PRAVASI

എ.സി.ജോർജിൻ്റെ 4 പുസ്തകങ്ങൾ പ്രകാശനം ചെയ്തു, ഗ്രന്ഥകാരനു ജന്മനാടിൻ്റെ ആദരം

Blog Image

ഹൂസ്റ്റൺ/മുവാറ്റുപുഴ :അമേരിക്കൻ മലയാളിയായ ശ്രീ. എ.സി.ജോർജിനെ ജന്മനാടായ മുവാറ്റുപുഴ,പൈങ്ങോട്ടൂർ സെൻഡ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ ജൂബിലിആഘോഷച്ചടങ്ങിനിടെ പ്രശംസ ഫലകവും പൊന്നാടയും നൽകി ആദരിച്ചു. 1975 മുതൽ അമേരിക്കയിൽ അതിവസിക്കുന്ന ഒരു മുതിർന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, വിവിധ സംഘടനകളുടെ ആദ്യകാല പ്രവർത്തകനും,മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ, എ.സി. ജോർജ്, അദ്ദേഹത്തിൻറെ ഏറ്റവും പുതിയ നാല് പുസ്തകങ്ങളും അന്ന് പ്രകാശനം ചെയ്തു.


പുസ്തകങ്ങൾ താഴെപ്പറയുന്നവയാണ്. ഒരു അമേരിക്കൻ മലയാളിയുടെ ജീവിതനിരീക്ഷണങ്ങൾ (ലേഖന സമാഹാരം), പാളങ്ങൾ (നോവൽ), ഹൃദയ കവാടം തുറക്കുമ്പോൾ (കവിത-ഗാന സമാഹാരം), മിന്നൽ പ്രണയം (നർമ്മം, കഥാപ്രസംഗം,ഏകാങ്കനാടകം)

ജനുവരി പതിനാറാം തീയതി രാവിലെ ആരംഭിച്ച സ്കൂൾ ജൂബിലി സമാപനസമ്മേളനം ഇടുക്കി ലോകസഭാ മണ്ഡലം എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു, മുവാറ്റുപുഴ നിയോജക മണ്ഡലം എം.എൽ.എ. മാത്യു കുഴൽനാടൻ മുഖ്യപ്രഭാഷകൻ ആയിരിന്നു. സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ സി.ജി.ജോർജ്
അതിഥികളെ പരിചയപ്പെടുത്തി. സ്കൂൾ മാനേജർ റവ. സിസ്റ്റർ മെർലിൻ ആമുഖപ്രസംഗം നടത്തി. റവ. സിസ്റ്റർ ദീപ്തി റോസ്, റവ. മോൻഷിഞോർ പയസ് മലേകണ്ടം, റവ.ഫാദർ ജെയിംസ് വരാരപ്പിള്ളി, സിനിസ്റ്റാർ അഞ്ജു അബ്രാഹം, റവ.സിസ്റ്റർ ജോവിയറ്റ്, റവ. സിസ്റ്റർ ലിറ്റി, റാണി ജോർജ്, ആനീസ് ഫ്രാൻസിസ്, ജിജു സിജു,
സണ്ണി കാഞ്ഞിരത്തുങ്കൽ, പി. സി. ഗീത, കെ.ബി.സജീവ്, ഷിബിമോൾ ജോസഫ്, റവ.സിസ്റ്റർ ജീനു ജോർജ്, ഗ്ലെൻ പേഴ്സി, അനിൽകുമാർ കല്ലട, സ്വപ്ന സുമേഷ്, ജെ.വി.ആടുകുഴിയിൽ, സിനിമോൾ ജോസ്, എം വി.മോളി, റവ സിസ്റ്റർ ജോവിയറ്റ്, റവ:സിസ്റ്റർ ജ്യോതിസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

ഇത്രയും ബ്രഹർത്തും വൈവിധ്യമേറിയ ജൂബിലി ആഘോഷങ്ങൾക്കിടെ ആ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായ എ.സി. ജോർജിന്, അദ്ദേഹത്തിൻറെ നാലു പുസ്തകങ്ങളുടെ വിവരണവും പ്രകാശനവും ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. അമേരിക്കയിൽ നിന്ന് എത്തിയ, ഡോക്ടർ ജോസഫ്
പുന്നോലിക്ക്, "ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ" എന്ന ഗ്രന്ഥം സ്കൂൾ പ്രിൻസിപ്പൽ റവ സിസ്റ്റർ സിജി ജോർജ് നൽകിക്കൊണ്ട് ലേഖനസമാഹാരത്തിന്റെ പ്രകാശനം പ്രത്യേകമായി നിർവഹിച്ചു.

