ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ മടക്കം വീണ്ടും അനിശ്ചിതാവസ്ഥയില്‍. ഇവരെ തിരികെ എത്തിക്കാനായി നാസ ആസൂത്രണം ചെയ്ത സ്‌പേസ്എക്‌സ് ദൗത്യം മുടങ്ങി. സാങ്കേതിക തടസം മൂലം സ്‌പേസ് എക്‌സിന്റെ ക്രൂ 10 ദൗത്യം മുടങ്ങിയതായി നാസ അറിയിച്ചു. പുതിയ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചിട്ടില്ല.
സുനിതയും വില്‍മോറും 16ന് മടങ്ങിയെത്തുമെന്നാണ് നാസ പ്രഖ്യാപിച്ചിരുന്നത്. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍നിന്നാണു ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപിക്കാന്‍ തയാറെടുത്തിരുന്നത്. വിക്ഷേപണത്തിന് 4 മണിക്കൂര്‍ മുന്‍പാണു ഹൈഡ്രോളിക് സിസ്റ്റത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയതെന്നു നാസ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയോടെ വീണ്ടും വിക്ഷേപണ ശ്രമം നടത്തുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞവർഷം ജൂണ്‍ 5നാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station) പോയത്. ഇവർ മടങ്ങാനിരുന്ന ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് ഉണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ബഹിരാകാശത്ത് കുടുങ്ങിയത്.

