ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കുകയും രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാവുകയും ചെയ്യും. പുതിയ ബില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വഖഫ് നിയമത്തില്‍ നിരവധി മാറ്റങ്ങൾ വരും.
ക്ഷേത്രം, ക്രിസ്ത്യൻ ആരാധനാലയം,ആദിവാസി ഭൂമി, പുരാവസ്തു, സർക്കാർ ഭൂമി ഇതൊന്നും വഖഫ് ഭൂമി ആകില്ല. ഇനി മുതൽ കേന്ദ്ര സംസ്ഥാന വഖഫ് ബോർഡുകളിൽ അമുസ്ളീങ്ങളായ 2 പേരും ഉണ്ടാകും. തർക്കങ്ങളിൽ തീരുമാനം ജില്ലാ കലക്ടർ എടുക്കും. നിലവിലെ കോടതിക്ക് പോലും ചോദ്യം ചെയ്യാൻ പാടില്ലാത്ത വഖഫ് ബോർഡ് അമിതാധികാരം നിർത്തലാക്കി.
വഖഫ് സ്വത്തുക്കളുടെ കൈകാര്യം ചെയ്യൽ, ഭരണം എന്നിവയിൽ സങ്കീർണതകൾ ഒഴിവാക്കി സുതാര്യത ഉറപ്പാക്കലാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ പറയുന്നു. മുസ്ലിം സമുദായത്തിലെ പിന്നാക്ക വിഭാഗമായ പസ്‌മന്ദകൾ തുടങ്ങിയവർക്കും മുസ്ലിം സ്ത്രീകൾക്കും വഖഫ് ഭരണത്തിൽ പ്രാതിനിദ്ധ്യമുറപ്പിക്കുന്നു. വഖഫ് സ്വത്തുക്കളുടെ ഭരണത്തിൽ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ
1. ആർക്കും വഖഫ് നൽകാമെന്നത് ഒഴിവാക്കി. ഇസ്ലാം മതം 5 വർഷമെങ്കിലും ആചരിച്ചവർക്ക് മാത്രമേ കഴിയൂവെന്ന് ഭേദഗതി
2. വഖഫ് സ്വത്തായി മാറ്റും മുൻപ് സ്ത്രീകൾക്ക് അവരുടെ പിന്തുടർച്ചാവകാശ പ്രകാരമുള്ള സ്വത്ത് നൽകണം
3. മുസ്ലിം സമുദായത്തിലെ വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, അനാഥർ എന്നിവർക്ക് സ്വത്ത് ലഭിക്കുന്നത് ഉറപ്പിക്കാൻ പ്രത്യേക വ്യവസ്ഥ
4. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടു വീതം അമുസ്ലിമുകൾക്ക് അംഗങ്ങളാകാം
5. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടുപേർ വീതം അംഗങ്ങൾ മുസ്ലിം സമുദായത്തിലെ സ്ത്രീകളായിരിക്കണം
6. ഷിയ,സുന്നി, പിന്നാക്ക വിഭാഗങ്ങളിലെ മുസ്ലിമുകൾ, ബോഹ്റ, അഗാഖാനി വിഭാഗങ്ങളിലുള്ളവർക്ക് സ്റ്റേറ്റ് ബോർഡുകളിൽ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നു
7. പുതിയ നിയമം പ്രാബല്യത്തിലായി ആറു മാസത്തിനകം മുത്തവല്ലികൾ (കെയർടേക്കർമാർ) വഖഫ് സ്വത്തുക്കൾ കേന്ദ്രപോർട്ടലിൽ രജിസ്റ്റർ ചെയ്യണം
8. വഖഫാണോ, സർക്കാർ ഭൂമിയാണോ എന്ന തർക്കമുയർന്നാൽ ജില്ലാ കളക്‌ടർക്ക് മുകളിലുള്ള ഉദ്യോഗസ്ഥൻ അക്കാര്യം പരിശോധിച്ച് തീരുമാനിക്കും
9. പ്രതിവർഷം ഒരുലക്ഷം രൂപയിലധികം വരുമാനമുള്ള വഖഫ് സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ നിയമിച്ച ഓഡിറ്റർമാരുടെ ഓഡിറ്റിംഗിന് വിധേയമാകണം
10. ഒരു ഗ്രാമത്തെ മുഴുവനായി വഖഫായി പ്രഖ്യാപിക്കാൻ കഴിയുന്ന വ്യവസ്ഥ ഒഴിവാക്കി