പാലക്കാട് മുണ്ടൂരിൽ അമ്മയും ഒന്നിച്ചുപോകവേ, മകനെ ചവിട്ടിക്കൊന്ന് കാട്ടാന. കയറംകോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (23) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ നിലയിൽ അലൻ്റെ അമ്മ വിജയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരും വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. കണ്ണാടൻചോലയ്ക്ക് സമീപത്ത് വച്ച് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ അലന്‍റെ അമ്മയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഈ പ്രദേശത്ത് കാട്ടാനശല്യം പതിവാണ്. എന്നാൽ ഇത്ര ക്രൂരമായ ആക്രമണം ഇതാദ്യമാണ്.