടികൾ സ്വീകരിക്കാൻ ഏറ്റുമാനൂർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് .ഭർത്താവ് ആയിരുന്ന തൊടുപുഴ ചുങ്കംചെരിയിൽ വലിയപറമ്പിൽ നോബിയെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തു.സമയ ബന്ധിതമായി തുടർ നടപടികൾ പൂർത്തിയാക്കിയ ഏറ്റുമാനൂർ പോലീസിന്റെ നടപടികൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .


