കൽക്കണ്ടം എംഡിഎംഎ ആക്കി രണ്ട് യുവാക്കളെ അഞ്ച് മാസം ജയിലിൽ ഇട്ട സംഭവത്തിൽ ഡിജിപി അന്വേഷണത്തിനുത്തരവിട്ടു
കൽക്കണ്ടം എംഡിഎംഎ എന്ന് ആരോപിച്ച് രണ്ട് യുവാക്കളെ 150 ദിവസം ജയിലിൽ ഇട്ട സംഭവത്തിൽ ഡിജിപി അന്വേഷണത്തിനുത്തരവിട്ടു. യുവാക്കളുടെ കയ്യിൽ നിന്ന് പിടികൂടിയ കൽക്കണ്ടം എംഡിഎംഎ എന്നാരോപിച്ചാണ് ഇരുവരെയും നടയ്ക്കാവ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാൽ ലാബ് പരിശോധയിൽ പിടിച്ചെടുത്ത വസ്തു എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെ യുവാക്കളെ വെറുതെ വിടുകയായിരുന്നു. സംഭവത്തിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.
കാസർഗോഡ് സ്വദേശി ബിജു ( 49), കണ്ണൂർ സ്വദേശി മണികണ്ഠൻ (46) എന്നിവർ അഞ്ചു മാസം ജയിലിൽ കിടന്നതിന് ശേഷമാണ് രാസപരിശോധനാഫലം വന്നത്. പോലീസിനോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് നീണ്ട 150 ദിവസം ജയിലിലടച്ചതെന്ന് ഇപ്പോഴുമറിയില്ലെന്നാണ് കാസർഗോഡ് ബിജു പറയുന്നത്. 2024 നവംബർ 25-നാണ് മംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്ന ബിജു സുഹൃത്ത് മണികണ്ഠനൊപ്പം കണ്ടെയ്‌നർ ലോറിയിൽ ജോലിയുണ്ടെന്നറിഞ്ഞ് കോഴിക്കോട്ടേക്ക് പോയത്.

