തിരുവനന്തപുരം : അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി നൽകിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് നൽകിയത്. ഞങ്ങൾ സജ്ജമാണെന്നും എല്ലാവരെയും കൂടി യോജിപ്പിച്ചു വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പറഞ്ഞിരുന്നു. അൻവറിന്റെ റോൾ എന്തെന്ന് ഉടൻ പ്രഖ്യാപിക്കും. ഇന്നലെ ഞായറാഴ്ചയായതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതെന്നാണ് പ്രതിപക്ഷനേതാവിന്റെ വിശദീകരണം.


