മുംബൈ: ബോളിവുഡിലെ മുതിർന്ന നടനും സംവിധായകനുമായ മനോജ് കുമാർ (87) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. ദേശഭക്തി സിനിമകളിലൂടെ പ്രശസ്തനായ മനോജ് കുമാറിനെ 'ഭരത് കുമാർ' എന്നായിരുന്നു ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്നത്.
സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ എന്നീ നിലകളിലും ശ്രദ്ധ നേടി. പുരബ് ഔർ പശ്ചിമ്, ക്രാന്തി, റോട്ടി, കപട ഔർ മകാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് പുറമേ ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1992ൽ പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി കേന്ദ്ര സർക്കാർ അദ്ദേഹത്തെ ആദരിച്ചു.1964 ൽ രാജ് ഖോസ്‌ലയുടെ മിസ്റ്ററി ത്രില്ലറായ 'വോ കൗൻ തി' എന്ന ചിത്രമാണ് നായകനായി മനോജ് കുമാറിന് വലിയ ബ്രേക്ക് നൽകിയ സിനിമ. ഏഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.