PRAVASI

സൃഷ്ടിപരമായ നേട്ടങ്ങൾ ചെയ്ത തെറ്റുകൾക്ക് ന്യായീകരണമാകില്ല

Blog Image

സംവിധായകൻ രഞ്ജിത്തിനെ ഞാൻ ആദ്യമായി കണ്ടത് വർഷങ്ങൾക്കുമുമ്പ് കോഴിക്കോട് ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു, ഒരു സുഖകരമായ അത്താഴ വിരുന്നിന്റെ വേളയിൽ. ഞങ്ങൾ കുടുംബസഹിതം പങ്കെടുത്ത ആ ഒത്തുകൂടൽ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പിന്നീട്, വർഷങ്ങൾക്കു ശേഷം ന്യൂയോർക്കിൽ മലയാളം പത്രം ഉടമ റോയി സംഘടിപ്പിച്ച രഞ്ജിത്ത് ചലച്ചിത്രോത്സവത്തിൽ വീണ്ടും കാണാൻ കഴിഞ്ഞു. അന്നും ഞാനും അതിഥിയായി പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട എല്ലാവരും അദ്ദേഹത്തെ വാനോളം പുകഴ്ത്തിയപ്പോൾ,  ഞാൻ പ്രാഞ്ചിയേട്ടൻ എന്ന സിനിമയുടെ ചില പിഴവുകളെപാറ്റി പറഞ്ഞിരുന്നു. ഇടവേള കഴിഞ്ഞുള്ള രണ്ടാം പകുതിയിൽ ഓർമ്മിച്ചുവെക്കാവുന്ന ഒരു രംഗംപോലുമില്ല എന്നാണ് അന്നു ഞാൻ സൂചിപ്പിച്ചത്. രഞ്ജിത്ത് 
അത് ശരിയാണന്നു സമ്മതിക്കുകയും ചെയിതു. മമ്മൂട്ടിയുടെ ഹീറോയിസം അവസാനംവരെ കൊണ്ടുപോകേണ്ട ആവശ്യമില്ലാത്തതുകൊണ്ടാണ് അങ്ങനെ സീനുകൾ ക്രമീകരിച്ചത് എന്നും പറഞ്ഞിരുന്നു. 
ഒരുപക്ഷെ അദ്ദേഹമതു മറന്നുപോയിരിക്കാം. എന്നാലും വിമർശനങ്ങൾ കേക്കുബോൾ ഒട്ടും പ്രകോപിതാകാതെ കേൾക്കാൻ ഒരു മടിയുമില്ലാത്ത ഒരു സംവിധായകനായിട്ടാണ് എനിക്കന്നു തോന്നിയത്. 
അതിനുമുമ്പും ശേഷവും അദ്ദേഹം നിരവധി ഉള്ളടക്കമുള്ള മികച്ച സിനിമകൾ സംവിധാനം ചെയ്തു, അതുപോലെ അനവധി നല്ല സിനിമകൾക്ക് തിരക്കഥയും രചിച്ചു. എന്നാൽ, ഒരാളുടെ സൃഷ്ടിപരമായ നേട്ടങ്ങൾ അദ്ദേഹം ചെയ്ത തെറ്റുകൾക്ക് ന്യായീകരണമാകില്ലെന്ന സത്യം നമുക്ക് മറക്കാനാവില്ല.
ഞാനും ബാബു ആന്റണിയും , ജഗതീഷും, മഞ്ജു പിള്ളയും അഭിനയിച്ച രാജീവ് നാഥിന്റെ ഹെഡ്മാസ്റ്റർ സ്റ്റേറ്റ് അവാർഡിനു വന്നപ്പോൾ രഞ്ജിത്ത് ആയിരുന്നു ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ. അന്നത് കാരൂരിന്റെ കലഹരപ്പട്ട കഥയാണെന്നു അദ്ദേഹം പറഞ്ഞതായി കേട്ടു. അത് നേരാണോ എന്നറിയില്ല. അതുകൊണ്ടാണോ പരിഗണിക്കാതിരുന്നത് എന്നൊന്നും വ്യക്തതയില്ല. എന്തായാലും ആ വർഷം  2022 മമ്മൂട്ടിയുടെ "നൻപകൽ നേരത്തു മയക്കം"  എന്ന പടത്തിനും മമ്മൂട്ടിക്കുമാണ് അവാർഡ് കൊടുത്തത്. അതിനൊന്നും ഇപ്പോഴത്തെ അറസ്റ്റുമായി ബന്ധമൊന്നുമില്ല.  സന്ദർഭവശാൽ പറഞ്ഞുവെന്നു മാത്രം
ഹേമാ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ പല സ്ത്രീകളും പെൺകുട്ടികളും അവർ നേരിട്ട അനുഭവങ്ങൾ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ, അതൊക്കെ കുറച്ചുകാലം ചർച്ചയായി പിന്നീടെങ്ങോ മങ്ങിപ്പോയതുപോലെ തോന്നി. അന്നൊക്കെ “ഒരിക്കൽ ആർക്കും പിഴവുകൾ സംഭവിക്കാം” എന്നൊരു മനോഭാവം ഉണ്ടായിരുന്നു. പക്ഷേ അതേ തെറ്റ് ആവർത്തിക്കപ്പെടുമ്പോൾ, അതിൽ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്, ഇത്തരം ആവർത്തിച്ച പെരുമാറ്റങ്ങൾ ചിലപ്പോൾ ‘അടക്കാനാവാത്ത ആവേശങ്ങൾ’ (irresistible tendencies) എന്ന രീതിയിലുള്ള മാനസിക വൈകല്യമാണ് എന്നതാണ്. അമേരിക്കയിൽ ഇത്തരം കേസുകളിൽ കുറ്റക്കാരെ ശിക്ഷിച്ചതിന് പുറമെ, അവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാറുണ്ട്‌ , അവരെക്കുറിച്ചുള്ള ബോധവൽക്കരണവും, സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പും ആയി. കാരണം, ഇത്തരം പ്രവണതകൾ വീണ്ടും ആവർത്തിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ചെയ്യുന്നത് തെറ്റാണെന്ന് അവർക്ക് അറിയാമെങ്കിലും, ചില സാഹചര്യങ്ങളിൽ സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാകുന്നു. മുമ്പ് പെൺകുട്ടികളുടെ മുൻപിൽ ഒന്നിലധികം തവണ എക്സ്പോസ് ചെയ്യാറുള്ള മറ്റൊരു പ്രമുഖ നടനെക്കുറിച്ചും ആരോപണങ്ങൾ കേട്ടിട്ടുണ്ട്.
അതുകൊണ്ട്, ഇത്തരം കേസുകളിൽ നിയമപരമായ ശിക്ഷ മാത്രം മതിയാകില്ല; ആവശ്യമായിടത്ത് മാനസിക ചികിത്സയും അത്ര തന്നെ പ്രാധാന്യമുള്ളതാണ്. സമൂഹത്തിന്റെ സുരക്ഷയും, വ്യക്തികളുടെ മാറ്റവും ഒരുപോലെ ലക്ഷ്യമാക്കേണ്ടതുണ്ട്‌.

തമ്പി ആന്റണി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.