കോട്ടയം സിപിഎം ജില്ലാ സെക്രട്ടറിയായി ടി.ആർ. രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. അന്തരിച്ച എ.വി. റസ്സലിന് പകരക്കാരനായാണ് ടി.ആർ. രഘുനാഥൻ എത്തുന്നത്. പാർട്ടി വലിയൊരു ചുമതലയാണ് തനിക്ക് നൽകിയിരിക്കുന്നതെന്ന് ടി.ആർ. രഘുനാഥൻ പ്രതികരിച്ചു. കോട്ടയം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടുറപ്പോടെയും ദീർഘവീക്ഷണത്തോടെയും നയിച്ച നേതാവായിരുന്നു എ.വി. റസ്സൽ. മുൻ ജില്ലാ സെക്രട്ടറിമാരുടെ പ്രവർത്തന മികവ് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ടി.ആർ. രഘുനാഥൻ. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം കൂടിയാണ്. എസ്എഫ്ഐയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് എത്തുന്നത്. ബസേലിയസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്ന രഘുനാഥൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സിപിഎം അയർക്കുന്നം ഏരിയ സെക്രട്ടറിയായും പാർട്ടി ജില്ലാ കമ്മറ്റി അംഗമായും പ്രവർത്തിച്ചു. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. സിഐടിയു ജില്ലാ പ്രസിഡന്റായും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനാണ്. അയർക്കുന്നം ആറുമാനൂർ സ്വദേശിയാണ്. ഭാര്യ: രഞ്ജിത. മകൻ: രഞ്ജിത്ത്, മരുമകൾ: അർച്ചന.


