PRAVASI

ഡല്‍ഹിയില്‍ ഇനി ‘താമര’ ഭരണകാലം; തകര്‍ന്നടിഞ്ഞ് ആപ്പ്; പൂജ്യത്തില്‍ തുടര്‍ന്ന് കോണ്‍ഗ്രസ്

Blog Image

ത്രികോണ മത്സരത്തിന്റെ ആവശേം പ്രചരണത്തില്‍ കണ്ടെങ്കിലും ഫലത്തില്‍ തെളിഞ്ഞത് വ്യക്തമായ ബിജെപി മുന്‍തൂക്കം. ശക്തി കേന്ദങ്ങളില്‍ എഎപി തകര്‍ന്നടിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി. അരവിന്ദ് കേജ്‌രിവാള്‍ പോലും വിയര്‍ക്കുകയാണ്. അഴിമതിക്കെതിരെ ചൂലെടുത്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ കേജ്‌രിവാളിനും സംഘത്തിനേയും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശ്വസിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ ഇത്തവണ ബിജെപിക്ക് അവസരം നല്‍കി.

അഴിമതി തുടച്ചുമാറ്റാന്‍ ചൂലുമായി ഇറങ്ങിയവര്‍ തന്നെ അഴിമതി കുരുക്കിലായി നാണംകെടുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കാണുന്നത്. മദ്യനയ അഴിമതിയിലെ നൂറുകോടി ആരോപണവും ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ കോടികള്‍ ചിലവഴിച്ചെന്നതും നേരിടാന്‍ കഴിയാത്തതാണ് എഎപിയുടെ തകര്‍ച്ചയ്ക്ക പ്രധാന കാരണം. ജയിലില്‍ പോയപ്പോള്‍ ഇഡിയെ ഉപയോഗിച്ച് ബിജെപി നടത്തുന്ന ആക്രമണം എന്ന് ആരോപണം ഉന്നയിച്ചെങ്കിലും ജനം അത് വിശ്വസിച്ചില്ലെന്നതാണ് ഫലം തെളിയിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തു വന്നുപ്പോള്‍ തന്നെ അരവിന്ദ് കേജ്‌രിവാള്‍ തിരിച്ചടി മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് തിടുക്കത്തില്‍ രാജിവച്ച് ഔദ്യോഗിക വസതിയും ഒഴിഞ്ഞതും. ഇതിലൂടെ രക്തസാക്ഷി ഇമേജിനായിരുന്നു ശ്രമം. എന്നാല്‍ വിലപോയില്ല.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്. മോദി തന്നെ നേരിട്ട് പ്രചരണം നയിക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം ഒന്നടങ്കം പ്രചരണത്തിന് എത്തി. കൂടാതെ വലിയ ജനപ്രീയ പ്രഖ്യാപനങ്ങളും നടത്തി. ഇതോടെ 27 വര്‍ഷത്തിന് ശേഷം ബിജെപിക്ക് ഭരിക്കാന്‍ അവസരവും ലഭിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പികളില്‍ ജാര്‍ഖണ്ഡിലൊഴികെ മറ്റെല്ലായിടത്തും വിജയിച്ചത് ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

കോണ്‍ഗ്രസ് തുടര്‍ച്ചയായി മൂന്നാംവട്ടവും സംപൂജ്യരായി തുടരുകയാണ്. വര്‍ഷങ്ങളോളം ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഇത്രംയും മോശം അവസ്ഥയിലുളളത്. ഇന്ത്യാ സഖ്യം ഒഴിവാക്കി ഒറ്റയ്ക്ക മത്സരിക്കുകയും രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്ത് വലിയ പ്രചരണം നടത്തിയിട്ടും ഉണ്ടായ കനത്ത പരാജയം കോണ്‍ഗ്രസിന് കടുത്ത നിരാശ സമ്മാനിക്കുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.