വീയപുരം പഞ്ചായത്ത് ഓഫീസ് ഹെഡ് ക്ലാർക്ക് തകഴി കോളമംഗലം വിജയഭവനത്തിൽ പ്രിയ(46), മകൾ കൃഷ്ണപ്രിയ(15) എന്നിവർ ട്രെയിനിന് മുന്നിൽ ചാടി മരിച്ചതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. വിദേശത്തുള്ള ഭർത്താവുമായി അകന്നു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും നേരത്തേ മരിച്ചിരുന്നു.
‘തകഴി ഭാഗത്തുകൂടി ട്രെയിൻ വളരെ വേഗത്തിൽ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്മ പെൺകുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തിൽ അപകടം ഒഴിവാക്കാൻ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപു തന്നെ അവർ ട്രെയിനിന് അടിയിൽ അകപ്പെട്ടു’– ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചത്തിൽ ഹോൺ മുഴക്കിയെങ്കിലും മാറിയില്ലെന്നു ലോക്കോ പൈലറ്റ് പറയുന്നു.
തകഴി ഗവ.ആശുപത്രിക്കു സമീപം അടഞ്ഞു കിടക്കുന്ന ലവൽ ക്രോസിനരികിൽ പ്രിയ മകളുമൊത്ത് എത്തിയ സ്കൂട്ടർ കണ്ടെത്തി. അവിടെ നിന്ന് 50 മീറ്റർ അകലെ പാളത്തിൽ ഇവർ നിൽക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2നാണ് സംഭവം.
ഇന്നലെ കൃഷ്ണപ്രിയ അമ്മയ്ക്കൊപ്പം പഞ്ചായത്ത് ഓഫിസിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് അത്യാവശ്യമായി ഒരിടത്തു പോകാനുണ്ടെന്നു പറഞ്ഞ് ഊണു പോലും കഴിക്കാതെയാണു പ്രിയ മകളുമൊത്ത് ഇറങ്ങിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. തട്ടിപ്പിനിരയായി പ്രിയയ്ക്ക് വൻതുക നഷ്ടപ്പെട്ടതായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.
പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയമ്മയുടെയും മകളാണ് പ്രിയ. കുടുംബവീട്ടിൽ പ്രിയയും മകളും മാത്രമായിരുന്നു താമസം. അമ്പലപ്പുഴയിലെ സിബിഎസ്ഇ സ്കൂളിൽ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയ്ക്ക് പത്താം ക്ലാസിൽ ഒരു പരീക്ഷ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.