മുഖ്യമന്ത്രി പിണറായി വിജയൻ്റെ കടുത്ത വിമർശകനായ മാത്യു കുഴൽ നാടൻ്റ ബിസിനസ് പങ്കാളികളുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട പരാതിയിലാണ് സ്ഥാപനത്തിന്റെ പാര്‍ട്ണേഴ്സ് ആയ റാന്നി മേനാംതോട്ടം കാവുങ്കല്‍ വീട്ടില്‍ ടോണി സാബു, ടോം സാബു എന്നിവരുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയായിരുന്നു വിജിലൻസ് ഇവരുടെ വീട്ടിൽ പരിശോധനക്ക് എത്തിയത്.
കപ്പിത്താന്‍ റിസോര്‍ട്ട് 50 സെന്റ് ഭൂമി കൈയേറിയെന്ന് ആരോപിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഭൂമി കൈയേറി കോമ്പൗണ്ട് വാള്‍ കെട്ടിയതായി തഹസില്‍ദാരും വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇവിടെ കെട്ടിടം പണിതതില്‍ നികുതി വെട്ടിപ്പ് നടന്നതായും ആരോപണം ഉയര്‍ന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ്റെ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം തുടങ്ങിയത്.
ചിന്നക്കനാൽ സൂര്യനെല്ലിയിലെ കപ്പിത്താൻ ബംഗ്ലാവ് എന്ന റിസോർട്ടിനോടു ചേർന്ന് 50 സെന്റ് സർക്കാർ ഭൂമി മാത്യു കുഴൽനാടൻ എംഎൽഎയുടെയും സുഹൃത്തുക്കളുടെയും കൈവശമുണ്ടെന്നു കാട്ടി ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ ഇടുക്കി കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇടപാടില്‍ നികുതി വെട്ടിപ്പ് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി രംഗത്തു വന്നിരുന്നു.
2022ലാണ് കുഴൽനാടനും രണ്ട് സുഹൃത്തുക്കളും ചേർന്നു സൂര്യനെല്ലിയിൽ കപ്പിത്താൻ റിസോർട്ട് വാങ്ങിയത്. 1.14 ഏക്കർ ഭൂമിയും കെട്ടിടങ്ങളുമാണ് വാങ്ങിയത്. 4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീർണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. 2022 ഫെബ്രുവരിയിലാണ് രണ്ട് കെട്ടിടങ്ങളുടെ ആധാരം നടത്തിയത്.