എ.സി.ജോർജ് നാട്ടിൽ, ഇന്ത്യയിൽ ആയിരുന്നപ്പോഴും വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതുമായിരുന്നു. ഇന്ത്യൻ റെയിൽവേ ജീവനക്കാരനും,റെയിൽവേ മസ്ദൂർ യൂണിയൻ സെക്രട്ടറിയുമായിരുന്ന എ.സി.ജോർജ് 1975ൽ അമേരിക്കയിലേക്ക് കുടിയേറി. 36 വർഷം ന്യുയോർക്കിൽ ജോലി ചെയ്ത് റിട്ടയർമെൻറ് ആയതിനുശേഷം 15 വർഷമായി ഹ്യൂസ്റ്റനിൽ താമസിക്കുന്നു.ഇപ്പോഴും ഭാഷാ സാഹിത്യ രംഗങ്ങളിൽ അദ്ദേഹത്തിൻറെ സജീവസാന്നിധ്യമുണ്ട്. ഫ്രീലാൻസ് റിപ്പോർട്ടിംഗ്, വിവിധ വിഷയങ്ങളിലുള്ള ഈടുറ്റ
ലേഖനങ്ങൾ, അവതാരികകൾ, മുഖം നോക്കാതെയുള്ള നിരൂപണങ്ങൾ വിമർശനങ്ങൾ, നർമ്മകവിതകൾ, നർമ്മലേഖനങ്ങൾ, ചെറുകഥകൾ,പുസ്തകപരിചയം, അവലോകനങ്ങൾ, ആസ്വാദനങ്ങൾ രാഷ്ട്രീയ അവലോകനങ്ങൾ, സാമൂഹ്യ സാംസ്കാരിക സാഹിത്യ മത രംഗങ്ങളിലെ അപക്വമായതും, തെറ്റായ പ്രവണതകളെയും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള,നിർഭയമായ രചനകളും അദ്ദേഹത്തിൻറെ എഴുത്തിലെ പ്രത്യേകതകളാണ്.

ന്യൂയോർക്ക് സ്റ്റേറ്റ് എംപയർ കോളേജിൽ, കേരളത്തിൽ നിന്ന് മലയാളം മുഖ്യവിഷയമായി എടുത്ത് ബിരുദം നേടിയവരുടെ ഡിഗ്രി ഇവാലുവേറ്റ് ചെയ്ത് ക്രെഡിറ്റ് നൽകുന്ന മുഖ്യ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.

ശ്രീ ജോർജ് ന്യുയോർക്കിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിൻറെ കയ്യൊപ്പ് പതിയാത്ത മേഖലകൾ ചുരുക്കമായിരുന്നു. വിവിധ സംഘടനകളുടെ, വിവിധകാലങ്ങളായി സാരഥിത്യം വഹിച്ച അദ്ദേഹം സംഘടനകളുടെ സോവനീർ മുഖ്യപത്രാധിപരായും, സംഘടനകളുടെ സ്ഥിര പ്രസിദ്ധീകരണങ്ങളുടെ മുഖ്യ
പത്രാധിപരായും വളരെ നീണ്ടകാലം സേവനമനുഷ്ഠിച്ചു. ഒരുപക്ഷേ അമേരിക്കയിൽ ആദ്യമായി മലയാളികളുടെ ഇടയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡിബേറ്റുകൾ സംവാദങ്ങൾ ആരംഭം കുറിച്ചത് ശ്രീ ജോർജ് ആയിരിക്കണം. ന്യൂയോർക്കിൽ ആയിരിക്കുമ്പോൾ വളരെ നീണ്ട കാലം അദ്ദേഹം
സാരഥ്യം വഹിച്ച പ്രസിദ്ധീകരണങ്ങൾ, കേരള ദർശനം, കാത്തലിക് വോയിസ്,ജനധ്വനിയുഎസ്എ തുടങ്ങിയവയാണ്. അമേരിക്കയിലും ഇന്ത്യയിലും ഉള്ള ആനുകാലികങ്ങളിൽ അന്ന് എന്നപോലെ ഇന്നും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു.

