അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരട്ടെയെന്ന വേദിയിൽ പറഞ്ഞ പ്രാസംഗികന് കിടിലൻ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാനാകാത്ത വലിയ ശക്തിയാണ് രമേശ് ചെന്നിത്തല എന്നും അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെ എന്ന് താൻ ആശംസിക്കുകയാണെന്നും പ്രാസംഗികൻ.
ബഹ്റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി രവിപിള്ളയെ ആദരിക്കുന്ന വേദിയിലായിരുന്നു പ്രാസംഗികന്റെ പരാമർശം.രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ വി ഡി സതീശൻ സാർ പോയോ എന്നും രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദി അല്ല ഇതെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പരസ്യം ചെയ്യൽ
ഇതിനു പിന്നാലെ വേദിയിൽ പ്രസംഗിക്കാൻ എത്തിയ മുഖ്യമന്ത്രി കിടിലൻ മറുപടിയാണ് പ്രാസംഗികന് നൽകിയത്. നമ്മുടെ സ്വാഗത പ്രാസംഗികനെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെങ്കിൽ അത് മോശമായി തീരും എന്ന് തോന്നുന്നു എന്നും, രാഷ്ട്രീയം ഒന്നും പറയുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹം ഒരു പാർട്ടിക്ക് അകത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു വലിയ ബോംബാണ് അദ്ദേഹം പൊട്ടിച്ചിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഞാൻ ആ പാർട്ടിക്കാരൻ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ… എന്നാലും അങ്ങനെ ഒരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് തനിക്ക് അദ്ദേഹത്തോട് സ്നേഹത്തോടെ പറയാനുള്ളത് എന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി. ടാഗോര്‍ തിയേറ്ററില്‍ ഇന്ന് വൈകുന്നേരം 3.30നാണ് ചടങ്ങ് നടന്നത്. സ്‌നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള,പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍, നടൻ മോഹന്‍ലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

