PRAVASI

കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിന്റെ മാനങ്ങൾ

Blog Image
കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിന് നിരവധി മാനങ്ങൾ ഉണ്ട്. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയിൽ പ്രതിപക്ഷ നേതാക്കളെ കേസുകളിൽ പെടുത്തുകയും ജയിലിൽ അടക്കുകയും ചെയ്യുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ് കോടതി വിധി.

കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിന് നിരവധി മാനങ്ങൾ ഉണ്ട്. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയിൽ പ്രതിപക്ഷ നേതാക്കളെ കേസുകളിൽ പെടുത്തുകയും ജയിലിൽ അടക്കുകയും ചെയ്യുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ് കോടതി വിധി. സർവ്വശക്തിയോടെയാണ് കേന്ദ്രസർക്കാർ ജാമ്യഹർജിയെ എതിർത്തത്. ഒരു വ്യക്തി ജയിലിൽ കഴിയുന്നതിനു വേണ്ടി ഇത്രയും സന്നാഹങ്ങൾ ഒരു ഭരണകൂടം ഒരുക്കിയ ചരിത്രം മുമ്പുണ്ടാകില്ല. 

ജയിലിലേക്ക് പോയ കെജ്‌രിവാളിനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള കെജ്‌രിവാൾ ആണ് തീഹാറിന് പുറത്തേക്ക് എത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയും ബിജെപിയും ഭയന്നതും ഇതുതന്നെയാണ്. ഉത്തരേന്ത്യയിൽ മോദിയെ പ്രതിരോധിക്കാൻ ശേഷിയുള്ള നേതാക്കൾ പ്രതിപക്ഷനിരയിൽ ഇല്ലെന്ന ഭാവമായിരുന്നു ഭരണകക്ഷിക്ക്. ഡൽഹിയിൽ മാത്രമല്ല ഹരിയാനയിലും പഞ്ചാബിലും രാജസ്ഥാനിലും എന്തിനേറെ ഗുജറാത്തിൽ പോലും സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രചരണ ആയുധമായാണ് ജയിൽ മോചിതനായ കെജ്‌രിവാൾ. ഇതിനകം തന്നെ പിന്നോട്ടുപോയ ബിജെപിയെ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിൽ പിടിച്ചുലക്കാൻ ഇതുതന്നെ ധാരാളം.

ചുവടുപിഴക്കുന്നു എന്ന് കണ്ടാണ് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും വർഗീയ വിഷയങ്ങളിൽ അഭിരമിച്ച് തുടങ്ങിയത്. മുൻകാലങ്ങളിൽ ഉപയോഗിച്ച് തേഞ്ഞുപോയ മുസ്ലീം വിരുദ്ധത റീസൈക്കിൾ ചെയ്തു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബിജെപി. ഇതിനിടയിൽ തങ്ങളുടെ ഇലക്ഷൻ ഡ്യൂട്ടി (ED)ക്ക് ഉണ്ടായ തിരിച്ചടി ബിജെപിയുടെ സമനില നഷ്ടപ്പെടാനേ വഴിവയ്ക്കൂ. 

ഡൽഹി എക്സൈസ് കേസ് രണ്ടുവർഷം അന്വേഷിച്ചിട്ടും കാര്യമായ തെളിവൊന്നും കിട്ടാത്തത് എന്തെന്ന സുപ്രീംകോടതിയുടെ ചോദ്യം അന്തരീക്ഷത്തിൽ അലയൊലി സൃഷ്ടിക്കുന്നുണ്ട്. ഇഡിക്ക് കെജ്‌രിവാളിൽ നിന്ന് താൽക്കാലിക "മോക്ഷം" ലഭിച്ച സ്ഥിതിക്ക് വിലപ്പെട്ട ഒരു വെളിപ്പെടുത്തലിന് പുറകെ പോകാവുന്നതാണ്. ടെമ്പോ നിറച്ച് ഇന്ന ഇന്ന ആളുകൾ ഇന്ന ഇന്ന ആളുകൾക്ക് കള്ളപ്പണം നൽകി എന്ന് വെളിപ്പെടുത്തിയത് സാക്ഷാൽ പ്രധാനമന്ത്രി തന്നെ. വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ മാത്രം ചോദിച്ചു മനസ്സിലാക്കിയാൽ കേസിൽ കുറ്റപത്രം സമർപ്പിക്കാം!

ജോൺ ബ്രിട്ടാസ്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.