ശ്രീ ജോർജിൻറെ മിക്ക രചനകളിലും മലയാള മണ്ണിൻറെ ഗൃഹാതുരചിന്തകളും, ഹൃദയത്തുടിപ്പുകളും, മണ്ണിൻറെ ഗന്ധവും സമജ്ഞസമായി സമ്മേളിക്കുന്നതോടൊപ്പം തന്നെ എല്ലായിടത്തും എന്നപോലെ നാട്ടിലും കാലികമായി ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതുമായി കാണാം. അമേരിക്കൻ മലയാളി ജീവിതങ്ങളെ, ചുറ്റുപാടുകളെ, കാഴ്ചപ്പാടുകളെ ആധാരമാക്കി അദ്ദേഹത്തിൻറെ തൂലികയിൽ നിന്ന് അനേകം രചനകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പ്രവാസ ജീവിതത്തിനിടയിൽ, ജനങ്ങൾക്ക് ഉണ്ടാകുന്ന, വിമ്മിഷ്ടങ്ങൾ, നഷ്ടങ്ങൾ,കുതിപ്പുകൾ കിതപ്പുകൾ നേട്ടങ്ങൾ അദ്ദേഹത്തിൻറെ ചെറുകഥകളിലും ലേഖനങ്ങളിലും വിഷയിഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സാഹിത്യ രചനകളിലോ,അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വെർച്വൽ
യോഗങ്ങളിലോ വ്യക്തികളുടെ യാതൊരു വലിപ്പച്ചെറുപ്പവും നോക്കാതെ എല്ലാവർക്കും തുല്യ പരിഗണനയും മാന്യതയും നൽകുന്നതായി അദ്ദേഹത്തിൻറെ യൂട്യൂബ് ചാനലുകൾ വെളിവാക്കുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളുടെ വരവോടുകൂടി ആദിശയിലും അദ്ദേഹത്തിൻറെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ, ബ്ലോഗുകളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടുന്നു. കേരള ഡിബേറ്റ് ഫോറം യുഎസ്എ, കേരള ലിറ്റററി ഫോറം യുഎസ്എ, കേരള നർമ്മവേദി യുഎസ്എ
തുടങ്ങിയ പ്രസ്ഥാനങ്ങളിൽ വെർച്വൽ മീറ്റിങ്ങുകൾക്ക് എ.സി.ജോർജ് തുടക്കമിട്ടു.ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലും, കേരള റൈറ്റേഴ്സ് ഫോറത്തിലും ശ്രീ ജോർജിന്റെ സജീവസാന്നിധ്യമുണ്ട്. വിവിധ സോഷ്യൽ മീഡിയയിൽ ശ്രീ ജോർജ് പ്രസിദ്ധീകരിക്കുന്ന രചനകൾ അനേകർ വായിക്കുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്.
അദ്ദേഹത്തിൻറെ ജന്മനാട് ആയ പൈങ്ങോട്ടൂർ വച്ചു തന്നെ നാല് പുസ്തകങ്ങൾ ഒരുമിച്ചു തന്നെ പ്രകാശനം ചെയ്യുക എന്നത് തന്നെ പ്രശംസ അർഹിക്കുന്ന ഒരു പ്രത്യേക വാർത്തയാണ്. പുസ്തകങ്ങൾ തൃശ്ശൂർ ഗ്രീൻ ബുക്സിലും, കോഴിക്കോട് സ്പെൽ ബുക്സിലും ലഭ്യമാണ്. അതുപോലെ ആമസോൺ കിൻഡലിലും ഡൌൺ ലോഡ് ചെയ്യാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.