വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാരുടെ ആഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ച് സമരക്കാർ ആഹ്ലാദ പ്രകടനം നടത്തി. പടക്കം പൊട്ടിക്കുകയും ചെയ്‌തു. ബിൽ പാസായെങ്കിലും റവന്യു അവകാശം പുനസ്ഥാപിച്ച് കിട്ടുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണെന്നും, ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു. മുങ്ങിത്താഴുന്നവരെ താങ്ങിനിറുത്തുന്ന സമീപമാണ് നരേന്ദ്ര മോദി സർക്കാരിന്റേത്. രാജ്യസഭയിലെ അടക്കം കേരളത്തിലെ 28 എം പിമാർ ബില്ലിനെ എതിർത്തപ്പോൾ ബി ജെ പിയിലെ സുരേഷ് ഗോപി മാത്രമാണ് ശക്തമായ നിലപാടെടുത്തത്. കൃത്യമായ തീരുമാനങ്ങൾ ഉണ്ടാകും വരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു.
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ച നാട്ടുകാർ സമരപന്തലിലെ ടെലിവിഷനിൽ ലൈവായി കണ്ടിരുന്നു. ബിൽ പാസായതിന് പിന്നാലെ പുലർച്ചെ മൂന്ന് മണിയോടെ ആഹ്ലാദ പ്രകടനം നടത്തി.